2021, ഏപ്രിൽ 27, ചൊവ്വാഴ്ച

ബോദ്‌ലേർ - അഗാധത്തിൽ നിന്നു ഞാനപേക്ഷിക്കുന്നു...



എന്റെ ഹൃദയം വീണുകിടക്കുന്ന തമോഗർത്തത്തിനടിയിൽ നിന്നും
എന്റെയേകപ്രണയമേ, നിന്റെ കരുണയ്ക്കായി ഞാൻ യാചിക്കുന്നു.
ധൂസരചക്രവാളമരികിടുന്ന തമോവൃതപ്രപഞ്ചമാണിവിടം,
ഇവിടെ രാത്രിയിലൊഴുകിനടക്കുന്നു കൊടുംഭീതിയും ദൈവനിന്ദയും.

വർഷത്തിലാറുമാസം ചൂടില്ലാത്തൊരു സൂര്യൻ തലയ്ക്കു മുകളിൽ,
പിന്നെയാറുമാസം രാത്രി ഭൂമിയെ മൂടിയിടുന്നു.
ഏതു ധ്രുവപ്രദേശത്തെക്കാളും മൃതവും ശൂന്യവുമായൊരു ദേശം
-ചോലകളില്ല, ജീവികളില്ല, കാടുകളില്ല, പച്ചപ്പുമില്ല!

ഈ ലോകത്തൊരു ഭീതിക്കും കിടനില്ക്കാനാവില്ല,
ഉല്പത്തിക്കു മുമ്പെന്നപോലത്തെ ഈ വിപുലരാത്രിക്കും
ആ വെറുങ്ങലിച്ച സൂര്യന്റെ തണുത്ത ക്രൗര്യത്തിനും!

ജീവികളിൽ വച്ചേറ്റവും താഴ്ന്നവയോടെനിക്കസൂയ തോന്നുന്നു:
മൂഢനിദ്രയിൽ സ്വയം മറക്കാനവയ്ക്കാകുന്നുണ്ടല്ലോ-
ഇവിടെ കാലത്തിന്റെ നൂൽക്കഴിയഴിയുന്നതെത്ര മന്ദമായി!
*

യഹോവേ, അഗാധത്തിൽ നിന്നു ഞാനപേക്ഷിക്കുന്നു..എന്നു തുടങ്ങുന്ന 130-മത്തെ സങ്കീർത്തനം ബോദ്‌ലേറുടെ കൈയിൽ തന്നോടു മുഖം തിരിച്ച കാമുകിയോടുള്ള പ്രണയനിവേദനമായി മാറി!


അഭിപ്രായങ്ങളൊന്നുമില്ല: