2021, മേയ് 24, തിങ്കളാഴ്‌ച

ബോദ്‌ലേർ - അതിപ്രസന്ന



നിന്റെ ശീർഷം, നിന്റെ ഭാവം, നിന്റെ ചേഷ്ടകൾ-
ഒരു ഗ്രാമീണദൃശ്യം പോലവ മനോഹരം;
മന്ദഹാസം നിന്റെ മുഖത്തു കളിയാടുന്നു,
തെളിഞ്ഞ മാനത്തു കുളിർതെന്നൽ പോലെ.

നിന്റെ കൈകളിൽ നിന്നും നിന്റെ തോളുകളിൽ നിന്നും
വെളിച്ചം പോലാരോഗ്യം പ്രസരിക്കുമ്പോൾ
നിന്നെക്കടന്നുപോകുന്ന വിഷണ്ണനായ വഴിപോക്കൻ
അതിന്റെ ദീപ്തിയിലന്ധാളിച്ചുപോകുന്നു.

നിന്റെ ഉടയാടകളിൽ നീ വിതറുന്ന
വിസ്മയിപ്പിക്കുന്ന വിവിധവർണ്ണങ്ങൾ
കവികളുടെ മനസ്സിൽ വിതയ്ക്കുന്നു
സംഘനൃത്തം ചെയ്യുന്ന പൂക്കളുടെ ചിത്രം.

കടുംചായങ്ങൾ തട്ടിമറിഞ്ഞ നിന്റെയുടയാടകൾ
ബഹുലവർണ്ണമായ നിന്റെ പ്രകൃതിയുടെ ചിഹ്നം തന്നെ;
എന്നെ ഭ്രാന്തെടുപ്പിക്കുന്ന ഭ്രാന്തിപ്പെണ്ണേ,
വെറുപ്പാണെനിക്കു നിന്നെ, അത്രതന്നെ സ്നേഹവും!

ചിലനേരം ഞാനെന്റെ ജാഡ്യവും വലിച്ചിഴച്ചു
മനോഹരമായൊരുദ്യാനത്തിലേക്കു ചെല്ലുമ്പോൾ
സൂര്യവെളിച്ചമൊരു വ്യാജോക്തി പോലെ
എന്റെ ഹൃദയം പറിച്ചെടുക്കുന്നതു ഞാനറിഞ്ഞു.

തഴച്ച പച്ചപ്പും വസന്തകാലവും
എന്റെ ഹൃദയത്തെ അത്രക്കപമാനിക്കയാൽ
ഒരു പൂവിന്റെ ദലങ്ങൾ നുള്ളിക്കീറി
പ്രകൃതിയുടെ ഗർവ്വിനെ ഞാൻ ശിക്ഷിക്കുകയും ചെയ്തു.

അതുപോലെനിക്കു മോഹം, ഒരു രാത്രിയിൽ,
നിഗൂഢാനന്ദങ്ങളുടെ നേരമെത്തുമ്പോൾ,
ഒച്ചയനക്കമില്ലാതൊരു ഭീരുവിനെപ്പോലെ
നിന്റെയുടലിന്റെ ഖജനാവിലേക്കിഴഞ്ഞെത്താൻ,

ഉല്ലാസിയായ നിന്റെയുടലിനെ ശിക്ഷിക്കാൻ,
നിത്യമൃദുലമായ നിന്റെ മാറിടത്തെ മുറിപ്പെടുത്താൻ,
ആശ്ചര്യം കൊണ്ടു ത്രസിക്കുന്ന നിന്റെയിടുപ്പിൽ
ആഴത്തിലും വീതിയിലുമൊരു മുറിവു തുരക്കാൻ,

പിന്നെ, എന്റെ തല ചുറ്റിക്കുന്ന മാധുര്യമേ!
കൂടുതലുജ്ജ്വലവും കൂടുതൽ സുന്ദരവുമായ
ആ പിളർന്ന, പുതിയ ചുണ്ടുകൾക്കുള്ളിലൂടെ,
സോദരീ, എന്റെ വിഷമുള്ളിൽക്കടത്താൻ!


അഭിപ്രായങ്ങളൊന്നുമില്ല: