യാചകൻ
നിലാവുള്ള രാത്രികളിൽ ചിലപ്പോൾ
ഗ്രാമത്തിലെ വീടുകൾക്കിടയിലൂടെ മിണ്ടാതെ കടന്നുപോകുമ്പോൾ
എന്റെയീ കുരുങ്ങിയ തൊണ്ടയിൽ നിന്നുയരുന്നു,
പൊള്ളുന്ന, പേടിപ്പെടുത്തുന്ന സങ്കടം.
ഞാനപ്പോളെന്റെ അമ്മയെ ഓർക്കുന്നു,
അമ്മയുടെയാ ഉത്കണ്ഠ നിറഞ്ഞ മുഖം കാണുന്നു,
ഈദൃശരാത്രികളിൽ നിലാവെളിച്ചത്തിലെത്ര തവണയാണ്,
കണ്ണീരുമായിട്ടമ്മയിരുന്നതെന്നോർക്കുന്നു.
*
ഓർമ്മ
സായാഹ്നത്തിന്റെ ചുവപ്പിൽ ഞാൻ കിടന്നു,
യാചകനൊരാളെനിക്കടുത്തുവന്നു,
ഒരു പുല്ലാങ്കുഴലിലയാൾ പാടുന്നുണ്ടായിരുന്നു,
പൊയ്പോയ കാലത്തിൽ നിന്നൊരീണം.
ആരായിരിക്കുമയാൾ, ഈ പുല്ലാങ്കുഴലുകാരൻ,
മുമ്പെവിടെയാണു ഞാനിതു കേട്ടത്,
അയാൾ വായിക്കുന്ന ആ ഈണം,
പൊയ്പോയ കാലത്തിന്റെയൊരീണം?
യാചകനിപ്പോൾ പൊയ്ക്കഴിഞ്ഞു,
എനിക്കറിയുന്ന ആ ഗാനവും പോയ്മറഞ്ഞു,
ഒപ്പമെന്നിൽ നിന്നതപഹരിച്ചിരിക്കുന്നു,
എന്റെ വാർദ്ധക്യത്തിന്റെ സ്വസ്ഥതയും സമാധാനവും.
*
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ