2025 ഓഗസ്റ്റ് 24, ഞായറാഴ്‌ച

ഹൊർഹെ ലൂയിസ് ബോർഹസ് - ഉറക്കമില്ലായ്മയുടെ രണ്ടു രൂപങ്ങൾ



എന്താണ്‌ ഉറക്കമില്ലായ്മ?

ഉത്തരം പ്രതീക്ഷിക്കാത്ത ചോദ്യമാണതെന്നാലും ഉത്തരം പറയാൻ എനിക്കൊട്ടും ക്ലേശിക്കേണ്ട.

അനക്കമറ്റ രാത്രിയിൽ നിശിതവും മാരകവുമായ ഓരോ മണിയടിയും എണ്ണിക്കിടക്കുകയും അടുത്തതിനെ ഭീതിയോടെ കാക്കുകയുമാണത്. നിയതമായി ശ്വാസോച്ഛ്വാസം ചെയ്യാൻ വിഫലമായ മാന്ത്രികവിദ്യ കൊണ്ടു ശ്രമിക്കുകയാണത്. പെട്ടെന്നു തിരിയുകയും മറിയുകയും ചെയ്യുന്ന ഒരുടലിന്റെ ഭാരമാണത്. കൺപോളകൾ അമർത്തിയടയ്ക്കുകയാണത്. ജ്വരബാധയ്ക്കു സദൃശമെങ്കിലും ജാഗ്രദവസ്ഥയുമല്ലത്. എത്രയോ വർഷങ്ങൾക്കു മുമ്പു വായിച്ച ഖണ്ഡികകളുടെ ശകലങ്ങൾ ഓർത്തുരുവിടുകയാണത്. മറ്റുള്ളവർ ഉറങ്ങുമ്പോൾ താൻ ഉണർന്നുകിടക്കുന്നതിന്റെ പേരിൽ കുറ്റബോധം തോന്നുകയാണത്. മയക്കത്തിലാഴാൻ ആഗ്രഹിക്കുകയും അതിനു കഴിയാതെവരികയുമാണത്. ജീവിക്കുന്നതിന്റെയും ജീവിതം തുടർന്നുപോകുന്നതിന്റെയും ഭീതിയാണത്. സന്ദിഗ്ധമായ പ്രഭാതമാണത്.

എന്താണ്‌ ദീർഘായുസ്സ്?

ശേഷികൾ ക്ഷയിച്ചുവരുന്ന ഒരു മനുഷ്യദേഹത്തിൽ കഴിയുന്നതിന്റെ ഭീതിയാണത്. ലോഹസൂചികൾ കൊണ്ടല്ലാതെ ദശാബ്ദങ്ങൾ കൊണ്ടളക്കപ്പെടുന്ന ഒരുറക്കമില്ലായ്മയാണത്. കടലുകളുടേയും പിരമിഡുകളുടേയും ഭാരം, പൗരാണികഗ്രന്ഥശാലകളുടേയും രാജവംശങ്ങളുടേയും ഭാരം, ആദം കണ്ട പ്രഭാതങ്ങളുടെ ഭാരം പേറുകയാണത്. എന്റെ ഉടലിനോട്, ഞാൻ വെറുക്കുന്ന എന്റെ ശബ്ദത്തോട്, എന്റെ പേരിനോട്, ശീലമായിത്തീർന്ന ഓർമ്മകളോട്, എനിക്കു നിയന്ത്രണമില്ലാത്ത കാസ്റ്റീലിയൻ ഭാഷയോട്, എനിക്കറിയാത്ത ലാറ്റിൻ ഭാഷയോടുള്ള ഗൃഹാതുരത്വത്തോട് തളച്ചിട്ടിരിക്കുകയാണെന്നെ എന്ന ബോധമാണത്. മരണത്തിലാഴാൻ ആഗ്രഹിക്കുകയും അതിനു കഴിയാതെവരികയുമാണത്. ജീവിക്കുകയും ജീവിതം തുടർന്നുപോവുകയുമാണത്.

അഭിപ്രായങ്ങളൊന്നുമില്ല: