2021, ഏപ്രിൽ 27, ചൊവ്വാഴ്ച

ബോദ്‌ലേർ - യക്ഷി



കൂർത്ത കഠാര കുത്തിയിറക്കുന്ന പോലെന്റെ
വ്യാകുലഹൃദയത്തിലേക്കു കടന്നവളേ;
ഒരു പിശാചക്കൂട്ടം പോലെ പ്രബലയായി,
വെറി പിടിച്ചും അണിഞ്ഞൊരുങ്ങിയും,

വിഷണ്ണമായ എന്റെയാത്മാവിനെ
തന്റെ കിടക്കയും സ്വരാജ്യവുമാക്കിയവളേ;
-കുലടേ! നിന്നോടെന്നെത്തളച്ചവളേ,
കുറ്റവാളിയെ ചങ്ങലയോടെന്നപോലെ,

ചൂതാടിയെ പകിടയോടെന്നപോലെ,
കുടിയനെ കുപ്പിയോടെന്നപോലെ,
ശവത്തെ പുഴുക്കളോടെന്നപോലെ,
-ശപ്തയാ,ണഭിശപ്തയാണു നീ!

ചടുലമായ വാളിനോടു ഞാനിരന്നു,
എനിക്കു മോചനം നേടിത്തരാൻ;
കുടിലമായ വിഷത്തോടു ഞാൻ പറഞ്ഞു,
ഭീരുത്വത്തിൽ നിന്നെന്നെ രക്ഷപ്പെടുത്താൻ;

വാളും വിഷവും, കഷ്ടം, മുഖം തിരിച്ചു,
അവജ്ഞയോടെ ചിരിച്ചുകൊണ്ടവർ പറഞ്ഞു:
“നിന്റെ നികൃഷ്ടമായ അടിമത്തത്തിൽ നിന്നും
മോചിതനാവാൻ നിനക്കൊരർഹതയുമില്ല.

അവളുടെ സാമ്രാജ്യത്തിൽ നിന്നു നിന്നെ
ഞങ്ങളുടെ യത്നങ്ങളഥവാ മോചിപ്പിച്ചാലും
ആ യക്ഷിയുടെ ജഡത്തിനു നിന്റെ ചുംബനങ്ങളാൽ
പിന്നെയും നീ ജീവൻ കൊടുക്കും, മഠയാ!”

അഭിപ്രായങ്ങളൊന്നുമില്ല: