2025 ഓഗസ്റ്റ് 14, വ്യാഴാഴ്‌ച

ചാൾസ് സിമിക് - കവിതകൾ


വരാത്തൊരാൾ
------------------


ആരോ വീട്ടിലെത്താൻ വൈകുന്നു.
ജനാലയ്ക്കൽ അയാൾക്കായി കത്തിച്ചുവച്ച വിളക്ക്
സൂര്യനുദിക്കും വരെയും എരിഞ്ഞുകൊണ്ടിരിക്കുന്നു,
പിന്നെ മാസങ്ങളോളം അതെരിഞ്ഞുകൊണ്ടിരിക്കും.

ഞങ്ങളുടെ ചെറിയ തെരുവിൽ രാത്രിയിലൊരു വെളിച്ചവുമില്ല.
കിളിക്കൂടുകൾ നേരത്തേ മൂടിവയ്ക്കുമായിരുന്നു.
ഭരണികളിൽ സ്വർണ്ണമത്സ്യങ്ങളനങ്ങുകപോലുമില്ല.
വരാന്തയിലെ വിളക്കുകൾ പോലുമണച്ചിരിക്കും.

അയാളുടെ ജനാലയ്ക്കൽ മാത്രം വെളിച്ചമുണ്ടാവും,
നിശാശലഭങ്ങൾക്കന്ത്യോപചാരങ്ങളർപ്പിക്കാൻ,
കാലം മഞ്ഞുകാലമാകുന്ന നാൾ വരെ,
പുരപ്പുറങ്ങൾ മഞ്ഞു വീണു വെളുക്കുന്ന കാലം വരെ.
*


ചരമപ്രസംഗം
------------------


ദിവംഗതനായ നമ്മുടെ സ്നേഹിതനു വെറുപ്പായിരുന്നു, നീലാകാശങ്ങൾ,
ബൈബിൾ വാക്യങ്ങളുദ്ധരിക്കുന്ന ഉപദേശികളെ,
കുഞ്ഞുങ്ങൾക്കുമ്മ കൊടുക്കുന്ന നേതാക്കന്മാരെ,
ഓമനത്തം തുളുമ്പുന്ന സ്ത്രീകളെ.

അയാൾക്കിഷ്ടമായിരുന്നു, പള്ളിയിൽ വരുന്ന കുടിയന്മാരെ,
വോളീബാൾ കളിക്കുന്ന നഗ്നതാവാദികളെ,
ചങ്ങാത്തം കൂടുന്ന തെരുവുനായ്ക്കളെ,
കാഷ്ഠിക്കുമ്പോൾ തെളിഞ്ഞ കാലാവസ്ഥയെക്കുറിച്ചു പാടുന്ന കിളികളെ.

*

കുറിപ്പ്


സ്കൂളിൽ ക്രിസ്തുമസ് നാടകം 
നടന്നുകൊണ്ടിരിക്കുമ്പോൾ
ഒരെലി അരങ്ങിലേക്കു വന്നു.
മേരി ഒരു നിലവിളിയോടെ
ഉണ്ണിയേശുവിനെ താഴെയിട്ടു,
അതു വന്നുവീണത് ജോസഫിന്റെ കാലിൽ.
വർണ്ണാഭമായ ഉടയാടകളിൽ
മൂന്നു വിദ്വാന്മാർ
മരവിച്ചപോലെ തറഞ്ഞുനിന്നു.
അരക്ഷണം പുൽത്തൊട്ടിയൊന്നു വീക്ഷിച്ചിട്ട്
അണിയറയിലേക്കതു നീങ്ങിയപ്പോൾ
സൂചി വീണാൽ കേൾക്കുന്ന നിശ്ശബ്ദതയായിരുന്നു.
അവിടെ ആരോ അതിനെ
ഭാരമുള്ളൊരു വസ്തു കൊണ്ടടിച്ചു,
ഒരു വട്ടം, പിന്നെ രണ്ടു വട്ടം കൂടി,
കാര്യമായിത്തന്നെ.

*

അഭിപ്രായങ്ങളൊന്നുമില്ല: