2021, ഏപ്രിൽ 24, ശനിയാഴ്‌ച

ബോദ്‌ലേർ - സാന്ധ്യസംഗീതം



ആ കാലമെത്തുന്നു: മെലിഞ്ഞ തണ്ടിലുലഞ്ഞും കൊണ്ടു
പരിമളം പാറ്റുന്ന ധൂപപാത്രം പൂവുകളോരോന്നും;
സായാഹ്നവായുവിൽ ചുറ്റിത്തിരിയുന്നു ശബ്ദങ്ങളും ഗന്ധങ്ങളും;
ഒരു വിഷാദത്തിന്റെ നൃത്തഗാനം, തല ചുറ്റിക്കുന്ന സുഖാലസ്യം!

പരിമളം പാറ്റുന്ന ധൂപപാത്രം പൂവുകളോരോന്നും;
വേദനിക്കുന്ന ഹൃദയം പോലെ വിറകൊള്ളുന്ന വയലിൻ;
ഒരു വിഷാദത്തിന്റെ നൃത്തഗാനം, തല ചുറ്റിക്കുന്ന സുഖാലസ്യം!
വിപുലമായൊരൾത്താര പോലെ സുന്ദരം ശോകമയമാകാശം.

വേദനിക്കുന്ന ഹൃദയം പോലെ വിറകൊള്ളുന്ന വയലിൻ,
ഇരുണ്ട മഹാശൂന്യതയെ വെറുക്കുന്ന മൃദുലഹൃദയം!
വിപുലമായൊരൾത്താര പോലെ സുന്ദരം ശോകമയമാകാശം;
കട്ട പിടിച്ച സ്വന്തം ചോരയിൽ മുങ്ങിത്താഴുന്നു സൂര്യൻ.

ഇരുണ്ട മഹാശൂന്യതയെ വെറുക്കുന്ന മൃദുലഹൃദയം,
ദീപ്തഭൂതകാലത്തിന്റെ ശേഷിപ്പുകളതു പെറുക്കിക്കൂട്ടുന്നു.
കട്ട പിടിച്ച സ്വന്തം ചോരയിൽ മുങ്ങിത്താഴുന്നു സൂര്യൻ.
അരുളിക്ക പോലെന്നിൽത്തിളങ്ങുന്നു നിന്റെയോർമ്മകൾ.


അഭിപ്രായങ്ങളൊന്നുമില്ല: