2021, ഏപ്രിൽ 16, വെള്ളിയാഴ്‌ച

ബോദ്‌ലേർ - പാതിരാത്രിക്ക് ഒരു മനഃസാക്ഷിവിചാരണ

 

പാതിരാത്രിയിൽ ഘടികാരമടിക്കുമ്പോൾ
പരിഹാസത്തോടതു നമ്മെ ഉത്തരവാദപ്പെടുത്തുന്നു:
ഒരു പകലു കൂടി കടന്നുപോകുമ്പോൾ
ആ നേരം കൊണ്ടു നാമെന്തു ചെയ്തുവെന്നോർക്കുക.
-വെള്ളിയാഴ്ച, പതിമൂന്നാം തീയതിയും,
ഇന്നു നമുക്കൊരു ദുർഭഗദിനമായിരുന്നു.
നമുക്കെന്തെല്ലാമറിയാമായിരുന്നിട്ടും
ദൈവവിരോധമായിരുന്നു നാം ചെയ്തതൊക്കെയും.

ദൈവങ്ങളിൽ വച്ചനിഷേദ്ധ്യനായവനെ,
യേശുവിനെ നാമിന്നു തള്ളിപ്പറഞ്ഞു!
അസഹനീയനായ ഏതോ ധൂർത്തനൊപ്പം
വിരുന്നമേശയിൽ നാം പരാന്നഭോജിയായി;
നരകത്തിന്റെ യോഗ്യനായ ആ സാമന്തനെ,
നമുക്കുള്ളിലെ  മൃഗത്തെ പ്രീതിപ്പെടുത്താൻ,
നാം സ്നേഹിക്കുന്നതിനെ നാം അധിക്ഷേപിച്ചു,
വെറുക്കുന്നതിനൊക്കെയും നാം മുഖസ്തുതി പാടി.

ഒരു നീതിയുമില്ലാതെ വെറുപ്പിനിരയായ സാധുക്കളെ
ഭീരുവായ ആരാച്ചാരെപ്പോലെ നാം ദ്രോഹിച്ചു;
അളവറ്റ മൂഢതയെ, കാളമുഖം വച്ച മൂഢതയെ,
മുട്ടിലിഴഞ്ഞു നാമാരാധിച്ചു;
ജഡപിണ്ഡത്തെ ചുംബിച്ചു നാം കിടന്നു,
അതും ആത്മസമർപ്പണത്തോടെ.
ജീർണ്ണതയുടെ വിളറിയ വെളിച്ചത്തിനു നാം
ആശീർവ്വാദം നേരുകയും ചെയ്തു.

അതിനുമൊടുവിൽ, പമ്പരം കറങ്ങുന്ന തലയെ
ഉന്മാദത്തിൽ മുക്കിത്താഴ്ത്താനുള്ള ശ്രമത്തിൽ,
കാവ്യദേവതയുടെ പുരോഹിതരായ നാം,
രോഗാതുരതയുടെ പ്രഹർഷത്തെ ഘോഷിക്കേണ്ട നാം,
പന്നിയെപ്പോലെ വലിച്ചുവാരിത്തിന്നു!...
...വേഗം, വേഗം നമുക്കു വിളക്കൂതിക്കെടുത്താം,
രാത്രിയുടെ കരിമ്പടത്തിനുള്ളിൽ നമുക്കൊളിക്കാം.

(പില്ക്കാലത്തെഴുതിയ “പുലർച്ചയ്ക്കൊരുമണിയ്ക്ക്” എന്ന ഗദ്യകവിതയിലും ഈ ആത്മപരിശോധന ആവർത്തിക്കുന്നുണ്ട്.)



അഭിപ്രായങ്ങളൊന്നുമില്ല: