2021, ഏപ്രിൽ 18, ഞായറാഴ്‌ച

ബോദ്‌ലേർ - നിശ്ശൂന്യതക്കായുള്ള ദാഹം



ഒരിക്കൽ പൊരുതാൻ കൊതി പൂണ്ടിരുന്ന ഖിന്നനായ ആത്മാവേ,
കുതിമുള്ളാഴ്ത്തി നിന്റെയുത്സാഹത്തെക്കുതിപ്പിച്ച പ്രത്യാശ
ഇനി നിന്റെ മേലേറില്ല! ചടഞ്ഞുകിടന്നുറക്കമായിക്കോളൂ,
ചുവടു വയ്ക്കുമ്പോൾ വേയ്ക്കുന്ന കിഴട്ടുകുതിരേ.

വ്യർത്ഥമോഹങ്ങൾ വേണ്ടിനി ഹൃദയമേ, മൂഢനിദ്രയായിക്കോളൂ.

ഓടിത്തളർന്ന പരാജിതാത്മാവേ, കാലം കടന്ന കവർച്ചക്കാരാ,
പ്രണയത്തിലും കലഹത്തിലും നിനക്കിപ്പോൾ രുചി കെട്ടു;
കാഹളഗാനങ്ങൾക്കു വിട, വിട പുല്ലാങ്കുഴലിന്റെ നെടുവീർപ്പിനും!
സുഖങ്ങളേ, വിഷണ്ണവും ഖിന്നവുമായ ഒരു ഹൃദയത്തെയിനിയും മോഹിപ്പിക്കരുതേ!

രമണീയവസന്തത്തിനതിന്റെ സുഗന്ധം പൊയ്പ്പോയി!

കാലത്തിന്റെ വേലിയേറ്റമനുനിമിഷമെന്നെ വിഴുങ്ങുന്നു,
വിറങ്ങലിച്ച ജഡങ്ങളെ ഹിമപാതമെന്നപോലെ;
ഇങ്ങുയരത്തിലിരുന്നു ഞാൻ ലോകഗോളത്തെ വീക്ഷിക്കുന്നു,
കേറിയിരിക്കാനൊരു കൂരയുടെ മറവുമെനിക്കു വേണ്ട.

ഹിമപ്രവാഹമേ, നിന്റെ കുത്തൊഴുക്കിലെന്നെയും കൊണ്ടുപോകേണ്ടേ?


അഭിപ്രായങ്ങളൊന്നുമില്ല: