2021, ഏപ്രിൽ 10, ശനിയാഴ്‌ച

ബോദ്‌ലേർ -ഒരു യക്ഷിയുടെ രൂപഭേദങ്ങൾ



ചുടുന്ന കനലുകൾക്കു മേൽ പാമ്പിനെപ്പോലെ പുളഞ്ഞും
മാർക്കച്ചയുടെ കവചത്തിനുള്ളിൽ മുലകളെ ഞെരിച്ചും
ഞാവൽപ്പഴം പോലെ ചുവന്ന ചുണ്ടുകൾ വിടർത്തിയും
കസ്തൂരി മണക്കുന്ന വാക്കുകളപ്പോളവൾ പറഞ്ഞു: 
“നനവൂറുന്നതാണെന്റെ ചുണ്ടുകൾ; എനിക്കറിയാം,
മനഃസാക്ഷിക്കിഴവനെ ഉറക്കിക്കിടത്തുന്ന വിദ്യയും.
ഏതു കണ്ണീരുമെന്റെ മാറിടം കൊണ്ടു ഞാനൊപ്പിയെടുക്കും,
കിഴവന്മാരെ കുട്ടികളെപ്പോലെ ഞാൻ ചിരിപ്പിക്കും.
മൂടുപടങ്ങളില്ലാതെ, നഗ്നയായെന്നെക്കാണുന്നവർക്കു
ചന്ദ്രനും സൂര്യനും ആകാശത്തിലന്യനക്ഷത്രങ്ങളും ഞാനാവും!
കാമകലയിലത്ര നിപുണയാണു ഞാനെന്നതിനാൽ, എൻ്റെ ജ്ന്ജാനീ,
മാരകകരങ്ങളിലൊരുവനെ ഞാൻ ഞെരിക്കുമ്പോൾ,
കാതരയുമാസക്തയും ദുർബ്ബലയും ബലിഷ്ഠയുമായി
ദംശനങ്ങൾക്കെന്റെ മാറിടം ഞാൻ വിട്ടുകൊടുക്കുമ്പോൾ,
വികാരം കൊണ്ടു മൂർച്ഛിക്കുന്ന ഈ മൃദുമെത്തകളിൽ
നിസ്സഹായരായ മാലാഖമാർ പോലുമെനിക്കായി ശപ്തരാവും!”

അസ്ഥികളിൽ നിന്നെന്റെ മജ്ജയെല്ലാമവളൂറ്റിയെടുത്തതില്പിന്നെ
ഒരു ചുംബനത്തിനാലസ്യത്തോടെ ഞാൻ തിരിഞ്ഞുകിടക്കുമ്പോൾ
ഞാൻ കാണുന്നതാകെ ചലം നിറഞ്ഞൊരു  തോൽസഞ്ചി മാത്രം!
ഭീതി കൊണ്ടു മരവിച്ചു കണ്ണുകൾ രണ്ടും ഞാനിറുക്കിയടച്ചു;
തെളിഞ്ഞ വെളിച്ചത്തിലേക്കു പിന്നെയും കണ്ണു തുറന്നപ്പോൾ
ഞാൻ കണ്ടതൊരു കൊഴുത്ത കളിപ്പാവയെയല്ല,
എന്റെ ജീവരക്തമൂറ്റിയെടുത്തു ചീർത്തവളെയല്ല,
വിറ കൊള്ളുന്നൊരെല്ലുകൂടത്തിന്റെ ശേഷിപ്പുകളെ;
അതു കിടന്നു ഞരങ്ങുന്നു, ഒരു കാറ്റുകാട്ടി പോലെ,
ഹേമന്തരാത്രികളിൽ ഒരു കമ്പിക്കാലിൻ മുകളിൽ
കാറ്റത്തിളകിയാടുന്ന ചൂണ്ടുപലക പോലെ.

അഭിപ്രായങ്ങളൊന്നുമില്ല: