2021, ഏപ്രിൽ 19, തിങ്കളാഴ്‌ച

ബോദ്‌ലേർ - കടന്നുപോയവൾ



തെരുവെനിക്കു ചുറ്റും കാതടയ്ക്കുമാറലറുകയായിരുന്നു.
മെലിഞ്ഞും ഒരഭിജാതശോകമെടുത്തണിഞ്ഞും
ഉജ്ജ്വലമായ കയ്യിൽ പുടവത്തുമ്പെടുത്തുപിടിച്ചും
ഉയരത്തിലൊരുവൾ എന്നെക്കടന്നുപോയി.

സുഭഗമായ ചടുലചലനങ്ങൾ, ശില്പഭദ്രമായ കാൽവണ്ണകൾ,
കണ്ണുകളിലെ കൊടുങ്കാറ്റു മുളയ്ക്കുന്ന വിവർണ്ണാകാശത്തു നിന്നും
ഉന്മത്തനെപ്പോലെ പിടഞ്ഞും കൊണ്ടു ഞാൻ കുടിച്ചു,
ത്രസിപ്പിക്കുന്ന മാധുര്യം, ജീവനെടുക്കുന്ന പരമാനന്ദം.

ഒരു മിന്നൽ...രാത്രി പിന്നെ! ക്ഷണികസൗന്ദര്യമേ,
ഒരു നോട്ടത്താലെനിക്കു പുനർജ്ജന്മം നല്കിയവളേ,
നിത്യതയിൽ വച്ചല്ലാതെ നാമിനിക്കാണില്ലെന്നോ?

ഇവിടെ നിന്നകലെ! ഏറെ വൈകിയൊരിക്കൽ! ഒരിക്കലുമില്ലെന്നുമാവാം!
നാമെവിടേയ്ക്കു പോകുന്നുവെന്നന്യോന്യം നമുക്കറിയില്ലല്ലോ,
ഞാൻ പ്രേമിക്കുമായിരുന്നവളേ, ഹാ, അതറിയുമായിരുന്നവളേ!


അഭിപ്രായങ്ങളൊന്നുമില്ല: