2021, മേയ് 29, ശനിയാഴ്‌ച

ബോദ്‌ലേർ - ഒരേ ചിന്ത



കൊടുങ്കാടുകളേ, 
ഭദ്രാസനപ്പള്ളികൾ പോലെ നിങ്ങളെന്നെ പേടിപ്പെടുത്തുന്നു,
ഓർഗനുകൾ പോലെ നിങ്ങളിരമ്പുന്നു; 
ഞങ്ങളുടെ ശപ്തഹൃദയങ്ങളിൽ,
ഊർദ്ധ്വശ്വാസങ്ങൾ കുറുകുന്ന നിത്യവിലാപങ്ങളുടെ മുറികളിൽ,
നിങ്ങളുടെ ‘ഡെയ് പ്രൊഫുൺഡിസി’ന്റെ* മാറ്റൊലികൾ 
ഞങ്ങൾ കേൾക്കുന്നു.

പെരുംകടലേ, നിന്നെ ഞാൻ വെറുക്കുന്നു! 
നിന്റെ കുതിപ്പുകളിലും പെരുക്കങ്ങളിലും
എന്റെയാത്മാവതിനെത്തന്നെ കാണുന്നു;
കടലിന്റെ അലറിച്ചിരിയിൽ
തെറികളും തേങ്ങലുകളും നിറഞ്ഞ
പരാജിതന്റെ മനം കടുത്ത ചിരി ഞാൻ കേൾക്കുന്നു.

രാത്രീ, നിന്നെ ഞാനെത്രയിഷ്ടപ്പെട്ടേനേ,
എനിക്കറിയുന്നൊരു ഭാഷ സംസാരിക്കുന്ന
ആ നക്ഷത്രങ്ങളില്ലായിരുന്നെങ്കിൽ!
ഇന്നെനിക്കിരുട്ടു മതി, ശൂന്യതയും നഗ്നതയും മതി!

ഇരുട്ടും പക്ഷേ, ഒരു കാൻവാസാകുന്നു,
അതിലെന്റെ കണ്ണുകളെത്രയെന്നില്ലാതെ വരച്ചിടുന്നു,
പണ്ടേ മറഞ്ഞുപോയ ചിരപരിചിതരൂപങ്ങൾ.
***

* De Profundis- ‘യഹോവേ, ആഴത്തിൽ നിന്നു ഞാൻ നിലവിളിക്കുന്നു...’ എന്നു തുടങ്ങുന്ന സങ്കീർത്തനം 130.


അഭിപ്രായങ്ങളൊന്നുമില്ല: