2021, ഏപ്രിൽ 14, ബുധനാഴ്‌ച

ബോദ്‌ലേർ - ഒരു ശപിക്കപ്പെട്ട ഗ്രന്ഥത്തിന്റെ തലക്കുറി



ശാന്തശീലനായ പ്രിയപ്പെട്ട വായനക്കാരാ,
ഇടയഗാനങ്ങൾ ഹിതമായവനേ, സരളചിത്തനേ,
ഈ ശനി പിടിച്ച പുസ്തകം വലിച്ചെറിയൂ,
പേക്കൂത്തുകളും മനസ്സുരുക്കങ്ങളുമാണിതു നിറയെ.

കൗശലക്കാരനായ ചെകുത്താന്റെ പാഠശാലയിലല്ല
നീ നിന്റെ ഭാഷയും വ്യാകരണവും പഠിച്ചതെങ്കിൽ
അതു കളയൂ!  ഇതിലൊരു വസ്തുവും നിനക്കു തിരിയില്ല;
എന്റെ തല തിരിഞ്ഞതാണെന്നു നീ കരുതും.

ഇനിയല്ല, അതിന്റെ ചാരുതകളിൽ മയങ്ങാതെ
പാതാളത്തിൽ മുങ്ങാൻ നിന്റെ കണ്ണിനറിയാമെങ്കിൽ,
എന്നെ വായിക്കൂ, എന്നെ സ്നേഹിക്കാൻ പഠിക്കൂ;

യാതന തിന്നുന്ന ജിജ്ഞാസുവായ ആത്മാവേ,
നിൻ്റെ പറുദീസ തേടി നിത്യയാത്ര ചെയ്യുന്നവനേ,
എന്നോടു ദയ കാണിക്കൂ!...ഇല്ലെങ്കിൽ പോയിത്തുലയൂ!
*

1857ൽ പ്രസിദ്ധീകരിച്ച ‘പാപത്തിന്റെ പൂക്കൾ’ ഒന്നാം പതിപ്പ് കോടതി കയറിയിരുന്നു, സദാചരത്തിനു നിരക്കുന്നതല്ല അതിലെ ചില കവിതകളെന്നതിന്റെ പേരിൽ. 1868ൽ ഇറങ്ങിയ രണ്ടാം പതിപ്പിന്‌ ഒരു തലക്കുറിയായിട്ടാണ്‌ ഈ കവിത ചേർത്തത്.


അഭിപ്രായങ്ങളൊന്നുമില്ല: