2021, മാർച്ച് 29, തിങ്കളാഴ്‌ച

ബോദ്‌ലേർ - ഹൃദയസംവാദം



ഇനിയടങ്ങൂ, ശോകമേ, നിന്റെ നൈരാശ്യമടക്കിവയ്ക്കൂ,
രാത്രിക്കായാർത്തിപ്പെട്ടതല്ലേ നീ, അതിതാ വന്നിറങ്ങുകയായി;
ചിലർക്കു ശാന്തിയുടേയും ചിലർക്കാധികളുടേയും വാഗ്ദാനവുമായി
അന്ധകാരത്തിന്റെ പടുത കൊണ്ടതു നഗരത്തെ മൂടുകയായി.

വിശന്ന മൃഗങ്ങളെപ്പോലെ നികൃഷ്ടരായ മനുഷ്യപ്പറ്റം
കരുണയറ്റ പീഡകൻ, ആനന്ദത്തിന്റെ ചാട്ടയിൻ കീഴിൽ
നശ്വരസുഖങ്ങളുടെ പാടത്തു കുറ്റബോധങ്ങൾ കൊയ്തെടുക്കട്ടെ;
ശോകമേ, കൈ പിടിക്കൂ, ഇവിടെ നിന്നു വഴി മാറിപ്പോവുക നാം.

നോക്കൂ, ആകാശത്തിന്റെ മട്ടുപ്പാവിൽ നിന്നു താഴേക്കു നോക്കുന്നു,
പഴഞ്ചൻ മേലുടുപ്പുകളുമണിഞ്ഞു പൊയ്പ്പോയ വർഷങ്ങൾ;
കടൽക്കയങ്ങളിൽ നിന്നുയരുന്നു, മന്ദഹസിക്കുന്ന പശ്ചാത്താപം.

ഒരു കമാനത്തിനു ചുവട്ടിൽ മരണാസന്നനായ സൂര്യനുറക്കമായി.
കിഴക്കു നിന്നു വലിച്ചിടുന്ന നീണ്ടുനീണ്ട ശവക്കോടി പോലെ
കേൾക്കൂ പ്രിയേ, മൃദുപാദപതനത്തോടെ രാത്രി വന്നെത്തുന്നതും.

അഭിപ്രായങ്ങളൊന്നുമില്ല: