2021, മേയ് 19, ബുധനാഴ്‌ച

ബോദ്‌ലേർ - സ്നേഹം ഒരു നുണയോട്



മച്ചിലലച്ചുതകരുന്ന സംഗീതമകമ്പടിയായി,
സാവധാനത്തിൽ, താളാത്മകമായി ചുവടുകൾ വച്ചും
മടുപ്പു കനത്ത നോട്ടത്തെ അവിടവിടെയലയാൻ വിട്ടും,
നീ കടന്നുപോകുമ്പോൾ, അലസയായ സുന്ദരീ;

സാന്ധ്യദീപങ്ങൾ പുലരിക്കു തീ കൊളുത്തുകയും 
രോഗാതുരമായൊരു ചാരുതയലങ്കരിക്കുകയും ചെയ്യുന്ന നിന്റെ വിളർത്ത നെറ്റിത്തടവും
ഒരു ഛായാപടത്തിലെന്നപോലെ വശ്യമായ കണ്ണുകളും
അവയെ നിറപ്പെടുത്തുന്ന ഗ്യാസുവിളക്കുകളുടെ വെളിച്ചത്തിൽ വീക്ഷിക്കുമ്പോൾ:

ഞാൻ എന്നോടുതന്നെ പറയുന്നു: “എത്ര സുന്ദരിയാണിവൾ! എത്ര ഓജസ്സാർന്നവൾ!
ഒരു വിപുലസ്മൃതി, ഒരു രാജകീയഗോപുരമവളെ മകുടമണിയിക്കുന്നു,
തുടുത്ത പീച്ച് പഴം പോലെ ചതഞ്ഞ അവളുടെ ഹൃദയം,
അവളുടെയുടൽ പോലെ, ഒരു നിപുണകാമുകന്റെ കൈകൾക്കു പാകം.

സ്വാദിന്റെ പാരമ്യമെത്തിയ ശരല്ക്കാലക്കനിയാണോ നീ?
ചില കണ്ണീർത്തുള്ളികൾ കാത്തിരിക്കുന്ന ചിതാഭസ്മകുംഭമോ?
വിദൂരമരുപ്പച്ചകളെ ഓർമ്മയിലേക്കാനയിക്കുന്ന പരിമളമോ,
തലോടുന്ന തലയിണയോ, പുതുപൂക്കളുടെ കൂടയോ?

അതിവിഷാദം വഴിയുന്ന ചില കണ്ണുകളെനിക്കറിയാം: 
ഒരനർഘരഹസ്യവും ഒളിപ്പിക്കാനില്ലാത്തവ;
രത്നങ്ങളില്ലാത്ത ചെല്ലങ്ങൾ, തിരുശേഷിപ്പുകളടങ്ങാത്ത പേടകങ്ങൾ,
ആകാശമേ, നിന്നെക്കാൾ ശൂന്യവും ഗഹനവും!

വെറുമൊരു പ്രതീതിയാണു നീയെങ്കില്ക്കൂടി അതു മതിയാവില്ലേ,
നേരിൽ നിന്നൊളിച്ചോടുന്നൊരു ഹൃദയത്തെയതു ത്രസിപ്പിക്കുമെങ്കിൽ?
നീയാരുമാകട്ടെ, മൂഢയോ ഉദാസീനയോ ആവട്ടെ!
പൊയ്മുഖമേ ചമയമേ, നിനക്കഭിവാദ്യം! സൗന്ദര്യമേ, ഞാനാരാധിക്കുന്നു നിന്നെ!

അഭിപ്രായങ്ങളൊന്നുമില്ല: