2025 ഓഗസ്റ്റ് 19, ചൊവ്വാഴ്ച

ആദം സഗയെവ്സ്കി - കവിതകൾ

 മറ്റൊരു ജീവിതം

ജീവചരിത്രങ്ങൾ മറിച്ചുനോക്കാൻ നിങ്ങൾക്കിഷ്ടമാണ്‌
അവിടെ നിങ്ങൾ മറ്റൊരു ജീവിതത്തിലാണ്‌
എത്ര വിചിത്രമാണ്‌, എത്ര ഞെട്ടിപ്പിക്കുന്നതുമാണ്‌,
മറ്റൊരു ജീവിതത്തിന്റെ ഇരുളടഞ്ഞ കാട്ടിൽ ചെന്നുപെടുക
എന്നാൽ നിങ്ങൾക്കേതു നിമിഷവും അവിടം വിട്ടു പോരുകയുമാവാം,
തെരുവിലേക്ക്, അല്ലെങ്കിൽ പാർക്കിലേക്ക്,
അല്ലെങ്കിൽ ബാല്ക്കണിയിൽ നക്ഷത്രങ്ങളെ നോക്കിനില്ക്കാനും
നിങ്ങൾക്കിഷ്ടമായിരുന്നു,
ആരുടെയും സ്വന്തമല്ലാത്ത നക്ഷത്രങ്ങൾ,
ഒരു തുള്ളി ചോര ചിന്താതെ നമ്മെ മുറിപ്പെടുത്തുന്ന
കത്തികൾ പോലത്തെ നക്ഷത്രങ്ങൾ,
നിർമ്മലമായ, ദീപ്തമായ,
ഹൃദയശൂന്യവുമായ നക്ഷത്രങ്ങൾ
*

വൃദ്ധനായ മാർക്സ്

------------------------
അയാൾക്കു ചിന്ത വരുന്നില്ല.
ലണ്ടൻ ഈറനാണ്‌,
ഓരോ മുറിയിലും ഒരാൾ ചുമയ്ക്കുന്നുണ്ട്.
മഞ്ഞുകാലമയാൾക്കിഷ്ടമേ ആയിരുന്നില്ല.
പഴയ കയ്യെഴുത്തുപ്രതികളയാൾ മാറ്റിയെഴുതുന്നു,
പിന്നെയും പിന്നെയും, പഴയ ആവേശമില്ലാതെ.
മഞ്ഞിച്ച കടലാസ് പൊടിഞ്ഞുപോകുന്നതാണ്‌,
കാസരോഗിയുടെ ശ്വാസകോശം പോലെ.
ജീവിതത്തിനെന്താണിത്ര വാശി,
നാശത്തിലേക്കിരച്ചുപായാൻ?
സ്വപ്നത്തിലെന്നാൽ വസന്തം മടങ്ങിവരുന്നു,
അറിയുന്നൊരു ഭാഷയും സംസാരിക്കാത്ത മഞ്ഞുമായി.
അയാളുടെ ജ്ഞാനവ്യവസ്ഥയിൽ
എവിടെയായിരുന്നു സ്നേഹത്തിന്റെ സ്ഥാനം?
നീലപ്പൂവുകൾ കാണാവുന്നിടത്ത്.
അരാജകവാദികളെ അയാൾക്കു വെറുപ്പാണ്‌,
ആദർശവാദികളയാളെ ബോറടിപ്പിക്കുന്നു.
റഷ്യയിൽ നിന്നയാൾക്കു റിപ്പോർട്ടുകൾ വരുന്നുണ്ട്,
വിശദാംശങ്ങൾ വേണ്ടതിലധികമായി.
ഫ്രഞ്ചുകാർ പണക്കാരാവുകയാണ്‌.
പോളണ്ടുകാർ പതിവുമട്ടിൽ ഒതുങ്ങിയവർ.
അമേരിക്കയുടെ വളർച്ച നിലയ്ക്കുന്നില്ല.
എവിടെയും ചോരയാണ്‌,
വാൾപേപ്പർ മാറ്റേണ്ട സമയമായിരിക്കാം.
അയാൾക്കിപ്പോൾ സംശയമാകുന്നു,
പാവം മനുഷ്യവർഗ്ഗം ഈ പഴയ ഭൂമിയിലൂടെ
എന്നുമിങ്ങനെ ഏന്തിവലിഞ്ഞുനടക്കും,
അദൃശ്യനായൊരു ദൈവത്തിനു നേരേ
കൈ മുറുക്കിക്കാണിക്കുന്ന ഭ്രാന്തത്തിയെപ്പോലെ.
*

ഗ്രീക്കുകാർ

----------------------------------
പണ്ടത്തെ ഗ്രീക്കുകാർക്കിടയിൽ ജീവിക്കാനായിരുന്നു എനിക്കിഷ്ടം,
എങ്കിലെനിക്ക് സോഫൊക്ലീസിന്റെ ശിഷ്യന്മാരോടു സംസാരിക്കാമായിരുന്നു,
നിഗൂഢാനുഷ്ഠാനങ്ങൾ പരിശീലിക്കാമായിരുന്നു,
ഞാൻ ജനിക്കുമ്പോൾ പക്ഷേ,
മുഖത്തു വസൂരിക്കല കുത്തിയ ആ ജോർജ്ജിയക്കാരൻ ജീവിച്ചിരുപ്പുണ്ടായിരുന്നു,
ഒരു പ്രസന്നതയുമില്ലാത്ത കയ്യാളന്മാരും സിദ്ധാന്തങ്ങളുമായി
അയാളപ്പോഴും ഭരിക്കുന്നുമുണ്ടായിരുന്നു.
ഓർമ്മകളുടേയും സങ്കടങ്ങളുടേയും വർഷങ്ങളായിരുന്നു അവ,
കളിയല്ലാത്ത സംസാരങ്ങളുടേയും മൗനത്തിന്റെയും;
സന്തോഷമെന്നു പറയാൻ ഒന്നുമില്ലായിരുന്നു-
ചില കിളികൾക്കെന്നാൽ അതറിയില്ലായിരുന്നു,
ചില കുട്ടികൾക്കും മരങ്ങൾക്കും.
ഒരുദാഹരണം പറഞ്ഞാൽ,
ഏപ്രിൽ മാസമെത്തേണ്ട താമസം,
ഞങ്ങളുടെ തെരുവിലെ ആപ്പിൾമരം തോന്നിയപാട് വെള്ളപ്പൂക്കൾ വിടർത്തും,
മതിമറന്നപോലൊരു പൊട്ടിച്ചിരിക്കു തുടക്കവുമിടും.
*


അഭിപ്രായങ്ങളൊന്നുമില്ല: