മാർക്ക്
------------------
ഭർത്താവെനിക്ക് ഒരു എ തരുന്നു,
ഇന്നലെ രാത്രിയിലെ അത്താഴത്തിന്,
ഇസ്തിരിയിടലിന് കംപ്ലീറ്റല്ല എന്നും
കിടപ്പറയിലെ പരീക്ഷയ്ക്ക് ഒരു ബി പ്ലസും.
എന്റെ മകൻ പറയുന്നത് ഞാൻ ആവറേജാണെന്നാണ്,
ഒരു ആവറേജ് അമ്മ,
മനസ്സു വച്ചാൽ പക്ഷേ എനിക്ക് ഇംപ്രൂവ് ആകാമത്രെ.
എന്റെ മകൾക്ക് പാസ്/ഫെയിൽ ആണ് എല്ലാം;
എനിക്കവൾ പാസ് തരുന്നു.
കുറച്ചുകൂടി കഴിയട്ടെ,
ഞാൻ ഡ്രോപ്പൗട്ട് ആവുകയാണെന്ന്
അവരപ്പോൾ മനസ്സിലാക്കും.
കലഹം
--------------------
മൗനത്തിനൊരു സ്മാരകമുണ്ടെങ്കിൽ
ഇലകൾ തമ്മിൽത്തമ്മിൽ
തോരാതെ മന്ത്രിക്കുന്ന
മരമായിരിക്കില്ലത്;
പുറമേ തോന്നുന്ന നിശ്ചലതയെ
ഒരു വെള്ളിമീൻചാട്ടം തകർക്കുന്ന
പൊയ്കയുമാവില്ലത്.
മൗനത്തിനൊരു സ്മാരകമുണ്ടെങ്കിൽ
അതു നീയായിരിക്കും,
നെട്ടനേ നില്ക്കുന്ന, ഒന്നും പൊറുക്കാത്ത
നിന്റെ രൂപം,
എന്റെ ഓരോ വാക്കും തട്ടിത്തെറിച്ചുപോകുന്ന
മൂകമായ പുറവുമായി.
ഉറക്കമില്ലായ്മ
-----------------
എന്റെ ശരീരം
എനിക്കൊരു കൂട്ടുകാരനായിരുന്ന കാലം
ഞാനോർക്കുന്നു
ഉറക്കമന്നൊക്കെ
വിളിച്ചാലോടിവരുമായിരുന്നു
സ്നേഹമുള്ള നായയെപ്പോലെ
ഭാവിയിലേക്കുള്ള കവാടം
അന്നടയാൻ തുടങ്ങിയിരുന്നില്ല
തണുത്ത വിരിപ്പുകൾക്കു മേൽ
മലർന്നു കിടക്കുമ്പോൾ
മറ്റൊന്നിനുള്ള
പരിശീലനമാണതെന്നു തോന്നിയിരുന്നില്ല
ഒരവശിഷ്ടവെളിച്ചമിതാ,
കിഴക്കൊരു പാടുപോലെ
ഉറക്കം, തിരക്കുള്ളൊരു ഡോക്ടറെപ്പോലെ
എന്നെ വന്നുനോക്കാൻ ദയ കാണിക്കുന്നു
വൈമനസ്യത്തോടെ
മൃഗശാലയിൽ
————————
പുള്ളിക്കുത്തുള്ള ഉടലിന്റെ പത്തടിനീളം
കൈകളിലെടുത്തു വരിയായി നില്ക്കുന്ന ആ കുട്ടികൾ-
ആനയെ കാണാൻ പോയ കുരുടന്മാരെപ്പോലെയാണവർ.
നഴ്സറിസ്കൂളിന്റെ ഏദൻ തോട്ടത്തിൽ നി-
നിനിയും ഭ്രഷ്ടരാകാത്ത ആ കുഞ്ഞുങ്ങൾക്കറിയില്ല,
തങ്ങൾ കൈകളിലേന്തിനില്ക്കുന്നതെന്തിനെയെന്ന്.
ഉരഗാലയത്തിലാവിയെടുക്കുന്നതിനാൽ
വിന്റർ ജാക്കറ്റുകളവർ ഉറയൂരുകയും ചെയ്തിരിക്കുന്നു.
അവർ കൈ കൊണ്ടെടുക്കാൻ ധൈര്യപ്പെട്ട ആ ജീവി,
അലയിളകുമ്പോലുയർന്നുതാഴുന്ന ആ മാംസപ്പുഴ,
സൂക്ഷിപ്പുകാരന്റെ കൈത്തണ്ട പോലെ വളഞ്ഞതും
വഴങ്ങുന്നതും തടിച്ചതുമായ ആ ജന്തു,
അതിനെന്തറിയാം പാപത്തെയോ ആപ്പിളിനെയോ പറ്റി?
അതിനതിന്റെ പിളർനാവു പാളുന്നിടത്തേക്കു പോകണമെന്നേയുള്ളു,
അതിന്റെ വിശപ്പു കൊണ്ടുപോകുന്നിടമേതായാലും
(തങ്ങളുടെ ഊന്നുവടിയുടെ പിന്നാലെ പോകുന്ന
ആ കുരുടന്മാരെപ്പോലെ.)
സംസ്കാരക്രിയകൾ
---------------------
അവർ യാത്രകൾ ത്യജിച്ചുകഴിഞ്ഞു.
ആദ്യത്തെ കവിളു കൊള്ളുമ്പോൾ
തലയ്ക്കുള്ളിലേക്കു മദ്യത്തിന്റെ
ഇരച്ചുകേറ്റമവർ ത്യജിച്ചുകഴിഞ്ഞു-
തൊണ്ടയെരിച്ചും കൊണ്ടതിന്റെ
മാധുര്യമൂറുന്ന വഴുതലും.
തന്റെ കലഹങ്ങൾ,
തന്റെ ആഘോഷങ്ങൾ,
അവയുമവർ ത്യജിച്ചുകഴിഞ്ഞു,
പുസ്തകങ്ങളവർ ത്യജിച്ചപോലെ:
മറിക്കാൻ പറ്റാത്ത കനമായിരിക്കുന്നു,
അവയുടെ താളുകൾക്ക്.
ഇനി ശേഷിച്ചത് ഒരാകാശപ്പാടു മാത്രം,
അതിൽ കാലാവസ്ഥയതിന്റെ നാടകങ്ങൾ
അഭിനയിച്ചുപഠിക്കുന്നു.
നേഴ്സിന്റെ കഞ്ഞിപ്പശയിട്ട തൊപ്പി
ഒരു വെളുത്ത കപ്പല്പായ പോലെ;
അവരെ കടലിലേക്കു നയിക്കുന്ന
ആ യാനത്തിനു പിന്നിൽ,
ശേഷിച്ചതൊരു നീലിച്ച ശൂന്യത.
*
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ