2021, മേയ് 18, ചൊവ്വാഴ്ച

ബോദ്‌ലേർ - ശരൽക്കാലഗീതകം



നിന്റെ കണ്ണുകൾ, തെളിഞ്ഞ പളുങ്കുകളെന്നോടു ചോദിക്കുന്നു:
“ഇത്രമേലെന്നെ സ്നേഹിക്കാൻ വിചിത്രകാമുകാ, നീയെന്നിലെന്തു കണ്ടു?”
-എന്നുമിതുപോലെ മനോഹരിയായിരിക്കു നീ, പിന്നെ മിണ്ടാതിരിക്കൂ!
ഉടലിന്റെ ആർജ്ജവമല്ലാതൊന്നും ഹിതമാവാത്ത എന്റെ ഹൃദയം,


താരാട്ടുന്ന കൈകൾ കൊണ്ടു ദീർഘനിദ്രയിലേക്കെന്നെ ക്ഷണിക്കുന്നവളേ,
അതിന്റെ നാരകീയരഹസ്യങ്ങൾ നിന്നിൽ നിന്നു മറച്ചുവയ്ക്കും,
അഗ്നിയിലെഴുതിയ ഇരുണ്ട പുരാണങ്ങളുമതുപോലെ.
വികാരത്തെ ഞാൻ വെറുക്കുന്നു, അറിവെന്നെ മുറിപ്പെടുത്തുന്നു!

നാമതിനാൽ സൗമ്യസ്നേഹത്തിലാഴുക; പ്രണയം പതിയിരിക്കുന്നു,
ഇരുണ്ട മാളത്തിൽ നിന്നുമവൻ മാരകമായ വില്ലു കുലയ്ക്കുന്നു.
അവന്റെ ആവനാഴിയിലെ പ്രാചീനബാണങ്ങളെനിക്കറിയാം,

ഉന്മാദം, അപരാധം, ഭീതി! ഹാ,യെന്റെ വിളർത്ത മാർഗരീത്താ!*
നീയുമൊരു ശരൽക്കാലസൂര്യനല്ലേ, എന്നെപ്പോലെ,
ഹാ,യെന്റെ മാർഗരീത്താ,* അത്രയും വെളുത്തവളേ, അത്രയും തണുത്തവളേ?
***

* ഡെയ്സിവർഗ്ഗത്തിൽ പെട്ട പൂവ്

*ഗെയ്ഥേയുടെ ഫൗസ്റ്റിലെ നായിക


അഭിപ്രായങ്ങളൊന്നുമില്ല: