2021, ഏപ്രിൽ 8, വ്യാഴാഴ്‌ച

ബോദ്‌ലേർ - സ്ഫിങ്ക്സ്

 

ഒരായിരം കൊല്ലം ജീവിച്ചാലും ഇത്രയുമോർമ്മകൾ എനിക്കുണ്ടാവില്ല!

കണക്കുബുക്കുകൾ, പ്രണയലേഖനങ്ങൾ, വ്യവഹാരങ്ങൾ, കവിതകൾ,
നോവലുകൾ, രസീതികളിൽ പൊതിഞ്ഞുവച്ച മുടിച്ചുരുളുകൾ:
ഇത്രയൊക്കെ കുത്തിനിറച്ച കൂറ്റനൊരു മേശയ്ക്കകത്തും
എന്റെ വിഷണ്ണമായ തലയ്ക്കുള്ളിലുള്ളത്രയും രഹസ്യങ്ങളുണ്ടാവില്ല.
ഒരു പിരമിഡാണത്, വിശാലമായൊരു കല്ലറയാണത്,
ഒരു പൊതുശ്മശാനത്തിലുള്ളതിലധികം ശവങ്ങളതിലുണ്ട്.
-ചന്ദ്രൻ മുഖം തിരിച്ചൊരു ശവപ്പറമ്പാണു ഞാൻ;
നീണ്ടുനീണ്ട പുഴുക്കൾ കുറ്റബോധം പോലതിലിഴയുന്നു,
എനിക്കേറ്റവും പ്രിയപ്പെട്ടവരുടെ ശവങ്ങളവ കരളുന്നു.
വാടിയ പനിനീർപ്പൂക്കൾ നിറഞ്ഞ പഴയൊരു വേശ്യാലയം ഞാൻ;
കാലഹരണപ്പെട്ട വേഷങ്ങൾ മൂലയ്ക്കു കൂടിക്കിടക്കുന്നു,
എന്നോ തുറന്ന വാസനത്തൈലക്കുപ്പികൾ മണക്കാൻ
മങ്ങിയ പെൻസിൽ ചിത്രങ്ങളും വിളറിയ ബുഷ്ഷേകളും.

വർഷങ്ങളുടെ കനത്ത ഹിമപാതത്തിനടിയിൽ
ജഡബുദ്ധിയാക്കുന്ന നിഷ്ക്രിയതയുടെ ഫലമായ വൈരസ്യം
നിത്യതയുടെ ഭയാനകമായ തോതിലേക്കു വളരുമ്പോൾ
ഞൊണ്ടുന്ന നാളുകളെക്കാൾ ദീർഘദീർഘമായിട്ടൊന്നുമില്ല.
-ഇനിമേൽ, പ്രാണനോടുന്ന ഉടലേ,  നീയില്ല!
നീയിനി ഒരസ്പഷ്ടഭീതി വലയം ചെയ്യുന്ന ഒരു ശിലാഖണ്ഡം:
ഒരു സഹാറയുടെ വിപുലതയിൽ മയക്കത്തിലായ,
ഉദാസീനമായ ലോകത്തിന്റെ ഓർമ്മയിൽ നിന്നു മാഞ്ഞ,
ഭൂപടത്തിൽ നിന്നു മായ്ച്ചുകളഞ്ഞ പഴയൊരു സ്ഫിങ്ക്സ്:
അതിന്റെ ധാർഷ്ട്യം പാടുന്നതസ്തമയസൂര്യനോടു മാത്രം.
*

ബുഷ്ഷേ -Francois Boucher(1703-70)റൊക്കോക്കോ കാലഘട്ടത്തിലെ ഫ്രഞ്ചു ചിത്രകാരൻ

സ്ഫിങ്ക്സ് - ഈജിപ്തിലെ മെമ്നോണിന്റെ പ്രതിമ അസ്തമയരശ്മികളേല്ക്കുമ്പോൾ പാടും എന്നൊരു കഥയുണ്ട്. ബോദ്‌ലേർ അതിനെ ഒന്നു ഭേദപ്പെടുത്തുന്നു. മറവിയിൽ പെട്ട ഒരു സ്ഫിങ്ക്സ് പ്രതിമ ഏകാകിയും ലോകം അവഗണിച്ചവനുമായ കവിയുടെ ബിംബമാവുകയാണിവിടെ.

അഭിപ്രായങ്ങളൊന്നുമില്ല: