2021, ഏപ്രിൽ 29, വ്യാഴാഴ്‌ച

ബോദ്‌ലേർ- ഏകാകിയുടെ മദിര

 

നിരങ്കുശസൗന്ദര്യവുമായി മുങ്ങിനിവരാനൊരുങ്ങുമ്പോൾ
തടാകത്തിനു മേൽ ചന്ദ്രനെറിയുന്ന തരംഗിതരശ്മി പോലെ
ഒന്നു ചാഞ്ഞുംകൊണ്ടു നമുക്കു നേർക്കു തെന്നിയെത്തുന്ന
ഒരഭിസാരികയുടെ അനന്യമോഹകമായ നോട്ടം;

ഒരു ചൂതാട്ടക്കാരന്റെ കയ്യിലെ ശേഷിച്ച നാണയങ്ങൾ;
അതിലോലയായ അഡലീനയുടെ തീ പാറുന്ന ചുംബനം;
മാനവശോകത്തിന്റെ വിദൂരരോദനം പോലെ
തളർത്തുകയും തലോടുകയും ചെയ്യുന്നൊരു സംഗീതശകലം;

ഇതെല്ലാം ചേർന്നാലുമാവില്ല, മഹാചഷകമേ,
ഭക്തനായ കവിയുടെ ദാഹാർത്തഹൃദയത്തിനായി
സമൃദ്ധോദരത്തിൽ നീ കാത്തുവച്ച തീക്ഷ്ണലേപനമാവാൻ.

നീയവനു പകരുന്നു, ജീവനും യൗവ്വനവുമാശയും
-പിന്നെ, യാചകരുടെ നിധിയായ സ്വാഭിമാനവും;
ഞങ്ങളെയതു വിജേതാക്കളാക്കുന്നു, ദേവതുല്യരും!

അഭിപ്രായങ്ങളൊന്നുമില്ല: