നിനക്കറിയാമോ മകനേ,
നീയെവിടുനിന്നു വന്നുവെന്നു നിനക്കറിയാമോ?
വെളുത്ത കടല്ക്കാക്കകളാർത്തിയോടെ പറന്നുനടക്കുന്ന
ഒരു തടാകത്തിൽ നിന്ന്.
മഞ്ഞുറഞ്ഞ തടാകത്തിന്റെ കരയിൽ
അന്യോന്യമാത്മാവിനെച്ചുംബിച്ചു തളർന്ന ചുണ്ടുകളാൽ
അവളും ഞാനുമൊരാഴി കൂട്ടി,
അതിൽ ഞങ്ങൾ വാരിയിട്ടു ദഹിപ്പിച്ചു,
ഞങ്ങൾക്കുതെല്ലാം,
ഞങ്ങളുടെ ജീവിതങ്ങൾ.
അങ്ങനെയത്രേ ഈ ലോകത്തേക്കു നീ വന്നു.
ഒരുനാളവൾ പക്ഷേ, കടലുകൾ താണ്ടിപ്പോയി,
എന്നെക്കാണാൻ, നിന്നെയും കാണാൻ;
അവളുടെ കൃശമായ അരക്കെട്ടിൽ ചുറ്റിപ്പിടിക്കാൻ
ലോകം മുഴുവൻ ഞാനലഞ്ഞു,
മണലും മുള്ളും മലയും യുദ്ധവും നിറഞ്ഞ
ഈ മണ്ണിൽ.
അങ്ങനെയത്രേ, ഈ ലോകത്തേക്കു നീ വന്നു.
നീ വരുന്നതത്രയുമിടങ്ങളിൽ നിന്ന്,
മണ്ണിലും നീരിലും നിന്ന്,
മഞ്ഞിലും തീയിലും നിന്ന്,
ഞങ്ങൾ രണ്ടുപേരിലേക്കു നീ വന്നു,
അത്രയും ദൂരത്തു നിന്ന്,
ഞങ്ങളെ തളച്ചിട്ട ഭീഷണപ്രണയത്തിൽ നിന്ന്;
നിയേതുപോലെയെന്ന്,‘
ഞങ്ങളോടു നീയെന്തു പറയുമെന്ന് ഞങ്ങൾക്കറിയണം,
ഞങ്ങൾ നിനക്കു നല്കിയ ലോകത്തെക്കുറിച്ചു
നിനക്കാണല്ലോ കൂടുതലറിയുക.
ഒരു ഹരിതചണ്ഡവാതം പോലെ
ജീവിതവൃക്ഷത്തെ
ഞങ്ങൾ പിടിച്ചുകുലുക്കി,
അടിയിലൊളിച്ച വേരിന്റെ നാരുകളടരുവോളം;
അപ്പോഴതാ, ഇലച്ചാർത്തിൽ
പാടിക്കൊണ്ടു നീ പ്രത്യക്ഷനാകുന്നു,
നിന്നെക്കൊണ്ടു ഞങ്ങൾക്കെത്തുന്ന
അങ്ങേയറ്റത്തെച്ചില്ലയിൽ.
*
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ