2025 ഓഗസ്റ്റ് 15, വെള്ളിയാഴ്‌ച

പോൾ എല്വാദ് - സ്വാതന്ത്ര്യം

 


എന്റെ നോട്ടുബുക്കുകളുടെ താളുകളിൽ

എന്റെ മേശ മേൽ മരങ്ങൾക്കു മേൽ

മഞ്ഞിനു മേൽ മണലിനു മേൽ

നിന്റെ പേരു ഞാനെഴുതുന്നു

 

വായിച്ചുകഴിഞ്ഞ ഓരോ താളിലും

ഒഴിഞ്ഞുകിടക്കുന്ന താളുകളിലെല്ലാം

ചോരയിൽ ചാമ്പലിൽ കല്ലിൽ കടലാസ്സിൽ

നിന്റെ പേരു ഞാനെഴുതുന്നു

 

പൊന്നു കൊണ്ടുള്ള വിഗ്രഹങ്ങളിൽ

സൈനികരുടെ ആയുധങ്ങളിൽ

രാജാക്കന്മാരുടെ കിരീടങ്ങളിൽ

നിന്റെ പേരു ഞാനെഴുതുന്നു

 

കാട്ടിൽ മരുഭൂമിയിൽ

ചെടികളിൽ കിളിക്കൂടുകളിൽ

എന്റെ ബാല്യത്തിന്റെ പ്രതിദ്ധ്വനികളിൽ

നിന്റെ പേരു ഞാനെഴുതുന്നു

 

രാത്രിയുടെ വിസ്മയങ്ങളിൽ

പകലുകളുടെ വെളുത്ത അപ്പങ്ങളിൽ

 കണ്ണി ചേർന്ന ഋതുക്കളിൽ

നിന്റെ പേരു ഞാനെഴുതുന്നു

 

എന്റെ നീലത്തൂവാലകളിൽ

കുളത്തിൽ തളം കെട്ടിയ സൂര്യനിൽ

നിലാവത്തു ജീവൻ വച്ച തടാകത്തിൽ

നിന്റെ പേരു ഞാനെഴുതുന്നു

 

വിദൂരചക്രവാളത്തിൽ പാടങ്ങളിൽ

കിളികളുടെ തൂവൽച്ചിറകുകളിൽ

നിഴലടഞ്ഞ കാറ്റാടിമില്ലുകളിൽ

നിന്റെ പേരു ഞാനെഴുതുന്നു

 

പുലർകാലത്തെ തെന്നലുകളിൽ

കടലിൽ നൌകകളിൽ

നഷ്ടബുദ്ധിയായ മലകളിൽ

നിന്റെ പേരു ഞാനെഴുതുന്നു

 

അട്ടിയിട്ട മേഘങ്ങൾക്കു മേൽ

കൊടുങ്കാറ്റുകളുടെ വിയർപ്പിൽ

വിവർണ്ണവും നിബിഡവുമായ മഴയിൽ

നിന്റെ പേരു ഞാനെഴുതുന്നു

 

ചഞ്ചലിക്കുന്ന രൂപങ്ങളിൽ

ചായം തേച്ച മണികളിൽ

ഭൗതികയാഥാർത്ഥ്യത്തിൽ

നിന്റെ പേരു ഞാനെഴുതുന്നു

 

നടന്നുതുടങ്ങിയ വഴികളിൽ

പാതി മറന്ന പാതകളിൽ

കവിഞ്ഞൊഴുകുന്ന കവലകളിൽ

നിന്റെ പേരു ഞാനെഴുതുന്നു

 

കൊളുത്തിവച്ച വിളക്കിൽ

കരിന്തിരി കെട്ട വിളക്കിൽ

പിന്നെയുമെത്തിച്ചേർന്ന എൻ്റെ വീട്ടിൽ

നിന്റെ പേരു ഞാനെഴുതുന്നു

 

എന്റെ മുറിയിലും കണ്ണാടിയിലും

രണ്ടായിപ്പിളർന്ന പഴത്തിൽ

എന്റെ കിടക്കയുടെ ഒഴിഞ്ഞ പുറന്തോടിൽ

നിന്റെ പേരു ഞാനെഴുതുന്നു

 

വിശ്വസ്തനും ആർത്തിക്കാരനുമായ എൻ്റെ നായയിൽ

അവനെടുത്തുപിടിച്ച ചെവികളിൽ

അവന്റെ അചതുരമായ പാദങ്ങളിൽ

നിന്റെ പേരു ഞാനെഴുതുന്നു

 

എന്റെ വാതിൽക്കലെ ചവിട്ടുമെത്തയിൽ

എനിക്കത്ര പരിചിതമായ വസ്തുക്കളിൽ

അഗ്നിയുടെ പാവനതരംഗങ്ങളിൽ

നിന്റെ പേരു ഞാനെഴുതുന്നു

 

എനിക്കു വഴങ്ങിയ ഉടലുകളിൽ

എന്റെ സ്നേഹിതന്മാരുടെ നെറ്റികളിൽ

നീട്ടിപ്പിടിച്ച കൈകളോരോന്നിലും

നിന്റെ പേരു ഞാനെഴുതുന്നു

 

ആശ്ചര്യങ്ങളിലേക്കു തുറക്കുന്ന ജാലകത്തിൽ

മൗനത്തിലുമാഴമേറിയൊരവസ്ഥയിൽ

പ്രതീക്ഷയോടിരിക്കുന്ന ചുണ്ടിണയിൽ

നിന്റെ പേരു ഞാനെഴുതുന്നു

 

തകർന്നമ്പിയ എൻ്റെ അഭയസ്ഥാനങ്ങളിൽ

എൻ്റെ വിളക്കുമാടത്തിൻ്റെ ശേഷിപ്പുകളിൽ

എന്റെ മടുപ്പിന്റെ ചുമരുകളിൽ

നിന്റെ പേരു ഞാനെഴുതുന്നു

 

ആസക്തികളറ്റ അമൂർത്തതയിൽ

നഗ്നമായ ഏകാന്തതയിൽ

മരണത്തിന്റെ പടയോട്ടത്തിൽ

നിന്റെ പേരു ഞാനെഴുതുന്നു

 

തിരിച്ചുപിടിച്ച ആരോഗ്യത്തിൽ

പൊയ്പ്പോയ അപകടങ്ങളിൽ

ഖേദമേയില്ലാത്ത പ്രത്യാശയിൽ

നിന്റെ പേരു ഞാനെഴുതുന്നു

 

ഒറ്റ വാക്കിന്റെ കരുത്തിൽ

എന്റെ ജീവിതമെനിക്കു തിരിച്ചുകിട്ടുന്നു

ഞാൻ പിറന്നതു നിന്നെയറിയാൻ

നിനക്കു പേരിടാൻ

 

സ്വാതന്ത്ര്യമേ!

 *

1941 വേനല്ക്കാലത്ത് എല്വാദ് തന്റെ രണ്ടാമഠെ ഭാര്യയായ Nuschനെഴുതിയ “ഒരേയൊരു ചിന്ത” എന്ന പ്രണയകവിതയാണ്‌ പില്ക്കാലത്ത് “സ്വാതന്ത്ര്യം” എന്ന പേരിൽ പ്രസിദ്ധമായത്. 1942ൽ അൾജീരിയയിൽ “ഫൊണ്ടെയ്ൻ” എന്ന മാസികയിലാണ്‌ ആദ്യമായി അത് പ്രസിദ്ധപ്പെടുത്തുന്നത്. നാസി ഉപരോധകാലത്ത് ഈ കവിതയുടെ ആയിരക്കണക്കിനു കോപ്പികൾ ബ്രിട്ടീഷ് റോയൽ എയർ ഫോഴ്സിന്റെ വിമാനങ്ങൾ ഫ്രാൻസിൽ വിതരണം ചെയ്തിരുന്നു. 


എല്വാദ് ഇങ്ങനെ പറയുന്നു: “ആർക്കു വേണ്ടിയാണോ ആ കവിത ഉദ്ദേശിച്ചിരിക്കുന്നത്, അവളുടെ പേര്‌ കവിതയുടെ ഒടുവിൽ വെളിപ്പെടുത്താമെന്നു ഞാൻ കരുതി. പെട്ടെന്നാണ്‌ എനിക്കു ബോദ്ധ്യമാകുന്നത്, എന്റെ മനസ്സിലുള്ള ഒരേയൊരു പേര്‌ ”സ്വാതന്ത്ര്യം“ എന്ന വാക്കാണെന്ന്. അങ്ങനെ ഞാൻ സ്നേഹിക്കുന്ന സ്ത്രീ അവളെക്കാൾ മഹത്തായ ഒരഭിലാഷത്തിന്റെ മൂർത്തരൂപമാവുകയായിരുന്നു. എന്റെ ഏറ്റവും ഉദാത്തമായ ആഗ്രഹവുമായി ഞാനതിനെ ചേർത്തുവച്ചു. സ്വാതന്ത്ര്യം എന്ന ഈ വാക്ക് എന്റെ കവിതയിൽ ശാശ്വതമാക്കുകയായിരുന്നു, എത്രയും ലളിതമായ, എത്രയും ദൈനന്ദിനമായ, എത്രയും ഉചിതമായ ഒരിച്ഛയെ, ഉപരോധത്തിൽ നിന്ന് സ്വയം മോചിപ്പിക്കുക എന്ന ആഗ്രഹത്തെ.”

*

 

അഭിപ്രായങ്ങളൊന്നുമില്ല: