2016, ഫെബ്രുവരി 16, ചൊവ്വാഴ്ച

ക്വെച്ചുവാ വാമൊഴിക്കവിതകള്‍

 


അമ്മയെനിക്കു ജീവൻ തന്നു


images

 

അമ്മയെനിക്കു ജീവൻ തന്നു
ഹാ!
ഒരു മഴമേഘത്തിനു നടുവിൽ
ഹാ!
മഴ പോലെ കരയട്ടെ ഞാനെന്നതിനായി
ഹാ!
മഴ പോലലയട്ടെ ഞാനെന്നതിനായി
ഹാ!
ഒരു വാതിൽക്കൽ നിന്നു മറ്റൊരു വാതിൽക്കലേക്ക്
ഹാ!
കാറ്റിലൊരു തൂവൽ പോലെ
ഹാ!


ശലഭദൂതൻ


download

 

ഒരു പൂമ്പാറ്റയോടു ഞാൻ പറഞ്ഞു,

ഒരു തുമ്പിയെ ഞാൻ പറഞ്ഞയച്ചു,

എന്റെ അമ്മയെ പോയിക്കണ്ടുവരാൻ,

എന്റെ അച്ഛനെ പോയിക്കണ്ടുവരാൻ.

പൂമ്പാറ്റ തിരിച്ചുവന്നു,

തുമ്പിയും തിരിച്ചുവന്നു,

എന്റെ അമ്മ കരയുകയാണെന്നു പറയാൻ,

എന്റെ അച്ഛൻ വേദനിക്കുകയാണെന്നു പറയാൻ.

പിന്നെ ഞാൻ തന്നെ പോയി,

ഞാൻ തന്നെ അവിടെയ്ക്കു പോയി,

എന്റെ അമ്മ കരയുകയാണെന്നതു സത്യമായിരുന്നു,

എന്റെ അച്ഛൻ വേദനിക്കുകയാണെന്നതു സത്യമായിരുന്നു.

 


സുന്ദരി


pict_grid7

കവിളിൽ കാക്കപ്പുള്ളിയുള്ള സുന്ദരിപ്പെണ്ണേ,

നീ ഒറ്റയ്ക്കാണെങ്കിൽ എന്റെ കൂടെപ്പോരൂ,

കെട്ടു കഴിഞ്ഞതാണെങ്കിൽ നിന്റെ വഴിയ്ക്കു പൊയ്ക്കോ,

വിധവയാണെങ്കിൽ...എങ്കിൽ എന്തും സംഭവിക്കാം!

 


പടപ്പാട്ട്


images

 

വഞ്ചകന്റെ തലയോട്ടി നാം പാനപാത്രമാക്കും,
അവന്റെ പല്ലുകൾ കോർത്തു നാം കണ്ഠഹാരമണിയും,
അവന്റെയെല്ലുകൾ തുളയിട്ടു നാം പുല്ലാങ്കുഴലൂതും,
അവന്റെ തൊലിയുരിഞ്ഞെടുത്തൊരു പറച്ചെണ്ട തീർക്കും;
പിന്നെ,
അതിന്റെ താളത്തിൽ നാം ചുവടു വയ്ക്കും.


പെറു, ബൊളീവിയ ദേശങ്ങളിലെ ലിഖിതഭാഷയില്ലാത്ത ക്വെച്ചുവാ ജനതയുടെ കവിതകള്‍


അഭിപ്രായങ്ങളൊന്നുമില്ല: