2016, ഫെബ്രുവരി 22, തിങ്കളാഴ്‌ച

ഐസക് ബാഷെവിസ് സിംഗർ - ഗിമ്പല്‍ എന്ന മണ്ടന്‍.



ഞാനാണ് ഗിമ്പല്‍ എന്ന മണ്ടന്‍. മണ്ടനാണെന്ന് എനിക്ക് വിചാരമില്ല. പക്ഷേ ആളുകള്‍ എന്നെ വിളിക്കുന്നത് അങ്ങനെയാണ്. പഠിക്കുന്ന കാലത്തു തന്നെ എനിക്ക് ആ പേരു വീണിരുന്നു. അല്പപ്രാണി, കഴുത, മരത്തലയന്‍, മന്ദന്‍, കരിമോന്ത, പച്ചപ്പാവം, മണ്ടന്‍ -എനിക്കാകെക്കൂടി ഏഴു പേരുകളുണ്ടായിരുന്നു. ഒടുവിലത്തെ പേരാണ് ഉറച്ചത്. എന്റെ മണ്ടത്തരത്തിന്റെ സ്വഭാവമെന്തായിരുന്നുവെന്ന് വച്ചാല്‍, എന്നെ പറ്റിക്കാന്‍ എളുപ്പമായിരുന്നു. ഒരുത്തന്‍ പറയും, ഗിമ്പലേ, റബ്ബിയുടെ ഭാര്യ പെറാന്‍ കിടക്കുന്നതറിഞ്ഞില്ലേ? ഞാനെന്തു ചെയ്യും, അന്നു സ്‌കൂളില്‍ പോവില്ല. സംഗതി ശരിതന്നെയായിരുന്നുവെന്ന് പിന്നെയാണറിയുക. ഞാനങ്ങനെ അറിയുമെന്നാണ് നിങ്ങള്‍ പറയുന്നത്? അവരുടെ വയറു വീര്‍ത്തിരുന്നില്ല എന്നതു ശരിതന്നെ. പക്ഷേ ഞാന്‍ ഇന്നുവരെ അവരുടെ വയറ്റില്‍ നോക്കിയിട്ടില്ല. അതത്ര വലിയ മണ്ടത്തരമാണോ? ആളുകള്‍ ആര്‍ത്തു ചിരിക്കുകയും, കൂവി വിളിക്കുകയും നൃത്തം ചവിട്ടുകയുമൊക്കെ ചെയ്തു ആരെങ്കിലും പ്രസവിക്കാന്‍ കിടക്കുമ്പോള്‍ സാധാരണ വിതരണം ചെയ്യാറുള്ള ഉണക്കമുന്തിരിക്കു പകരം അവര്‍ എന്റെ കൈ നിറയെ ആട്ടിന്‍ കാട്ടം പിടിപ്പിച്ചുതന്നു. ഞാനത്ര ബലം കെട്ടവനൊന്നുമല്ല. കൈവീശി ചെപ്പയ്‌ക്കൊന്നു കൊടുത്താല്‍ കൊണ്ടവന്‍ ക്രാക്കോവു വരെയുള്ള വഴി കാണും, പക്ഷേ അങ്ങനെ ചൂടാവുന്ന പ്രകൃതമല്ല എന്റേത്. ഞാന്‍ ഒന്നും കാര്യമാക്കില്ല. അതുകാരണം ആളുകള്‍ എന്നെ മുതലെടുത്തുപോന്നു.

ഒരു ദിവസം ഞാന്‍ സ്‌കൂള്‍ വിട്ടുവരുന്ന വഴി നായ കുരയ്ക്കുന്നതു കേട്ടു. എനിയ്ക്കു നായ്ക്കളെ പേടിയൊന്നുമില്ല. എന്നുവച്ച് അവയോടു മിടുക്കു കാണിക്കാനും ഞാന്‍ പോകാറില്ല. അവറ്റയില്‍ ഒന്നിനു പേയുണ്ടെന്നു പരാം; അവന്‍ കടിച്ചുപോയാല്‍ പിന്നെ ലോകത്താരു വിചാരിച്ചാലും നിങ്ങള്‍ രക്ഷപ്പെടാന്‍ പോകുന്നില്ല. ഞാന്‍ ഒരോട്ടം വച്ചുകൊടുത്തു. ഒന്നു തിരിഞ്ഞു നോക്കുമ്പോഴെന്താ, ചന്തയില്‍ കൂടിയവരാകെ ചിരിച്ചു കുന്തം മറിയുകയാണ്. അതു നായയൊന്നമായിരുന്നില്ല, ആ കള്ളന്‍ ലെയ്ബ് ആയിരുന്നു. പക്ഷേ അതു ഞാനെങ്ങനെ അറിയാന്‍? കേട്ടപ്പോള്‍ കൊടിച്ചിപ്പട്ടി മോങ്ങുന്നതുപോലെ തന്നെയിരുന്നു.

എന്നെ പറ്റിക്കാന്‍ എളുപ്പമാണെന്നറിയേണ്ട താമസം, ആ തെമ്മാടികള്‍ ഓരോരുത്തരായി എന്റെ മേല്‍ ഭാഗ്യം പരീക്ഷിക്കാന്‍ തുടങ്ങി. ഗിമ്പലേ, സാര്‍ ചക്രവര്‍ത്തി ഫ്രാംപോലിലേക്കു വരുന്നതറിഞ്ഞില്ലേ? ഗിമ്പലേ, തര്‍ബീനില്‍ ചന്ദ്രന്‍ മാനത്തു നിന്നു വീണു. ഗിമ്പലേ, ഹോഡല്‍ കൊച്ചന് കുളിമുറിയുടെ പിന്നില്‍ നിന്നൊരു നിധി കിട്ടി. ഞാനോ ഒരു ഗൊലേമിനെപ്പോലെ കേട്ടതൊക്കെ വിഴുങ്ങുകയും ചെയ്തു. ഒന്നാമതായി, വേദപുസ്തകത്തില്‍ എവിടെയോ പറഞ്ഞിട്ടള്ള മാതിരി, എന്തും സംഭവിക്കാം;

രണ്ടാമത്, പട്ടണമൊന്നാകെ വന്ന് കാതിലോതുമ്പോള്‍ നിങ്ങള്‍ വിശ്വസിച്ചുപോകില്ലേ? ഓ, നിങ്ങള്‍ വെറുതേ കളിപ്പിക്കാന്‍ പറയുകയാണ് എന്നെങ്ങാനും ഞാനൊന്നു പറഞ്ഞുപോയെന്നിരിക്കട്ടെ, ആകെ കുഴപ്പമായി. ആളുകള്‍ക്കു കോപമാകും. നീയെന്തായീ പറയുന്നത്! ഞങ്ങള്‍ സര്‍വ്വരും നുണയന്മാരാണെന്നോ? ഞാനെന്തു ചെയ്യാന്‍? അവര്‍ പറയുന്നതങ്ങു വിശ്വസിക്കും. ആ രീതിയിലെങ്കിലും അവര്‍ക്കൊരു സുഖം കിട്ടട്ടെ എന്നു ഞാന്‍ കരുതി.

എന്റെ അച്ഛനും അമ്മയും നേരത്തേ മരിച്ചുപോയിരുന്നു. എന്നെ എടുത്തുവളര്‍ത്തിയ മുത്തച്ഛനാവട്ടെ, കുഴിയിലേക്കു കാലും നീട്ടിയിരുപ്പാണ്. അതുകൊണ്ട് ആളുകള്‍ എന്നെ ഒരു ബേക്കറിക്കാരന്റെ അടുത്തു കൊണ്ടാക്കി. അവിടെ കഴിഞ്ഞകാലം!  കടയില്‍ സാധനം വാങ്ങാന്‍ വരുന്ന ഏതു പെണ്ണിനും എന്നെ ഒരിക്കലെങ്കിലും ഒന്നു പറ്റിക്കണം. ഗിമ്പലേ, സ്വര്‍ഗ്ഗത്തൊരു മേളയുണ്ട്, നമുക്ക് പോകണ്ടേ? ഗിമ്പലേ, റബ്ബി ഏഴാം മാസം ഒരു പശുക്കുട്ടിയെ പെറ്റു; ഗിമ്പലേ, ഒരു പശു പുരയ്ക്കു മോളിലൂടെ പറന്നുപോയി; അതു വെങ്കലമുട്ടയിടുകയും ചെയ്തു. ഒരു ദിവസം ഒരു യഷിവാ വിദ്യാര്‍ത്ഥി റൊട്ടി വാങ്ങാന്‍ വന്നു. അവന്‍ പറയുകയാണ്, അല്ലാ, ഗിമ്പലേ, മിശിഹാ വന്ന നേരത്ത് താനിവിടെ ചട്ടുകവും ചുരണ്ടിക്കൊണ്ടിരിക്കുയാണോ? മരിച്ചുപോയവരൊക്കെ ഉയിര്‍ത്തെഴുന്നേറ്റിരിക്കുന്നു. നിങ്ങളെന്താ പറയുന്നത്? ഞാന്‍ ചോദിച്ചു. മുട്ടാടിന്റെ കൊമ്പൂതുന്നതു ഞാന്‍ കേട്ടില്ലല്ലോ. നിന്റെ കാതു പൊട്ടിപ്പോയോ എന്നായി അവര്‍. ഞങ്ങളും കേട്ടേ, ഞങ്ങളും കേട്ടേ!  സകലരും കൂടി വിളിച്ചുകൂവാന്‍ തുടങ്ങി. ആ സമയത്താണ് മെഴുകുതിരിയുണ്ടാക്കുന്ന റെയ്റ്റ്‌സ് അങ്ങോട്ടു കയറിവരുന്നത്; അവരും ആ കാറിയ ഒച്ചയില്‍ പറയുകയാണ്. ഗിമ്പലേ, നിന്റെ അച്ഛനും അമ്മയും കുഴിയില്‍ നിന്നെഴുന്നേറ്റു നില്‍ക്കുന്നു; അവര്‍ നിന്നെ തിരക്കുകയാണ്.

സത്യം പറഞ്ഞാല്‍ അങ്ങനെയൊരു വകയൊന്നും സംഭവിച്ചിട്ടില്ലെന്ന് എനിക്കു നന്നായിട്ടറിയാമായിരുന്നു എങ്കിലും  എല്ലാവരും പറഞ്ഞ സ്ഥിതിയ്ക്ക് ഞാനെന്തു ചെയ്തു,. കമ്പിളി ബനിയനും എടുത്തിട്ടുകൊണ്ടു പുറത്തേയ്ക്കു പോയി. ഒരു പക്ഷേ എന്തെങ്കിലുമൊക്കെ സംഭവിച്ചിട്ടുണ്ടെങ്കിലോ? ഒന്നു പോയി നോക്കുന്നതുകൊണ്ട് എന്തു ചേതം വരാനാണ്? എന്തൊരു പൂച്ചകരച്ചിലും ചിരിയുമാണ് അന്നുണ്ടായത്. ഇനി കേള്‍ക്കുന്നതൊന്നും വിശ്വസിക്കാന്‍ പോകുന്നില്ലെന്ന് അന്നു ഞാന്‍ പ്രതിജ്ഞയെടുത്തതാണ്.  പക്ഷേ എന്തു ഫലം? പറഞ്ഞുപറഞ്ഞ് അവരെന്റെ മനസ്സിളക്കിക്കളയും.
ഒരു ദിവസം ഞാന്‍ റബ്ബിയുടെ അടുത്ത് ഉപദേശം തേടാന്‍ പോയി. അദ്ദേഹം പറഞ്ഞതിതാണ്. ഒരു നാഴിക പാപിയായിരിക്കുന്നതിനേക്കാള്‍ ഭേദമാണ് ആയുസ്സു മൊത്തം വിഢ്ഡിയായിരിക്കുന്നത്. നി മണ്ടനൊന്നുമല്ല; അവരാണു മണ്ടന്മാര്‍. തന്റെ അയല്ക്കാരനു നാണക്കേടു വരുത്തുന്നവന്‍ സ്വര്‍ഗ്ഗരാജ്യം നഷ്ടപ്പെടുത്തുകയാണ്. എന്നിട്ടെന്താ, റബ്ബിയുടെ മകള്‍ തന്നെ എന്നെ പറ്റിച്ചു. ഞാന്‍ റബ്ബിയുടെ വീട്ടില്‍

നിന്നിറങ്ങുമ്പോള്‍ അവള്‍ ചോദിക്കുകയാണ്. നീ ഭിത്തിയില്‍ ചുംബിച്ചില്ലേ? ഇല്ലാ, അതെന്തിനാ? ഞാന്‍ ചോദിച്ചു. അങ്ങനെയൊരു കാര്യമുണ്ട്. ഓരോ തവണ ഇവിടെ വരുമ്പോഴും ഭിത്തിയില്‍ ചുംബിച്ചിട്ടുവേണം പോകാന്‍. ആയിക്കോട്ടെ, അതുകൊണ്ടെന്തെങ്കിലും കുഴപ്പമുള്ളതായി എനിക്കു തോന്നിയില്ല. അവള്‍ ഉറക്കെ ചിരിക്കാന്‍ തുടങ്ങി. അത് അവളുടെ ഒരു വേലത്തരമായിരുന്നു. അത് എന്റെ മേല്‍ പ്രയോഗിച്ചു. നടക്കട്ടെ.
മറ്റൊരു പട്ടണത്തിലേയ്ക്കു താമസം മാറിയാലോ എന്നു ഞാന്‍ ആലോചിച്ചു. അപ്പോഴാണ് സകലരും കൂടി തിരക്കിട്ട് എനിക്ക് പെണ്ണന്വേഷണം തുടങ്ങിയത്. അവരുടെ ചെവിയിലോതല്‍ കേട്ടുകേട്ട് എന്റെ തല പെരുത്തു. അവള്‍ ദുര്‍നടപ്പുകാരിയാണെന്ന് എനിക്കറിയാം; പക്ഷേ അവര്‍ പറഞ്ഞത് അവള്‍ കന്യാരത്‌നമാണെന്നാണ്. അവള്‍ക്കൊരു മുടന്തുണ്ട്; അതു പക്ഷേ നാണം കൊണ്ട് അവള്‍ അങ്ങനെ നടക്കുകയാണെന്നാണ് അവരുടെ വാദം. അവള്‍ക്കൊരു ജാരസന്തതിയുണ്ട്; അതവളുടെ അനിയനാണെന്നവര്‍. നിങ്ങള്‍ വെറുതേ സമയം കളയേണ്ട. ഞാന്‍ ആ തേവിടിശ്ശിയെ കെട്ടാന്‍ പോകുന്നില്ല. ഞാന്‍ വിളിച്ചുകൂവി. അവര്‍ക്ക് ധാര്‍മ്മികരോഷമായി. ഇതെന്തൊരു വര്‍ത്തമാനമാണ്! നിനക്കു നാണമാകുന്നില്ലേ ഇങ്ങനെയൊക്കെ പറയാന്‍! അവള്‍ക്ക് ചീത്തപ്പേരു വരുത്തിയതിനു നിന്നെ റബ്ബിയുടെ അടുത്തുകൊണ്ടുപോയി പിഴയിടീക്കും, പറഞ്ഞേക്കാം. അവരുടെ പിടിയില്‍നിന്ന് ഊരിപ്പോരുക അത്ര എളുപ്പമല്ലെന്ന് എനിക്കപ്പോള്‍ ബോധ്യമായി. ഞാന്‍ ചിന്തിച്ചു. ഇവരെന്നെ പറ്റിക്കാന്‍ തന്നെ ഒരുങ്ങിയിറങ്ങിയിരിക്കുകയാണ്. പക്ഷേ എന്തൊക്കെയായാലും വിവാഹം കഴിഞ്ഞാല്‍ യജമാനന്‍ ഭര്‍ത്താവ് തന്നെയാണ്; അത് അവള്‍ക്ക് സമ്മതമാണെങ്കില്‍ എനിക്കും വിരോധമില്ല. അതുമല്ല, ഒരു പോറലും പറ്റാതെ ജിവിതം കഴിച്ചുകൂട്ടാന്‍ ആരാലും സാധ്യമല്ല അങ്ങനെയാരും പ്രതീക്ഷിക്കുകയും വേണ്ട.

ഞാന്‍ അവളുടെ മണ്‍കുടിലിലേക്കു ചെന്നു; അട്ടഹാസവും പാട്ടുമായി ജനം എന്റെ പിന്നാലെ വന്നു. കരടിവേട്ടക്കാരെപ്പോലെയായിരുന്നു അവരുടെ മട്ട്. കിണറിനടുത്തെത്തിയപ്പോള്‍ സകലരും നിന്നു. എല്‍ക്കായോടിടയാന്‍ അവര്‍ക്ക് ഭയമായിരുന്നു. വിജാഗിരിയെന്ന പോലെ ആ വായ തുറന്നാല്‍ പിന്നെ അവളുടെ നാവിന്റെ ചൂടറിയേണ്ടിവരും. ഞാന്‍ വീട്ടിനുള്ളിലേയ്ക്കു കടന്നു. മതിലോടു മതില്‍ അയ കെട്ടിയിരുന്നതില്‍ തുണികള്‍ ഉണങ്ങാനിട്ടിരുന്നു. അവള്‍ വെള്ളത്തൊട്ടിക്കടുത്ത് ചെരുപ്പിടാതെ നിന്നുകൊണ്ട് തുണി കഴുകുകയായിരുന്നു. പഴകിയ ഒരു ഗൗണാണ് വേഷം. മുടി പിന്നി ഉച്ചിയില്‍ കെട്ടിവച്ചിരുന്നു. എല്ലാറ്റിന്റെയും കൂടി നാറ്റം എന്റെ ശ്വാസം മുട്ടിച്ചുകളഞ്ഞു.
എന്നെ അവള്‍ക്കറിയാമായിരുന്നിരിക്കണം. അവള്‍ എന്നെ ഒന്നു നോക്കിയിട്ടു പറഞ്ഞു ആരായീ വന്നിരിക്കുന്നേ! മണ്ടച്ചാരെന്താ വന്നത്? ഇരുന്നാട്ടെ.

ഞാന്‍ ഒന്നും ഒളിക്കാന്‍ പോയില്ല. സത്യം പറയണം, നീ ശരിക്കും കന്യകയാണോ?  ആ യെക്കില്‍ നിന്റെ അനിയന്‍ തന്നെയാണോ? എന്നെ പറ്റിക്കരുത്, ഞാന്‍ ആരോരുമില്ലാത്തവനാണ്.

ഞാനും ആരുമില്ലാത്തവളാണ്, അവള്‍ പറഞ്ഞു, പക്ഷേ എന്നെ മുതലെടുക്കാമെന്ന് ഒരുത്തനും കരുതേണ്ട. എനിക്ക് അമ്പതു ഗില്‍ഡന്‍ സ്ത്രീധനം കിട്ടണം, അതുകൂടാതെ ഒരു പിരിവെടുത്തു തരികയും വേണം. ഇല്ലെങ്കില്‍ അവര്‍ക്കെന്റെ… ബാക്കി ഞാന്‍ പറയേണ്ടല്ലോ. അവള്‍ ഉള്ളതു വെട്ടിത്തുറന്നു പറഞ്ഞു. ഞാന്‍ പറഞ്ഞു, ആണല്ല, പെണ്ണാണ് സ്ത്രീധനം കൊടുക്കേണ്ടത്. അതിന് അവളുടെ മറുപടി ഇതായിരുന്നു. എന്നോട് പിശകാന്‍ നില്‌ക്കേണ്ട സമ്മതമാണോ അല്ലയോ എന്നു തീര്‍ത്തു പറയണം. എന്നിട്ട് വന്നിടത്തേക്കു തന്നെ തിരിച്ചു നടന്നോ.
ഈ മാവു കൊണ്ട് അപ്പം ചുടാമെന്ന് കരുതേണ്ട, ഞാന്‍ മനസ്സില്‍ പറഞ്ഞു. പക്ഷേ ഞങ്ങളുടെ പട്ടണം അത്ര ദരിദ്രമായിരുന്നില്ല. അവള്‍ പറഞ്ഞതൊക്കെ സമ്മതിച്ചുകൊണ്ട് അവര്‍ വിവാഹത്തിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി. ഒരു വയറിളക്കരോഗം പടര്‍ന്നുപിടിച്ചിരുന്ന കാലമായിരുന്നു. അതുകൊണ്ട് സിമിത്തേരിയുടെ ഗേറ്റിനടുത്ത് ശവങ്ങളെ കുളിപ്പിക്കുന്ന കൊച്ചു ചായ്പ്പിനടുത്തുവച്ചാണ് കര്‍മ്മങ്ങള്‍ നടത്തിയത്. ആളുകള്‍ കുടിച്ചു കുന്തം മറിഞ്ഞു. കല്യാണ ഉടമ്പടി എഴുതുമ്പോള്‍ വലിയ റബ്ബി ചോദിക്കുന്നതു ഞാന്‍ കേട്ടു. വധു വിധവയോ വിവാഹമൊഴിഞ്ഞവളോ ആണോ? കപ്യാരുടെ ഭാര്യ അവള്‍ക്കു വേണ്ടി പറയുന്നതും ഞാന്‍ കേട്ടു. വിധവയും ബന്ധമൊഴിഞ്ഞവളുമാണ്. എന്റെ ജീവിതത്തിലെ ഇരുണ്ട നിമിഷമായിരുന്നു അത്. പക്ഷേ ഞാനെന്തു ചെയ്യാന്‍? കല്യാണമണ്ഡപത്തില്‍ നിന്നിറങ്ങിയോടാനോ?
പാട്ടും കൂത്തുമൊക്കെയുണ്ടായി. ഒരു വയസ്സിത്തള്ള എന്നെയും കെട്ടിപ്പിടിച്ചു നൃത്തം വച്ചു. പ്രസംഗത്തിനു ശേഷം ഏറെ സംഭാവനകള്‍ വന്നുകൂടി. ചരുവം, തൊട്ടി, ചൂല്, കയില്.... അപ്പോഴാണ് രണ്ടു ചെറുപ്പക്കാര്‍ ഒരു തൊട്ടിലും ചുമന്നുകൊണ്ടു വരുന്നതു കണ്ടത്. ഇതു ഞങ്ങള്‍ക്കെന്തിനാ? ഞാന്‍ ചോദിച്ചു. നീ തല പുണ്ണാക്കണ്ട. ഇതിനൊക്കെ ആവശ്യം വരും ഞാന്‍ കബളിക്കപ്പെടാന്‍ പോവുകയാണെന്ന് എനിക്ക് ബോധ്യമായി. പക്ഷേ മറ്റൊരു രീതിയില്‍ നോക്കിയാല്‍, എനിക്കെന്തു നഷ്ടപ്പെടാനിരിക്കുന്നു? വരാനുള്ളതു കാത്തിരുന്നു കാണുക തന്നെ. ഒരു നാടിനപ്പാടെ ഭ്രാന്തുപിടിക്കാന്‍ വഴിയില്ല.

51SgQcTtzqL._SX341_BO1,204,203,200_

2-
രാത്രിയില്‍ ഞാന്‍ എന്റെ ഭാര്യ കിടക്കുന്നിടത്തേയ്ക്കു ചെന്നു; പക്ഷേ അവള്‍ എന്നെ അടുപ്പിക്കുകയില്ല. ഇതുനോക്ക്, ഇതിനാണോ അവര്‍ നമ്മളെ വിവാഹം ചെയ്യിച്ചത്. അപ്പോള്‍ അവള്‍ പറയുകയാണ് :ഞാന്‍ പുറത്താണ്. പക്ഷേ ഇന്നലയാ

ണല്ലോ അവര്‍ നിന്നെ ആചാരക്കുളിക്കു കൊണ്ടുപോയത്. അതു പിന്നീടല്ലേ പതിവുള്ളത്? ഇന്ന് ഇന്നലെയല്ല, അവള്‍ പറയുകയാണ്, ഇന്നലെ ഇന്നുമല്ല. ഇഷ്ടപ്പെട്ടില്ലെങ്കില്‍ കളഞ്ഞിട്ടുപോകാം. ചുരുക്കിപ്പറഞ്ഞാല്‍ ഞാന്‍ കാത്തിരുന്നു.
നാലുമാസം  കഴിഞ്ഞില്ല, അവള്‍ക്കു പ്രസവവേദന തുടങ്ങി. ആളുകള്‍ വാപൊത്തിച്ചിരിച്ചു. പക്ഷെ ഞാനെന്തു ചെയ്യാന്‍? വേദന സഹിക്കാതെ അവള്‍ മതിലു മാന്തിപ്പൊളിച്ചു. ഗിമ്പലേ, അവള്‍ അലമുറയിട്ടു. ഞാന്‍ പോവുകയാണേ? എനിക്കു മാപ്പു തരണേ ! വീടു നിറയെ സ്ത്രീകളായിരുന്നു. അവര്‍ വെള്ളം തിളപ്പിക്കുകയാണ്. നിലവിളി ഉയര്‍ന്നുകൊണ്ടിരുന്നു.

പ്രാര്‍ത്ഥനാലയത്തില്‍ പോയി സങ്കീര്‍ത്തങ്ങള്‍ ചൊല്ലിക്കൊണ്ടിരിക്കുയേ എനിക്കു ചെയ്യാനുള്ളൂ. അതുകൊണ്ട് ഞാന്‍ അങ്ങോട്ടു പോയി.
ആളുകള്‍ക്ക് അതങ്ങിഷ്ടപ്പെട്ടു. സങ്കീര്‍ത്തനങ്ങളും പ്രാര്‍ത്ഥനകളും ഉരുവിട്ടുകൊണ്ട് ഞാന്‍ ഒരു കോണില്‍ നില്‍ക്കുമ്പോള്‍ അവര്‍ എന്നെ നോക്കി തലകുലുക്കി. പ്രാര്‍ത്ഥിച്ചോ. പ്രാര്‍ത്ഥിച്ചോ! പ്രാര്‍ത്ഥനകൊണ്ട് ഒരു പെണ്ണും ഇതുവരെ ഗര്‍ഭിണിയായിട്ടില്ല. ഒരാള്‍ എന്റെ വായില്‍ ഒരു വൈക്കോല്‍ക്കഷണം തിരുകിത്തന്നിട്ടു പറയുകയാണ്, പാവം പശുവിനിത്തിരി പുല്ല്!

അവള്‍ ഒരാണ്‍കുട്ടിയെ പ്രസവിച്ചു. വെള്ളിയാഴ്ച സിനഗോഗില്‍ വച്ച് ഗ്രന്ഥപേടകത്തിനു മുന്നില്‍ നിന്ന് മേശപ്പുറത്തടിച്ചുകൊണ്ട് കപ്യാര്‍ പ്രഖ്യാപിച്ചു. പണക്കാരനായ റബ്ബ് ഗിമ്പല്‍ എല്ലാവരെയും മകന്റെ പേരില്‍ സദ്യയ്ക്ക് ക്ഷണിക്കുന്നു. സിനഗോഗിനകം ചിരികൊണ്ടു മുഴങ്ങി. എന്റെ മുഖം ചുവന്നു. പക്ഷേ ഞാന്‍ നിസ്സഹായനായിരുന്നു. എന്തൊക്കെയായാലും ചേലാകര്‍മ്മവും മറ്റടിയന്തിരങ്ങളും നടത്തേണ്ടയാള്‍ ഞാന്‍ തന്നെയാണ്.
ആ ദിവസം പട്ടണത്തില്‍ പാതിയാണ് സദ്യക്കെത്തിയത്. എല്ലാവരെയും പോലെ ഞാനും തിന്നുകയും കുടിക്കുകയും ചെയ്തു. എല്ലാവരും എന്നെ അനുമോദിച്ചു. പിന്നെ കുട്ടിയുടെ സുന്നത്തുകര്‍മ്മം നടത്തി. ഞാന്‍ അവന് എന്റെ അച്ഛന്റെ പേരിട്ടു. എല്ലാവരും പോയിക്കഴിഞ്ഞ് ഞാനും ഭാര്യയും തനിച്ചായപ്പോള്‍ അവള്‍ കട്ടിലിന്റെ മറയ്ക്കിടയിലൂടെ തലനീട്ടി എന്നെ അടുത്തേയ്ക്ക് വിളിച്ചു.
എന്താ ഗിമ്പലേ, മിണ്ടാതിരിക്കുന്നത്! കപ്പലു മുങ്ങിപ്പോയോ?
ഞാനെന്തു പറയണം? ഞാന്‍ ചോദിച്ചു. നീ എന്നോടീ കാണിച്ചതു നല്ല കാര്യമായിപ്പോയി. എന്റെ അമ്മ ഇതറഞ്ഞിരുന്നെങ്കില്‍ അവര്‍ രണ്ടാമതും മരിച്ചേനെ.
നിങ്ങള്‍ക്കെന്താ ഭ്രാന്തോ മറ്റോ പിടിച്ചോ? അവളുടെ ചോദ്യം.
നിന്റെ ഭര്‍ത്താവായ ഒരാളെ ഇങ്ങനെ വിഡ്ഡിയാക്കാന്‍ നിനക്കു തോന്നിയല്ലോ; ഞാന്‍ പരിഭവിച്ചു.

നിങ്ങള്‍ക്കെന്തു പറ്റി! നിങ്ങള്‍ എന്തോ മനസ്സില്‍ വച്ചും കൊണ്ടു പറയുകയാണ്.
ഒളിവും മറവുമില്ലാതെ നേരേയങ്ങു കാര്യം പറയണമെന്നു ഞാന്‍ നിശ്ചയിച്ചു. ആരോരുമില്ലാത്ത ഒരാളോട് ഇങ്ങനെയാണോ നീ പെരുമാറേണ്ടത്? ഞാന്‍ ചോദിച്ചു നീ പെറ്റതു ജാരസന്തതിയെയാണ്.
അപ്പോള്‍ അവള്‍ പറയുകയാണ്, നിങ്ങള്‍ വേണ്ടാത്തതൊന്നും മനസ്സില്‍ വച്ചു നടക്കേണ്ട. കുട്ടി നിങ്ങളുടെ തന്നെയാണ്.
അവനെങ്ങനെ എന്റെയാകാന്‍? ഞാന്‍ തര്‍ക്കിച്ചു. കല്യാണം കഴിഞ്ഞു പതിനേഴാഴ്ച ആയപ്പോഴല്ലേ അവന്‍ ജനിക്കുന്നത്?  അപ്പോള്‍ അവള്‍ പറയുകയാണ്, തന്റെ ഒരു മുത്തശ്ശി ഇതേപോലെ മാസം തികയാതെ പെറ്റിട്ടുണ്ടെന്നും, താന്‍ ആ മുത്തശ്ശിയുടെ മുറിച്ചമുറി ആണെന്നും. അവള്‍ സര്‍വ്വ സാക്ഷികളെയും വിളിച്ച് ആണയിട്ടു. നേരു പറഞ്ഞാല്‍ എനിക്ക് അവള്‍ പറഞ്ഞതൊന്നും വിശ്വാസമായില്ല. എന്നാല്‍ പിറ്റേന്ന് സ്‌കൂള്‍ മാഷുമായി ഞാന്‍ ഇക്കാര്യം സംസാരിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞത് ഇതേ സംഗതിതന്നെയാണ് ആദാമിന്റെയും ഹവ്വായുടെയും കാര്യത്തിലുമുണ്ടായതെന്നാണ്. അവര്‍ കട്ടിലിലേക്കു കയറുമ്പോള്‍ രണ്ടുപേരായിരുന്നു; തിരിച്ചിറങ്ങുമ്പോള്‍ നാലും.
ഹവ്വായുടെ ചെറുമകളല്ലാത്ത ഒരു പെണ്ണ് ഈ ഭൂമിയിലുണ്ടോ? അദ്ദേഹം ചോദിച്ചു.
അങ്ങനെയാണ് കാര്യം. വാദം കൊണ്ട് അവരെന്റെ വായ മൂടി. പിന്നെ, ഞാനൊന്നു ചോദിക്കട്ടെ, ഇത്തരം കാര്യങ്ങളുടെ യഥാര്‍ത്ഥ സംഗതി ആരു കണ്ടു?

ഞാന്‍ എന്റെ ദു:ഖം മറന്നുതുടങ്ങി. ഞാന്‍ കുട്ടിയെ മതിമറന്നു സ്‌നേഹിച്ചു. അവനും എന്നെ അത്രയ്ക്കു കാര്യമായിരുന്നു. എന്നെ കാണേണ്ട താമസം അവന്‍ ആ കുഞ്ഞിക്കൈ വീശി തന്നെ എടുക്കാന്‍ നിര്‍ബന്ധം പിടിയ്ക്കും. അവന്‍ വയറുവേദന വന്നു കരയുമ്പോള്‍ ആശ്വസിപ്പിക്കാന്‍ ഞാന്‍ തന്നെ വേണം. ഞാന്‍ അവന് ഒരു കൊച്ചുതൊപ്പി വാങ്ങിക്കൊടുത്തു. അവനെപ്പോഴും ആരുടെയെങ്കിലും കണ്ണു തട്ടിക്കൊണ്ടിരുന്നു. പിന്നെ തകിടെഴുതിക്കാനും ചരടു കെട്ടിക്കാനുമുള്ള ഓട്ടമായി. ഞാന്‍ ഒരു കാളയെപ്പോലെ പണിയെടുത്തു. വീട്ടില്‍ ഒരു കുഞ്ഞുകൂടിയുണ്ടെങ്കില്‍ ചിലവു പോകുന്നപോക്ക് നിങ്ങള്‍ക്കറിയമല്ലോ. എന്തിനു പറയണം. എനിയ്ക്ക് എല്‍ക്കായോട് ഇഷ്ടക്കേടൊന്നും ഉണ്ടായിരുന്നില്ല. അവള്‍ എന്നെ പഴി പറയുകയും ശപിക്കുകയുമൊക്കെ ചെയ്തിരുന്നു. എന്തൊരു ബലമായിരുന്നു അവള്‍ക്ക് ! അവളുടെ ഒരു നോട്ടം മതി നിങ്ങളുടെ നാവിറങ്ങിപ്പോകാന്‍. അവളുടെ നീണ്ട പ്രസംഗങ്ങളോ?  നിറയെ കരിയും ഗന്ധകവും, എന്തിട്ടെന്താ, കേട്ടാല്‍ മയങ്ങിപ്പോവുകയും ചെയ്യും. ഞാന്‍ അവളുടെ ഓരോ വാക്കിനെയും ആരാധിച്ചു. അവള്‍ പക്ഷേ പകരം തന്നത് ചോരയിറ്റുന്ന മുറിവുകളാണ്.

സന്ധ്യയ്ക്കു വരുമ്പോള്‍ ഞാന്‍ അവള്‍ക്കു പ്രത്യേകം ഉണ്ടാക്കിയ റൊട്ടിയും മറ്റും കൊണ്ടുകൊടുക്കും. അവള്‍ കാരണം തന്നെ ഞാന്‍ മോഷ്ടിക്കാനും തുടങ്ങി. കൈവയ്ക്കാവുന്നതൊക്കെ ഞാന്‍ അടിച്ചുമാറ്റി. ബിസ്‌ക്കറ്റ്, കേക്ക്, മുന്തിരി, ബദാം, പെണ്ണുങ്ങള്‍ ശനിയാഴ്ച ചുടാറാതിരിക്കാന്‍ ബേക്കറിയില്‍ കൊണ്ടുവയ്ക്കുന്ന കലങ്ങളില്‍ നിന്നുപോലും.

അന്നൊരു ദിവസം രാത്രിയില്‍ ബേക്കറിയില്‍ ഒരത്യാഹിതമുണ്ടായി. ബോര്‍മ്മ പൊട്ടിത്തെറിച്ച് തീപിടിച്ചു. മറ്റൊന്നും ചെയ്യാനില്ലാത്തതുകൊണ്ട് ഞാനന്നു വീട്ടിലേയ്ക്കു പോയി. ആഴ്ചയറുതിയില്ലാത്തൊരു ദിവസം വീട്ടില്‍ക്കിടന്നുറങ്ങുന്നതിന്റെ സുഖം ഞാനനുഭവിച്ചു നോക്കട്ടെ. കുഞ്ഞിനെ ഉണര്‍ത്തേണ്ടെന്നു കരുതി ഒച്ചയുണ്ടാക്കാതെ ഞാന്‍ അകത്തേയ്ക്കു കടന്നു. കയറിച്ചെല്ലുമ്പോള്‍ ഒരു കൂര്‍ക്കംവലിയല്ല, ഒരുതരം ഇരട്ടക്കൂര്‍ക്കംവലി കേള്‍ക്കുന്നതുപോലെ എനിക്കു തോന്നി, ഒന്നു വളരെ നേര്‍ത്തും, മറ്റേത് കുരലു മുറിച്ച കാളയുടെ മുക്രപോലെയും. ഹൊ, എനിക്കതൊട്ടും പിടിച്ചില്ല. ഞാന്‍ കട്ടിലിനടുത്തേയ്ക്കു ചെന്നു. എല്‍ക്കയുടെ അരികത്ത് ഒരു പുരുഷന്റെ രൂപം കിടക്കുന്നതാണു ഞാന്‍ കണ്ടത്. എന്റെ സ്ഥാനത്ത് മറ്റൊരാളായിരന്നെങ്കില്‍ ഒച്ചവച്ചു പട്ടണം മൊത്തം ഇളക്കിയേനെ. പക്ഷേ കഞ്ഞുണരുമല്ലോ എന്നാണ് എനിക്ക് ചിന്തപോയത്. എന്തിനാണ് കിളിച്ചുണ്ടന്‍ പോലത്തെ ആ കുഞ്ഞിനെ പേടിപ്പിക്കുന്നത്? ഞാന്‍ തിരിച്ചു ബേക്കറിയിലേക്കു പോയി ഒരു ഗോതമ്പു ചാക്കിന്റെ മുകളില്‍ മലര്‍ന്നുകിടന്നു. പുലരും വരെ ഞാന്‍ ഒരുപോള കണ്ണടച്ചില്ല. മലമ്പനി പിടിച്ചതുപോലെ ഞാന്‍ കിടന്നു വിറച്ചു. ഇങ്ങനെ പൊട്ടന്‍ കളിച്ചു മതിയായി. ഞാന്‍ സ്വയം പറഞ്ഞു. ഗിമ്പല്‍ ജീവിതകാലം മുഴുവന്‍ ഇങ്ങനെ ഒരു പാവത്താനായി കഴിയാന്‍ പോകുന്നില്ല. ഗിമ്പലിനെപ്പോലൊരു മണ്ടന്റെ മണ്ടത്തരത്തിനു പോലും ഒരതിരൊക്കെയുണ്ട്.

രാവിലെ ഞാന്‍ റബ്ബിയുടെ അടുക്കല്‍ ഉപദേശം തേടാന്‍ ചെന്നു. അതറിഞ്ഞപ്പോള്‍ പട്ടണത്തില്‍ എന്തൊരു പ്രക്ഷോഭമായിരുന്നു. അവര്‍ എല്‍ക്കായെ വരുത്താന്‍ ആളയച്ചു. കുട്ടിയേയും എടുത്തുകൊണ്ട് അവള്‍ വന്നു. എന്നിട്ട് അവള്‍ ചെയ്തതെന്താണെന്നാണ് നിങ്ങളുടെ വിചാരം? അവള്‍ സകലതുമങ്ങു നിഷേധിച്ചു! അയാള്‍ക്കു തലയ്ക്കു വെളിവുകെട്ടിരിക്കുകയാണ്. അവള്‍ പറയുകയാണ്. അയാള്‍ വല്ല സ്വപ്നമോ മറ്റോ കണ്ടതായിരിക്കും. അവര്‍ അവളുടെ മുഖത്തുനോക്കി ആക്രോശിച്ചു. താക്കീതുചെയ്തു. മേശപ്പുറത്തു ചുറ്റിക കൊണ്ടടിച്ചു. അവള്‍ക്കു പക്ഷേ യാതൊരു കുലുക്കവുമില്ല. തന്നെ കാര്യമില്ലാതെ കുറ്റപ്പെടുത്തുകയാണ്.

കശാപ്പുകാരനും കുതിരത്തരകുകാരും അവളുടെ ഭാഗം ചേര്‍ന്നു. കശാപ്പുകടയില്‍ നില്‍ക്കുന്ന ഒരു പയ്യന്‍ എന്റെ സമീപത്തേയ്ക്ക് വന്ന് എന്നെ ഭീഷണിപ്പെടുത്തി. ഞങ്ങള്‍ തന്നെ നോട്ടമിട്ടിരിക്കുകയാണ്. ഈ സമയത്ത് കുഞ്ഞ് മൂത്രമൊഴിച്ചു.

റബ്ബിയുടെ മുറിയില്‍ ഗ്രന്ഥപേടകമുണ്ടായിരുന്നതിനാല്‍, അവിടെ അശുദ്ധമാകേണ്ടെന്നു കരുതി അവര്‍ എല്‍ക്കായെ പുറത്തേക്കയച്ചു.
ഞാനെന്തുവേണം? ഞാന്‍ റബ്ബിയോടു ചോദിച്ചു.
നീ ഉടനേതന്നെ ബന്ധമൊഴിയണം. അദ്ദേഹം പറഞ്ഞു
അവള്‍ സമ്മതിച്ചില്ലെങ്കിലോ?
നീ ബന്ധമൊഴിയാനുള്ള കത്തയക്കുക, അത്രയും ചെയ്താല്‍ മതി.
ശരി, അങ്ങനെയാവാം റബ്ബി, എന്തായാലും ഞാനൊന്നാലോചിച്ചു നോക്കട്ടെ.
ഇതില്‍ ആലോചിക്കാന്‍ ഒന്നുമില്ല. റബ്ബി പറഞ്ഞു. ഇനി നീ അവളുമൊത്ത് ഒരേ കൂരക്കീഴില്‍ താമസിക്കാന്‍ പാടില്ല.
എനിക്കു കുഞ്ഞിനെ കാണണമെന്നു തോന്നിയാലോ? ഞാന്‍ ചോദിച്ചു.
ആ കുലടയും അവളുടെ ജാരസന്തതികളും പോയ വഴിക്കു പോകട്ടെ, അദ്ദേഹം പറഞ്ഞു.
ഇനി ഒരിക്കലും ജീവനുള്ള കാലത്തോളം അവളുടെ പടി ചവിട്ടാന്‍ പാടില്ല. അതായിരുന്നു അദ്ദേഹത്തിന്റെ വിധി.
പകല്‍ എനിക്ക് അത്ര വലിയ വിഷമമൊന്നും തോന്നിയില്ല. ഇതു സംഭവിക്കാനുള്ളതായിരുന്നു, ഞാനോര്‍ക്കും, വ്രണം പൊട്ടിത്തന്നെയാവണം. പക്ഷേ രാത്രിയില്‍ ചാക്കിന്റെ പുറത്തു മലര്‍ന്നു കിടക്കുമ്പോള്‍ എന്റെ മനസ്സു ചുടും. അവളെയും കുഞ്ഞിനെയും കാണാന്‍ ഉള്ളു പിടയ്ക്കും. എനിക്കു ദേഷ്യപ്പെടാന്‍ തോന്നും. പക്ഷേ എന്റെ നിര്‍ഭാഗ്യം, ദേഷ്യപ്പെടുന്നതെങ്ങനെയെന്ന് എനിക്കറിയില്ല. ഒന്നാമത് എന്റെ ചിന്ത പോയതിങ്ങനെയാണ്. എവിടെയെങ്കിലും ഒന്നു പിഴയ്ക്കുക ആരുടെ കാര്യത്തിലും സ്വാഭാവികമാണ്. ഒരു പിശകും വരുത്താതെ ജീവിക്കാന്‍ ആര്‍ക്കും കഴിയില്ല. അവളോടൊപ്പം കണ്ട ആ പയ്യന്‍, ഒരു പക്ഷേ സമ്മാനങ്ങളും പഞ്ചാരവാക്കുകളും കൊണ്ട് അവളെ മയക്കിയെടുത്തതാണെന്നു വരാം. മുടിക്കുള്ള നീളം ബുദ്ധിക്കില്ലാത്ത വകയാണല്ലോ സ്ത്രീകള്‍. പിന്നെ, അവള്‍ ഇത്ര ശക്തിയായി നിഷേധിക്കുന്നതു കാണുമ്പോള്‍, ഒരു പക്ഷേ അന്നു കണ്ടത് എന്റെ വെറുമൊരു തോന്നലാണെന്നും വരുമോ? മതിഭ്രമം വന്നുകൂടായ്കില്ലല്ലോ. നിങ്ങള്‍ ഒരു രൂപമോ കോലമോ പോലെയെന്തോ കാണുന്നു;  അടുത്തു ചെന്നു നോക്കുമ്പോഴല്ലേ അവിടെ ഒന്നുമില്ലെന്ന് അറിയുന്നത്. ഇതും അങ്ങനെയാണെങ്കില്‍ ഞാന്‍ അവളോടു വലിയൊരനീതിയാണ് കാണിക്കുന്നത്. ചിന്ത ഇത്രത്തോളമെത്തിയപ്പോഴേയ്ക്കും ഞാന്‍ വിങ്ങിക്കരയാന്‍ തുടങ്ങി. കണ്ണീരു വീണ് ഞാന്‍ കിടന്ന ചാക്കും നനഞ്ഞു. രാവിലെ എഴുന്നേറ്റ് ഞാന്‍ റബ്ബിയുടെ അടുക്കല്‍ പോയി. എനിക്കൊരു തെറ്റു പറ്റിയെന്ന് ഞാന്‍ അദ്ദേഹത്തോടു പറഞ്ഞു. റബ്ബി അതു രേഖപ്പെടുത്തിയിട്ട് അങ്ങനെയാണെങ്കില്‍ ഇക്കാര്യം

തനിക്ക് വീണ്ടും പരിശോധിക്കേണ്ടിവരുമെന്ന് പറഞ്ഞു. അതില്‍ തീര്‍പ്പാകുന്നതുവരെ ഞാന്‍ ഭാര്യയെ കാണാന്‍ പാടില്ല; എന്നാല്‍ ആള്‍ വശം പണമോ ആഹാരമോ കൊടുത്തയക്കുന്നതില്‍ വിരോധവുമില്ല.

200px-GimpelTheFool

3

റബ്ബികള്‍ക്ക് കൂട്ടായ ഒരു തീരുമാനത്തിലെത്താന്‍ ഒമ്പതുമാസം വേണ്ടിവന്നു. അങ്ങോട്ടുമിങ്ങോട്ടും കത്തുകള്‍ പോയി. ഇങ്ങിനെയൊരു കാര്യത്തില്‍ ഇത്രയൊക്കെ പാണ്ഡിത്യവും പര്യാലോചനയുമൊക്കെ വേണ്ടിവരുമെന്ന് ഞാനോര്‍ത്തിരുന്നില്ല.

ഈ സമയത്ത് എല്‍ക്കാ വീണ്ടും പ്രസവിച്ചു. അതു പെണ്‍കുട്ടിയായിരുന്നു. ശാബത്തിന്റന്ന് ഞാന്‍ സിനഗോഗില്‍ പോയി അവള്‍ക്ക വേണ്ടി പ്രാര്‍ത്ഥിച്ചു. അവര്‍ എന്നെ തോറായുടെ സമീപത്തേയ്ക്കു കൊണ്ടുപോയി. ഞാന്‍ കുഞ്ഞിന് എന്റെ അമ്മായിയമ്മയുടെ പേരിട്ടു. പട്ടണത്തിലെ വിടുവായന്മാരും പൊണ്ണന്മാരും ബേക്കറിയില്‍ വന്ന് എന്നെ ഗുണദോഷിച്ചു. എന്റെ കഷ്ടപ്പാടുകളും വേദനയും ഫ്രാംപോലുകാര്‍ക്ക് ഉന്മേഷം നല്‍കി. അതെന്തുമാകട്ടെ, എന്നോടെന്തു പറയുന്നുവോ, അതു വിശ്വസിക്കുക. എന്നു ഞാന്‍ നിശ്ചയിച്ചു. വിശ്വസിക്കാതിരിക്കുന്നതുകൊണ്ട് എന്തു ഗുണം? ഇന്നു നിങ്ങള്‍ക്കു ഭാര്യയെ വിശ്വാസമായില്ല. നാളെ നിങ്ങള്‍ ദൈവത്തെയാകും തള്ളിപ്പറയുക.

അവളുടെ ഒരയല്‍ക്കാരന്‍ പയ്യന്‍ പണി പഠിക്കാന്‍ ബേക്കറിയില്‍ നില്‍ക്കുന്നുണ്ടായിരുന്നു. അവന്‍ വശം ഞാന്‍ അവള്‍ക്കു ദിവസവും എന്തെങ്കിലും പലഹാരം കൊടുത്തയക്കും. അവനും സ്‌നേഹമുള്ളവനായിരുന്നു. പല തവണ ഞാന്‍ കൊടുക്കുന്നതിന്റെ കൂടെ സ്വന്ത നിലയ്ക്കും അവന്‍ പലതും അവള്‍ക്കു കൊണ്ടുകൊടുത്തിട്ടുണ്ട്. മുമ്പൊക്കെ അവന്‍ എനിക്കൊരു ശല്യമായിരുന്നു. അവന്‍ എന്റെ മൂക്കിനു പിടിക്കുകയും വാരിക്കിട്ട് കുത്തുകയുമൊക്കെ ചെയ്യും. എന്നാല്‍ എന്റെ വീട്ടില്‍ പോകാന്‍ തുടങ്ങിയതോടെ അവന്‍ എന്നോട് സ്‌നേഹത്തോടും ദയവോടും കൂടി പെരുമാറാന്‍ തുടങ്ങി. ഗിമ്പലേ, അവന്‍ ഒരു ദിവസം പറയുകയാണ്. എന്തു യോഗ്യയായ ഭാര്യയും തങ്കക്കുടം പോലത്തെ കുഞ്ഞുങ്ങളുമാണ്. തനിക്കു കിട്ടിയിരിക്കുന്നത്. സത്യം പറഞ്ഞാല്‍ ഇതൊന്നും തനിക്കു വിധിച്ചിട്ടള്ളതല്ല.
എന്നിട്ട് ആളുകള്‍ അവളെക്കുറിച്ച് എന്തെല്ലാമാണു പറയുന്നത്, ഞാന്‍ പറഞ്ഞു.
അതവര്‍ നാക്കിനു നീളം കൂടുതലായതുകൊണ്ടു പറയുകയാണ്. അവര്‍ നാക്കിട്ടടിക്കട്ടെ, അതൊന്നും ഗൗനിക്കേണ്ട.
ഒരു ദിവസം റബ്ബി എന്നെ ആളച്ചു വരുത്തിയിട്ടു ചോദിച്ചു, ഗിമ്പലേ, ഭാര്യയെ സംശയിച്ചതു തെറ്റായിരുന്നുവെന്നു തന്നെയാണോ ഇപ്പോഴും നിന്റെ നിലപാട്?
അതെ, ഞാന്‍ പറഞ്ഞു.

ഇങ്ങോട്ടു നോക്ക്, നീ സ്വന്തം കണ്ണുകൊണ്ടു കണ്ടതല്ലേ?
അതു നിഴലായിരുന്നിരിക്കണം, ഞാന്‍ പറഞ്ഞു.
എന്തിന്റെ നിഴല്‍,
ഒരു കഴുക്കോലിന്റെയായിരിക്കും.
എന്നാലിനി വീട്ടില്‍ പൊയ്‌ക്കോ. യാനാവറിലെ റബ്ബിക്കാണു നീ നന്ദി പറയേണ്ടത്. നിന്റെ ഭാഗം ന്യായീകരിക്കുന്ന അസ്പഷ്ടമായ ഒരു പരാമര്‍ശം അദ്ദേഹം മെയ്‌മൊനൈഡ്‌സില്‍ കണ്ടുപിടിച്ചിരുന്നു.
ഞാന്‍ റബ്ബിയുടെ കൈ കടന്നുപിടിച്ച് ചുംബിച്ചു.
അപ്പോള്‍ത്തന്നെ വീട്ടിലേക്കോടണമെന്ന് എനിക്കു തോന്നി. ഭാര്യയേയും കുഞ്ഞിനേയും വിട്ട് ഇത്ര നാള്‍ പിരിഞ്ഞിരിക്കുക എന്നത് അത്ര ചെറിയ കാര്യമല്ല. ഒന്നുകൂടി ആലോചിക്കുമ്പോള്‍ എനിക്കു തോന്നി, ഇപ്പോള്‍ പണിക്കു പോവാം, വീട്ടിലേയ്ക്കു സന്ധ്യയ്ക്കു ചെല്ലാം. ഞാന്‍ ആരോടും ഒരക്ഷരം മിണ്ടിയില്ല. പക്ഷേ എന്റെ ഹൃദയം നൊയ്മ്പുനാളിലെന്നപോലെ വിങ്ങിനില്‍ക്കുയായിരുന്നു. പെണ്ണുങ്ങള്‍ പതിവുപോലെ എന്നെ കളിയാക്കുകയും മുനവച്ചു സംസാരിക്കുകയും ചെയ്തു. പക്ഷേ എന്റെ മനസ്സില്‍ ഇതായിരുന്നു. ആയിക്കോ, നിങ്ങള്‍ എത്ര വേണമെങ്കിലും നാവിട്ടടിച്ചോളൂ. ഒടുവില്‍ സത്യം പുറത്തു വന്നിരിക്കുന്നു. മെയ്‌മൊനൈസ്ഡ് പറയുന്നു അതു ശരിയാണെന്ന്. അതുകൊണ്ട് അതു ശരിയുമാണ്.
രാത്രിയില്‍ മാവു കുഴച്ചു പുളിക്കാന്‍ മൂടിവച്ചശേഷം എന്റെ പങ്ക് റൊട്ടിയും ഒരു കൊച്ചുസഞ്ചിയില്‍ ഗോതമ്പുമാവും എടുത്തുകൊണ്ട് ഞാന്‍ വീട്ടിലേയ്ക്കു തിരിച്ചു. പൂര്‍ണ്ണചന്ദ്രന്‍ തെളിഞ്ഞുനില്‍ക്കുന്നു. നക്ഷത്രങ്ങള്‍ വെട്ടിത്തിളങ്ങുന്നു. ആത്മാവിനെ കിടുകിടുപ്പിക്കുന്ന കാഴ്ച! ഞാന്‍ വേഗം നടന്നു. എനിക്കു മുന്നില്‍ ഒരു നിഴല്‍ പാഞ്ഞുപോയി. മഞ്ഞുകാലമാണ്. പുതുമഞ്ഞ് വീണുകിടന്നിരുന്നു. എനിക്കൊന്നു പാടാന്‍ തോന്നി. പക്ഷേ രാത്രിയായതുകൊണ്ടു ഉറങ്ങുന്നവര്‍ക്ക് ശല്യമാകുമെന്നു കരുതി ഞാന്‍ അത് ഉള്ളിലടക്കി. എന്നാല്പ്പിന്നെ ചുളമടിച്ചാലെന്തെന്നായി. അപ്പോഴാണോര്‍ത്തത് രാത്രിയാണ്, ചൂളമടിച്ചാല്‍ പിശാചുക്കള്‍ പുറത്തുവരും. ഞാന്‍ ഒന്നും മിണ്ടാതെ കഴിയുന്നത്ര വേഗം നടന്നു.
ഞാന്‍ കടന്നുപോകുമ്പോള്‍ ക്രിസ്ത്യാനിവീടുകളിലെ നായ്ക്കള്‍ എന്നെ നോക്കി കുരച്ചു. ഞാന്‍ മനസ്സില്‍ പറഞ്ഞു. കുരച്ചോ, തൊണ്ട കാറും വരെ കുരച്ചോ! നിങ്ങളാര്, വെറും പട്ടികള്‍! ഞാനോ, ഒരു പുരുഷന്‍. യോഗ്യയായ ഒരു ഭാര്യയുടെ ഭര്‍ത്താവ്; ഭാവിവാഗ്ദാനങ്ങളായ കുട്ടികളുടെ പിതാവ്.
വീടടുക്കുന്തോറും എന്റെ നെഞ്ച് പടപടാ അടിക്കാന്‍ തുടങ്ങി. എനിക്കു പേടിയൊന്നും തോന്നിയില്ല. പക്ഷേ എന്റെ ഹൃദയം ശക്തിയായി മിടിക്കുകയായിരുന്നു. എന്തായാലും ഇനി മടങ്ങിപ്പോകുന്നില്ല. ഞാന്‍ പതുക്കെ സാക്ഷ നീക്കി അകത്തു

കടന്നു. എല്‍ക്ക ഉറങ്ങിക്കിടക്കുകയായിരുന്നു. ഞാന്‍ കുഞ്ഞു കിടക്കുന്ന തൊട്ടിലിലേയ്ക്കു നോക്കി. അഴികള്‍ക്കിടയിലൂടെ അരിച്ചിറങ്ങിയ നിലാവെളിച്ചത്തില്‍ ജനിച്ചിട്ടധികനാളായിട്ടില്ലാത്ത കുഞ്ഞിന്റെ മുഖം ഞാന്‍ കണ്ടു; കണ്ടതും ഞാനതിനെ സ്‌നേഹിച്ചുപോയി. അതിന്റെ മൃദുവായ അസ്ഥികള്‍ ഓരോന്നിനേയും.
പിന്നെ ഞാന്‍ കട്ടിലിനടുത്തേയ്ക്കു ചെന്നു. എന്താണ് ഞാന്‍ അവിടെ കണ്ടത്! കടയില്‍ നില്‍ക്കുന്ന ആ പയ്യന്‍ എല്‍ക്കായോടൊപ്പം കിടക്കുന്നു! പെട്ടെന്ന് നിലാവ് മാഞ്ഞു. ആ കൂരിരുട്ടത്ത് ഞാന്‍ നിന്നു വിറച്ചു. എന്റെ പല്ലു കൂട്ടിയിടിച്ചു. കൈയ്യിലിരുന്ന റൊട്ടി താഴേയ്ക്കു വീണു. ശബ്ദം കേട്ട് എന്റെ ഭാര്യ ഉണര്‍ന്നു ചോദിച്ചു. ആരാണത്?
ഞാന്‍ തന്നെ, ഞാന്‍ പിറുപിറുത്തു.
ഗിമ്പലോ? അവള്‍ ചോദിച്ചു. നിങ്ങള്‍ എങ്ങനെ ഇവിടെ വന്നു? നിങ്ങള്‍ ഇവിടെ വന്നുകൂടെന്നാണല്ലോ ഞാന്‍ കരുതിയത്.
റബ്ബി പറഞ്ഞിട്ടാണ്. ഞാന്‍ ജ്വരം പിടിച്ച പോലെ വിറച്ചു.
ഇതുകേള്‍ക്ക് ഗിമ്പലേ. അവള്‍ പറഞ്ഞു. ചായ്പില്‍ ചെന്ന് ആടിനെന്തെങ്കിലും കുഴപ്പമുണ്ടോയെന്ന് ഒന്നു നോക്കിയാട്ടെ. അതിനു നല്ല സുഖമില്ലെന്നു തോന്നുന്നു. ഞങ്ങള്‍ ഒരാടിനെ വളര്‍ത്തിയിരുന്ന കാര്യം പറയാന്‍ വിട്ടുപോയി. അവള്‍ക്കു സുഖമില്ലെന്നു കേട്ടപ്പോള്‍ ഞാന്‍ നേരെ ചായ്പ്പിലേക്കു ചെന്നു. ആ തള്ളയാട് നല്ലൊരു സാധുമൃഗമായിരുന്നു. ഒരു മനുഷ്യജീവിയോടുള്ള മമതയാണ് എനിക്ക് അതിനോടുണ്ടായിരുന്നത്.
ഇടറുന്ന കാലുകളോടെ ചായ്പിലേയ്ക്ക് ചെന്ന് ഞാന്‍ വാതില്‍ തുറന്നു. ആട് നാലുകാലില്‍ നില്‍ക്കുകയാണ്. ഞാനതിനെ സര്‍വ്വാംഗം തൊട്ടുനോക്കി. കൊമ്പു പിടിച്ചുനോക്കി; അകിടു തടവിനോക്കി. വിശേഷിച്ചു യാതൊന്നും കണ്ടില്ല. തീറ്റ കൂടുതലെടുത്തതായിരിക്കണം. ഉറങ്ങിക്കോ കുഞ്ഞാടേ, ഞാന്‍ അതിനോടു പറഞ്ഞു. സുഖക്കേടൊന്നും വരുത്തേണ്ട. അതിനു മറുപടിയായി അവള്‍ മേയെന്നു കരഞ്ഞു. എന്റെ സന്മനസ്സിനു നന്ദി പറയുകയാണ് അവളെന്നു തോന്നി.
ഞാന്‍ തിരിച്ചുചെന്നു ആ പയ്യന്‍ അപ്രത്യക്ഷനായിരുന്നു.
എവിടെ ആ പയ്യന്‍? ഞാന്‍ ചോദിച്ചു.
ഏതു പയ്യന്‍?
എന്താ നിന്റെ മനസ്സിലിരുപ്പ്? ഞാന്‍ ചോദിച്ചു. ബേക്കറിയില്‍ നില്‍ക്കുന്ന ആ പയ്യന്‍. നീ അവന്റെ കൂടെ കിടക്കുകയായിരുന്നു.
ഞാന്‍ ഇന്നലെ രാത്രിയും അതിന്റെ തലേന്നും കണ്ട പേക്കിനാവുകള്‍ നിങ്ങളെ കടിച്ചുകീറട്ടെ! അവള്‍ അലറിവിളിച്ചു. നിങ്ങളുടെയുള്ളില്‍ ഏതോ പിശാചു കുടിയി

രുന്ന് നിങ്ങളുടെ കണ്ണുകെട്ടുകയാണ്. വൃത്തികെട്ട ജന്തു!  വിഡ്ഢി! പിശാച്! ഇറങ്ങിപ്പോ! അല്ലെങ്കില്‍ ഒച്ചവച്ച് ഞാന്‍ ഫ്രാംപോല്‍ മൊത്തം ഉണര്‍ത്തും.
എനിക്കനങ്ങാന്‍ പറ്റുന്നതിനുമുമ്പ് അവളുടെ അനിയന്‍ അടുപ്പിനു പിന്നില്‍ നിന്നു ചാടിവീണ് എന്റെ തലയ്ക്കു പിന്നില്‍ ഒറ്റയടി. കഴുത്തൊടിഞ്ഞപോലെ തോന്നിപ്പോയി. എനിക്കെന്തോ കാര്യമായ പിശകുണ്ടെന്ന് എനിക്ക് ബോധ്യമായി. ഞാന്‍ അവളോടു പറഞ്ഞു. ദയവുചെയ്ത് അപവാദമൊന്നും ഉണ്ടാക്കരുത്. ഞാന്‍ പിശാചുക്കളെ വച്ചുപോറ്റുന്നുവെന്ന് കൂടി ആളുകള്‍ പഴിക്കേണ്ട കുറവേ ഇനിയുള്ളൂ. ആരും പിന്നെ ഞാന്‍ ഉണ്ടാക്കുന്ന പലഹാരം വാങ്ങില്ല.
ചുരുക്കിപ്പറഞ്ഞാല്‍ ഞാന്‍ എങ്ങനെയൊക്കെയോ അവളെ പറഞ്ഞു സമാധാനിപ്പിച്ചു.
ശരി, അവള്‍  പറഞ്ഞു.
താഴെയെങ്ങാനും കിടന്നോ.
പിറ്റേന്നു രാവിലെ ഞാന്‍ പയ്യനെ വിളിച്ചു. കേള്‍ക്കനിയാ! എന്നിട്ട് ഞാന്‍ സകലതും പറഞ്ഞു. നിങ്ങള്‍ എന്താണീ പറയുന്നത്? ഞാനെന്തോ ആകാശത്തുനിന്നു പൊട്ടിവീണതുപോലെ അവന്‍ എന്നെ തുറിച്ചുനോക്കി.
നിങ്ങള്‍ ഏതെങ്കിലും മന്ത്രവാദിയെയോ, ഒറ്റമൂലിക്കാരനെയോ പോയി കാണണം. അവന്‍ പറയുകയാണ്. നിങ്ങളുടെ  ഒരു പിരി അയഞ്ഞിരിക്കുകയാണെന്നു തോന്നുന്നു. എന്തായാലും നിങ്ങളായതുകൊണ്ട് ഞാന്‍ ആരോടും മിണ്ടുന്നില്ല. അങ്ങനെയായി കാര്യം..
എന്തിനധികം നീട്ടുന്നു, ഇരുപതു കൊല്ലം ഞാന്‍ അവളോടൊപ്പം ജീവിച്ചു. അവള്‍ ആറു കുട്ടികളെ പെറ്റു, നാലു പെണ്ണും, രണ്ടാണും, ഇതിനിടയില്‍ പലതും നടന്നു. ഞാന്‍ ഒന്നും കണ്ടതുമില്ല, കേട്ടതുമില്ല. ഞാന്‍ എല്ലാം വിശ്വസിച്ചു, അത്ര തന്നെ. ഈയടുത്തിടെ റബ്ബി എന്നെ വിളിച്ച് ഇങ്ങനെ പറഞ്ഞു. മറ്റൊന്നും വേണ്ട, വിശ്വാസമുണ്ടെങ്കില്‍ അതുമതി നന്മ വരാന്‍. ഗുണവാന്‍ വിശ്വാസം കൊണ്ടു ജീവിക്കുന്നു എന്നാണല്ലോ എഴുതപ്പെട്ടിരിക്കുന്നത്.

ഒരു ദിവസം പെട്ടെന്ന് എന്റെ ഭാര്യ കിടപ്പിലായി. ഒരു നിസ്സാരകാര്യത്തില്‍ നിന്നാണ് തുടങ്ങിയത്. മാറത്ത് ഒരു മുഴ. പക്ഷേ അവള്‍ക്ക് അധികനാള്‍ ഇല്ലെന്ന് വ്യക്തമായി. അവളുടെ ആയുസ്സ് കഴിയാറായിരിക്കുന്നു. അവളുടെ ചികിത്സക്കായി ഞാന്‍ കുറേ പണം ചിലവാക്കി. കൂട്ടത്തില്‍ ഒരു കാര്യം പറയാന്‍ വിട്ടുപോയി. ഞാന്‍ ഇതിനകം സ്വന്തമായി ഒരു ബേക്കറി നടത്താന്‍ തുടങ്ങിയിരുന്നു. ഒരുവിധം പണക്കാരന്‍ എന്ന നിലയും ഫ്രാംപോലില്‍ എനിക്ക് കൈവന്നിരുന്നു. എല്ലാ ദിവസവും വൈദ്യന്‍ വരും, ചുറ്റുവട്ടത്തുള്ള സകല മന്ത്രവാദികളെയും വരുത്തി. ലബ്ലിനില്‍ നിന്ന് ഒരു ഡോക്ടറെ

വരെ വരുത്തിയതാണ്. പക്ഷേ ഫലമുണ്ടായില്ല. മരിക്കുന്നതിനുമുമ്പ് അവള്‍ എന്നെ കട്ടിലിനരികിലേയ്ക്ക് വിളിച്ചു. എനിക്കു മാപ്പു തരണേ, ഗിമ്പല്‍.
ഞാന്‍ പറഞ്ഞു മാപ്പു തരാനെന്തിരിക്കുന്നു. നീ വിശ്വസ്തയായ നല്ലൊരു ഭാര്യയായിരുന്നു.
കഷ്ടം ഗിമ്പലേ! അവള്‍ കരഞ്ഞു. ഇത്രയും കാലം ഈ വൃത്തികെട്ട ഞാന്‍ നിങ്ങളെ കബളിപ്പിച്ചു. എനിക്ക് എന്റെ സ്രഷ്ടാവിനടുത്തേയ്ക്ക് ശുദ്ധയായി പോകണം. അതുകൊണ്ട് ഞാന്‍ പറയുകയാണ്, കുട്ടികള്‍ നിങ്ങളുടേതല്ല.
തലയ്‌ക്കൊരടിയേറ്റതുപോലെ ഞാന്‍ സ്ത്ബധനായിപ്പോയി.
പിന്നെയാരുടെ കുട്ടികളാണവര്‍?
ഞാന്‍ ചോദിച്ചു.
എനിക്കറിഞ്ഞുകൂടാ. എത്രയോ പേരുണ്ടായിരുന്നു. എന്തായാലും അവര്‍ നിങ്ങളുടെ മക്കളല്ല. സംസാരിച്ചുകൊണ്ടിരിക്കെ അവള്‍ തലയിട്ടുരുട്ടി. കണ്ണുകള്‍ ശൂന്യതയിലേക്കു നോക്കി എല്‍ക്കയുടെ ജീവിതം കഴിഞ്ഞു. അവളുടെ വിളര്‍ത്ത ചുണ്ടുകളില്‍ ഒരു മന്ദഹാസം തങ്ങിനിന്നിരുന്നു.
ജീവന്‍ വെടിഞ്ഞിട്ടും അവള്‍ ഇങ്ങനെ പറയുകയാണെന്നു ഞാന്‍ സങ്കല്‍പ്പിച്ചു. ഞാന്‍ ഗിമ്പലിനെ കബളിപ്പിച്ചു. എന്റെ ഹ്രസ്വമായ ജീവിതത്തിന്റെ പൊരുള്‍ അതായിരുന്നു.

images (2)

4
ദു:ഖാചരണത്തിന്റെ കാലം കഴിഞ്ഞ് ഒരു ദിവസം രാത്രി ആട്ടച്ചാക്കുകള്‍ക്കു മേല്‍ കിടന്ന് ഞാനുറങ്ങുകയായിരുന്നു. സ്വപ്നത്തില്‍ പിശാച് എന്റെയടുക്കല്‍ വന്ന് ഇങ്ങനെ ചോദിച്ചു. ഗിമ്പലേ, താന്‍ എന്തിനാണുറങ്ങുന്നത്?
ഞാന്‍ പിന്നെ എന്തു ചെയ്യണം? പിരിയപ്പം തിന്നുകൊണ്ടിരിക്കണോ? ഞാന്‍ ചോദിച്ചു.
ലോകര്‍ മൊത്തം നിന്നെ കബളിപ്പിക്കുമ്പോള്‍ തിരിച്ചു നീയും അവരെ കബളിപ്പിക്കേണ്ടതല്ലേ?
ലോകത്തെ മൊത്തം കബളിപ്പിക്കാന്‍ എന്നെക്കൊണ്ടു കഴിയുമോ? ഞാന്‍ അവനോടു ചോദിച്ചു.
അപ്പോള്‍ അവന്‍ പറയുകയാണ്. ദിവസവും നീ ഓരോ തൊട്ടി മൂത്രം കരുതണം. എന്നിട്ടു രാത്രിയില്‍ അതു മാവിലൊഴിച്ചു കുഴയ്ക്കുക. ഫ്രാംപോലിലെ ജ്ഞാനികള്‍ അഴുക്കു തിന്നട്ടെ.

അപ്പോള്‍ പരലോകത്തെ ന്യായവിധിയെ ഭയക്കണ്ടേ?
പരലോകമൊന്നും വരാനില്ല.
അവന്‍ പറഞ്ഞു. അവര്‍ നിന്നെ പറഞ്ഞു വിശ്വസിപ്പിച്ചു. അസംബന്ധം!
അങ്ങനെയാണെങ്കില്‍ ദൈവം എന്നൊരാളുണ്ടോ?
അതുമില്ല.
പിന്നെയെന്താണുള്ളത്?
കൊഴുത്ത ചെളി.
ആട്ടിന്‍താടിയും കൊമ്പും തേറ്റകളും വാലുമായി അവന്‍ എന്റെ മുന്നില്‍ അങ്ങനെ നിന്നു. അവന്റെ വായില്‍ നിന്നും വന്നതു കേട്ടിട്ട് എനിക്കവന്റെ വാലിന് പിടിച്ച് ആഞ്ഞടിക്കാന്‍ തോന്നി; പക്ഷേ ഞാന്‍ ചാക്കിനു മേല്‍ നിന്നു താഴെ വീണു;  ഒരു വാരിയെല്ല് ഒടിയേണ്ടതായിരുന്നു. ആ സമയത്ത് തന്നെയാണ് എനിക്കു മൂത്രമൊഴിക്കാന്‍ തോന്നിയതും.

പുറത്തെക്കു പോകുമ്പോള്‍ കുഴച്ച മാവ് പുളിച്ചുനില്‍ക്കുന്നത് എന്റെ കണ്ണില്‍പ്പെട്ടു. അതെന്നോട് ഇങ്ങനെ പറയുന്നതുപോലെ എനിക്കു തോന്നി. ഒഴിക്ക്! ചുരുക്കിപ്പറഞ്ഞാല്‍ ആ പ്രേരണയ്ക്കു ഞാന്‍ വശംവദനായി.
കാലത്ത് വേലക്കാരന്‍ പയ്യന്‍ വന്നു. ഞങ്ങള്‍ മാവു കുഴച്ചു, അതില്‍ പെരുഞ്ചീരകം വിതറി ബോര്‍മ്മയില്‍ വച്ചു പയ്യന്‍ പോയപ്പോള്‍ ബോര്‍മ്മയ്ക്കടുത്ത് പഴന്തുണിക്കൂട്ടത്തിനു മേല്‍ ഞാന്‍ ഒറ്റയ്ക്കായിപ്പോയി. അപ്പോള്‍ ഗിമ്പലേ, ഞാന്‍ മനസ്സില്‍ പറഞ്ഞു, അവര്‍ നിന്റെ മേല്‍ ചൊരിഞ്ഞ ആക്ഷേപത്തിനെല്ലാം കൂടി നീ കണക്കു തീര്‍ത്തിരിക്കുന്നു. പുറത്തു മഞ്ഞു കട്ടപിടിച്ചു തിളങ്ങുന്നുണ്ടായിരുന്നു. പക്ഷേ അകത്ത് അടുപ്പിന്റെ ചൂടുണ്ടായിരുന്നു. തീനാളങ്ങള്‍ എന്റെ മുഖം ചൂടുപിടിപ്പിച്ചു. തലചായ്ച്ച് ഞാന്‍ ഒരു മയക്കത്തിലാണ്ടു.
പെട്ടെന്ന് ഒരു സ്വപ്നത്തില്‍ ശവക്കച്ച കൊണ്ടുമൂടിയ എല്‍ക്കയെ ഞാന്‍ കണ്ടു. അവള്‍ ചോദിച്ചു. എന്താണീ ചെയ്തത്, ഗിമ്പലേ?
ഞാന്‍ അവളോടു പറഞ്ഞു. ഒക്കെ നിന്റെ കുഴപ്പംകൊണ്ടാണ് എന്നിട്ട് ഞാന്‍ തേങ്ങിക്കരയാന്‍ തുടങ്ങി.
മണ്ടന്‍! അവള്‍ പറഞ്ഞു മണ്ടന്‍! ഞാനൊരാള്‍ തെറ്റിയെന്ന് വച്ചിട്ട് മറ്റു സകലതും തെറ്റിപ്പോയോ! ഞാന്‍ എന്നെയല്ലാതെ മറ്റാരെയുമല്ല കബളിപ്പിച്ചത്. അതിന് ഞാനിന്നനുഭവിക്കുകയാണ് ഗിംപലേ. ഇവിടെ ഒരാളെയും വെറുതെ വിടാറില്ല.
ഞാന്‍ അവളുടെ മുഖത്തേയ്ക്കു നോക്കി. അതിനു കറുപ്പുനിറമായിരുന്നു. ഞാന്‍ ഞെട്ടിയുണര്‍ന്നുപോയി. കുറച്ചുനേരത്തേയ്ക്ക് എന്റെ നാവു പൊന്തിയില്ല. സര്‍വ്വതും ഒരു തുലാസ്സില്‍ ആടുകയാണെന്നു എനിക്കു ബോദ്ധ്യമായി. ഇപ്പോള്‍ ഒരടി പിഴച്ചാല്‍ മതി, നിത്യജീവന്‍ എനിക്ക് നഷ്ടപ്പെടുകയായി. പക്ഷേ ദൈവം എനിക്കു തുണയായി. ഞാന്‍ നീണ്ടൊരു കോരിക കടന്നെടുത്ത് ബോര്‍മ്മയില്‍നിന്ന് റൊട്ടികള്‍ പുറ

ത്തെടുത്ത് മുറ്റത്തുകൊണ്ടുപോയി എന്നിട്ടു ഞാന്‍ മഞ്ഞുറഞ്ഞ മണ്ണില്‍ ഒരു കുഴിയെടുക്കാന്‍ തുടങ്ങി.
അതിനിടെ പയ്യന്‍ മടങ്ങിവന്നു. ഇതെന്തായി ചെയ്യുന്നതങ്ങുന്നേ? അവന്‍ ശവംപോലെ വിളറിപ്പോയി.
ഞാന്‍ ചെയ്യുന്നതെന്താണെന്ന് എനിക്കറിയാം. കണ്മുന്നില്‍വച്ച് ഞാന്‍ അതെല്ലാം കുഴിയിലിട്ട് മൂടി.
പിന്നെ ഞാന്‍ വീട്ടില്‍ പോയി, ഒളിപ്പിച്ചുവച്ചിരുന്ന എന്റെ സമ്പാദ്യം കുട്ടികള്‍ക്കു വീതിച്ചുകൊടുത്തു. ഞാന്‍ ഇന്നു രാത്രി നിങ്ങളുടെ അമ്മയെ കണ്ടു. ഞാന്‍ പറഞ്ഞു, പാവം, അവള്‍ കറുത്തു കറുത്തു വരുന്നു.
അവര്‍ ഒരക്ഷരം ശബ്ദിക്കാനാവാതെ സ്തബ്ധരായിപ്പോയി.
നന്നായിരിക്കൂ. ഞാന്‍ പറഞ്ഞു. ഗിമ്പല്‍ എന്നൊരാള്‍ ജീവിച്ചിരുന്ന കാര്യം തന്നെ മറന്നേക്കുക. ഞാന്‍ എന്റെ കൊച്ചു കോട്ടും ഒരുജോഡി ബൂട്ടും എടുത്തിട്ടു; ~ഒരു കൈയില്‍ പ്രാര്‍ത്ഥനാവസ്ത്രം വച്ച സഞ്ചിയും മറ്റേക്കൈയില്‍ ഒരു വടിയുമെടുത്ത് ഞാന്‍ മെസൂസയില്‍ ചുംബിച്ചു. തെരുവില്‍ എന്നെ കണ്ടപ്പോള്‍ ആളുകള്‍ക്കു വളരെ അത്ഭുതമായി.
താനെങ്ങോട്ടു പോകുന്നു? അവര്‍ ചോദിച്ചു.
ലോകത്തേയ്ക്ക്! ഞാന്‍ മറുപടി പറഞ്ഞു അങ്ങനെ ഞാന്‍ ഫ്രാംപോലില്‍ നിന്നു വിടവാങ്ങി.
നാടുമുഴുവന്‍ ഞാന്‍ തെണ്ടിനടന്നു. നല്ലവരായ ആളുകള്‍ എന്നെ അവഗണിച്ചില്ല. കൊല്ലങ്ങള്‍ ഏറെ കഴിഞ്ഞപ്പോള്‍ എനിക്കു പ്രായമായി. തലനരച്ചു. ഞാന്‍ പലതും കേട്ടു, എന്തൊക്കെ നുണകളും, കൃത്രിമങ്ങളും, പക്ഷേ ആയുസ്സിനു നീളം കൂടുന്തോറും അയഥാര്‍ത്ഥം എന്നൊന്നില്ലെന്ന് എനിക്ക് ബോധ്യമാവുകയായിരുന്നു. യഥാര്‍ത്ഥ ജീവിതത്തില്‍ സംഭവിക്കാത്തത് രാത്രിയില്‍ സ്വപ്നത്തില്‍ നടക്കുന്നു. ഒരാളുടെ കാര്യത്തില്‍ നടന്നില്ലെങ്കില്‍ മറ്റൊരാളുടെ കാര്യത്തില്‍, ഇന്നല്ലെങ്കില്‍ നാളെ, അടുത്തകൊല്ലം അല്ലെങ്കില്‍ വരുന്ന നൂറ്റാണ്ടില്‍.  അതുകൊണ്ടെന്തു വ്യത്യാസം വരാന്‍? ചില കഥകള്‍ കേള്‍ക്കുമ്പോള്‍ ഞാന്‍ പറഞ്ഞുപോകും, ഇതൊരിക്കലും നടക്കാന്‍ പോകുന്നില്ല. പക്ഷേ ഒരു കൊല്ലം കഴിയേണ്ട, അങ്ങനെയൊരു സംഭവം എവിടെയോ നടന്നതായി എന്റെ ചെവിയിലെത്തും.

ഇങ്ങനെ ഊരു തെണ്ടി നടക്കുന്നതിനിടയില്‍ അന്യഗൃഹങ്ങളിലെ തീന്‍മേശകള്‍ക്കു മുന്നിലിരുന്ന് ഞാന്‍ പലപ്പോഴും കഥകളുണ്ടാക്കിപ്പറയും. ഒരിക്കലും നടക്കാനിടയില്ലാത്ത അസ്വഭാവികമായ കാര്യങ്ങള്‍. പിശാചുകളും മന്ത്രവാദികളും കാറ്റാടിയന്ത്രങ്ങളും മറ്റും കഥാപാത്രങ്ങളാവുന്ന കഥകള്‍. കുട്ടികള്‍ എന്റെ പിന്നാലെ ഓടിവരും. മുത്തശ്ശാ,     ഒരു കഥ പറയൂ. ചിലപ്പോള്‍ അവര്‍ ഇന്ന കഥ വേണമെന്നു പറയും. ഞാന്‍ അവരെ സന്തോഷിപ്പിക്കാന്‍ വേണ്ടി ഒരു കഥ പറയും. ഒരിക്കല്‍ കൊഴു

ത്തുരുണ്ട ഒരു കുട്ടി പറഞ്ഞു. അപ്പൂപ്പാ, ഇതേ കഥ പണ്ടും പറഞ്ഞതാണ്. കൊച്ചു തെമ്മാടി, അവന്‍ പറഞ്ഞതു ശരിയായിരുന്നു.
സ്വപ്നങ്ങളുടെ കാര്യവും അതുതന്നെ. ഞാന്‍ ഫ്രാംപോല്‍ വിട്ടിട്ട് വര്‍ഷങ്ങള്‍ ഏറെയായിരിക്കുന്നു. പക്ഷേ കണ്ണടയ്‌ക്കേണ്ട താമസം, ഞാന്‍ അവിടെ എത്തുകയായി. അവിടെ ഞാന്‍ ആരെയാണു കാണുന്നതെന്നാണു നിങ്ങളുടെ വിചാരം? എല്‍ക്കായെ. ഞങ്ങള്‍ ആദ്യം കണ്ടപ്പോഴത്തെപ്പോലെ വെള്ളത്തൊട്ടിക്കടുത്തു നില്‍ക്കുകയാണവള്‍; പക്ഷേ അവളുടെ മുഖം തിളങ്ങുകയാണ്. അവളുടെ കണ്ണുകള്‍ ഒരു പുണ്യവാളന്റെ കണ്ണുകള്‍ പോലെ പ്രകാശം പരത്തുകയാണ്. എനിക്കറിയാത്ത കാര്യങ്ങള്‍ ഈ ലോകത്തിന്റേതല്ലാത്ത ഒരു ഭാഷയില്‍ എന്നോടു പറയുകയാണവള്‍. ഉറക്കമുണരുമ്പോള്‍ സര്‍വ്വതും ഞാന്‍ മറന്നുപോകുന്നു. പക്ഷേ സ്വപ്നത്തിലായിരിക്കുന്നിടത്തോളം നേരം എനിക്കു മന:ശാന്തി കിട്ടുന്നു. എന്റെ എല്ലാ സംശയങ്ങളും അവള്‍ തീര്‍ത്തു തരുന്നു;  അതില്‍നിന്നും എനിക്കു മനസ്സിലാവുന്നത് എല്ലാം ശരി എന്നത്രേ.. തേങ്ങിക്കരഞ്ഞുകൊണ്ടു ഞാന്‍ യാചിക്കും. എന്നെക്കൂടി കൊണ്ടുപോകൂ. അവള്‍ എന്നെ ആശ്വസിപ്പിക്കുകയും കാത്തിരിക്കാന്‍ ഉപദേശിക്കുകയും ചെയ്യും. സമയം അത്ര ദൂരെയല്ല. ചിലനേരം അവള്‍ എന്നെ തലോടുകയും ഉമ്മ വയ്ക്കുകയും എന്റെ മുഖത്തു കവിള്‍ ചേര്‍ത്തു തേങ്ങിക്കരയുകയും ചെയ്യും. ഉറക്കമുണരുമ്പോള്‍ അവളുടെ ചുണ്ടുകളുടെ സ്പര്‍ശവും കണ്ണീരിന്റെ ഉപ്പുരസവും ഞാന്‍ അറിയും.

ഈ ലോകം തീര്‍ത്തും സാങ്കല്‍പ്പികമായ ഒരു ലോകമാണെന്നതില്‍ ഒരു സംശയവുമില്ല; പക്ഷേ യഥാര്‍ത്ഥലോകത്തു നിന്നു ഒരു ചുവടു പിന്നിലാണ് അതെന്നേയുള്ളൂ. ഞാന്‍ കിടക്കുന്ന ചെറ്റക്കുടിലിന്റെ വാതില്‍ക്കല്‍ മരിച്ചവരെ എടുത്തുകൊണ്ടുപോകുന്ന മഞ്ചം ചാരിവച്ചിരിക്കുന്നു. ശവക്കുഴി വെട്ടുകാരന്‍ മണ്‍വെട്ടിയുമായി തയ്യാറായി നില്പാണ്. ശവക്കുഴി കാത്തുകിടക്കുന്നു. വിരകള്‍ ആര്‍ത്തിയോടിരിപ്പുണ്ട്; ശവക്കച്ചയും തയ്യാറാണ്.  ഞാന്‍ അത് എന്റെ സഞ്ചിയില്‍ കൂടെക്കൊണ്ടു നടക്കുകയാണ്. മറ്റൊരു ഷ്‌നോറര്‍ എന്റെ വൈക്കോല്‍ക്കിടക്ക സ്വന്തമാക്കാന്‍ കാത്തിരിക്കുന്നു. കാലമെത്തുമ്പോള്‍ ആഹ്ലാദത്തോടെ ഞാന്‍ പോകും. അവിടെയുള്ളതെന്തുമാകട്ടെ, അതു യഥാര്‍ത്ഥമായിരിക്കും, സങ്കീര്‍ണ്ണത കലരാത്തതായിരിക്കും. അവഹേളനയും കാപട്യവുമില്ലാത്തതായിരിക്കും. ദൈവത്തിനു സ്തുതി; അവിടെ ഗിമ്പല്‍ പോലും കബളിപ്പിക്കപ്പെടുകയില്ല.


റബ്ബി  - യഹൂദമത പണ്ഡിതന്‍
ഗൊലേം   - യഹൂദ കഥകളിലെ ജീവന്‍ കിട്ടിയ കളിമണ്‍ പ്രതിമ.
ഷ്‌നോദര്‍ - ഭിക്ഷക്കാരന്‍
മെയ്‌മൊനൈസ്ഡ്   - മദ്ധ്യകാലഘട്ടത്തില്‍ ജീവിച്ചിരുന്ന യഹൂദ ദാര്‍ശിനികന്‍

മെസൂസ - തോറായിലെ വരികൾ എഴുതിയ തകിട് ഉറുക്കിലാക്കി വാതിൽ കട്ടളയിൽ തൂക്കിയിട്ടത്

ഷ്ണോറെർ - യാചകൻ


singer

അഭിപ്രായങ്ങളൊന്നുമില്ല: