2021, മാർച്ച് 27, ശനിയാഴ്‌ച

ബോദ്‌ലേർ - പശ്ചാത്താപം മരണശേഷം



കറുത്ത വെണ്ണക്കല്ലിൽ പടുത്ത കുഴിമാടത്തിനുള്ളിൽ
ഇരുണ്ട സൗന്ദര്യമേ, നീയുറങ്ങിക്കിടക്കുമ്പോൾ,
നനഞ്ഞൊലിക്കുന്ന മരപ്പെട്ടകം നിന്റെ കിടപ്പറയും
ഒരു മൺകിടങ്ങിന്നകം നിന്റെ മാളികയുമാവുമ്പോൾ,

കാതരമായ നെഞ്ചും ജീർണ്ണത മൃദുലമാക്കിയ തുടകളും
ഒരു കല്പലകയ്ക്കടിയിലമർന്നു ഞെരിയുമ്പോൾ,
ഹൃദയത്തിന്റെ കൊതികളും തുടിപ്പുമതു വിലക്കുമ്പോൾ,
സാഹസയാത്രകളിൽ നിന്നു കാലടികളെത്തടയുമ്പോൾ,

എന്നിലെ മരിക്കാത്ത സ്വപ്നങ്ങളറിയുന്ന കുഴിമാടം,
(കവിയ്ക്കു രഹസ്യങ്ങൾ പങ്കു വയ്ക്കാൻ കുഴിമാടമല്ലേയുള്ളൂ?)
നിദ്രാരഹിതമായ ദീർഘരാത്രികളിൽ നിന്നോടു പറയും:

“മരിച്ചവർ വിലപിക്കുന്നതെന്തിനെന്നിനിയും പഠിച്ചില്ലേ,
അപൂർണ്ണതകളുടെ ഭാജനമായ ഗണികേ?”
-ഒരു പുഴുവപ്പോൾ നിന്റെ കവിളു കരളും, പശ്ചാത്താപം പോലെ.


അഭിപ്രായങ്ങളൊന്നുമില്ല: