2021, മാർച്ച് 29, തിങ്കളാഴ്‌ച

ബോദ്‌ലേർ- സാത്താനു സ്തോത്രം



മാലാഖമാരിലാദ്യനേ, ജ്ഞാനത്തിലവരിൽ കേമനേ,
പതിതദേവനേ, സ്തുതി നിഷേധിക്കപ്പെട്ടവനേ,

സാത്താനേ, എന്റെ ദീർഘയാതനയിലെന്നോടു കരുണ വേണമേ!

ഭ്രഷ്ടനായ രാജനേ, വഞ്ചനയ്ക്കിരയായവനേ,
തറ പറ്റിച്ചാലും ബലമിരട്ടിച്ചെഴുന്നേൽക്കുന്നവനേ,

സാത്താനേ, എന്റെ ദീർഘയാതനയിലെന്നോടു കരുണ വേണമേ!

നിഗൂഢവിദ്യകൾക്കു തമ്പുരാനേ, സർവജ്ഞനേ,
മനുഷ്യന്റെ നോവുകൾക്കു ശമനൌഷധമായവനേ,

സാത്താനേ, എന്റെ ദീർഘയാതനയിലെന്നോടു കരുണ വേണമേ!

കുഷ്ടരോഗിക്കും പേനരിക്കുന്ന യാചകനുമൊരുപോലെ
സ്നേഹത്തിലൂടെ സ്വർഗ്ഗദാഹമുണർത്തുന്നവനേ,

സാത്താനേ, എന്റെ ദീർഘയാതനയിലെന്നോടു കരുണ വേണമേ!

മരണമെന്ന കിഴവിപ്പെണ്ണിന്റെ സന്തതിയായി
പ്രകൃതിചപലനായ പ്രതീക്ഷയെ ജനിപ്പിച്ചവനേ,

സാത്താനേ, എന്റെ ദീർഘയാതനയിലെന്നോടു കരുണ വേണമേ!

തന്റെ കഴുമരത്തിനു ചുറ്റും ജനങ്ങളാർത്തുകൂടുമ്പോൾ
പുച്ഛത്തോടവരെ വീക്ഷിക്കാൻ തടവുകാരനു ബലം നൽകുന്നവനേ,

സാത്താനേ, എന്റെ ദീർഘയാതനയിലെന്നോടു കരുണ വേണമേ!

ലുബ്ധയായ ഭൂമിയുടെ ഏതിരുണ്ട നിലവറകളിൽ
അസൂയക്കാരനായ ദൈവം രത്നങ്ങളൊളിപ്പിച്ചുവെന്നറിയുന്നവനേ,

സാത്താനേ, എന്റെ ദീർഘയാതനയിലെന്നോടു കരുണ വേണമേ!

ലോഹങ്ങളുടെ ഗോത്രങ്ങൾ കുഴിമാടങ്ങളിലുറങ്ങുന്നതെവിടെ,
ആ വെടിപ്പുരകളിലേക്കു കഴുകൻകണ്ണു പായിച്ചെത്തുന്നവനേ,

സാത്താനേ, എന്റെ ദീർഘയാതനയിലെന്നോടു കരുണ വേണമേ!

മേൽക്കൂരകളിലുറക്കത്തിലിറങ്ങിനടക്കുന്നവരിൽ നിന്നും
തന്റെ പരന്ന കൈത്തലം കൊണ്ടു താഴ്ചകൾ മറയ്ക്കുന്നവനേ,

സാത്താനേ, എന്റെ ദീർഘയാതനയിലെന്നോടു കരുണ വേണമേ!

കിഴവന്മാരായ കുടിയന്മാർ നടപ്പാതകളിൽ വീണുറങ്ങുമ്പോൾ
കുതിരക്കുളമ്പുകളിൽ നിന്നവരെ രക്ഷപ്പെടുത്തുവോനേ,

സാത്താനേ, എന്റെ ദീർഘയാതനയിലെന്നോടു കരുണ വേണമേ!

മനുഷ്യർ ഭയഭീതരാവുമ്പോളവർക്കു സമാശ്വാസമേകാൻ
വെടിയുപ്പും ഗന്ധകവും കലർത്തുന്ന വിദ്യയവരെ പഠിപ്പിച്ചവനേ,

സാത്താനേ, എന്റെ ദീർഘയാതനയിലെന്നോടു കരുണ വേണമേ!

ഹീനരും നിർദ്ദയരുമായ പണക്കാരുടെ മുഖങ്ങളിൽ
ഒരു നാളും മായാത്ത സ്വന്തം ചാപ്പ കുത്തുന്നവനേ,

സാത്താനേ, എന്റെ ദീർഘയാതനയിലെന്നോടു കരുണ വേണമേ!

കീറത്തുണികളെയും മുറിവുകളെയുമനുതാപത്തോടെ പുണരാൻ
വേശ്യകളുടെ കണ്ണുകളെയും ഹൃദയത്തെയും പഠിപ്പിച്ചവനേ,

സാത്താനേ, എന്റെ ദീർഘയാതനയിലെന്നോടു കരുണ വേണമേ!

ഭ്രഷ്ടനൂന്നുവടിയായവനേ, ജ്ഞാനിയ്ക്കു വഴിവിളക്കേ,
കൊലക്കയർ കാത്തിരിക്കുന്നവന്റെ കുമ്പസാരമേൽക്കുന്നവനേ,

സാത്താനേ, എന്റെ ദീർഘയാതനയിലെന്നോടു കരുണ വേണമേ!

പിതാവായ ദൈവമേദൻതോട്ടത്തിൽ നിന്നു കുടിയിറക്കിയവർ,
ഞങ്ങൾക്കതിൽപ്പിന്നെ വളർത്തച്ഛനായവനേ,

സാത്താനേ, എന്റെ ദീർഘയാതനയിലെന്നോടു കരുണ വേണമേ!

പ്രാർത്ഥന

നിനക്കു സ്തോത്രം, മഹത്വവും സാത്താനേ,
ഒരുകാലം നീ വാണിരുന്ന സ്വർഗ്ഗത്തിലും,
ഇന്നു മൗനസ്വപ്നത്തിലാണ്ടു നീ കിടക്കുന്ന നരകത്തിലും!
ജ്ഞാനവൃക്ഷത്തിന്റെ ചുവട്ടിൽ നിനക്കരികിൽ ശയിക്കുമാറാകട്ടെ ഞാൻ,
നിന്റെ തലയ്ക്കു മേൽ പുത്തനൊരു ദേവാലയം പോലെ
ഇനിയൊരുനാളതിന്റെ ചില്ലകൾ പടരുമ്പോൾ!


അഭിപ്രായങ്ങളൊന്നുമില്ല: