2021, മാർച്ച് 29, തിങ്കളാഴ്‌ച

ബോദ്‌ലേർ - വാടകയ്ക്കൊരു കാവ്യദേവത

 

എന്റെ കാവ്യദേവതേ, രാജഗൃഹങ്ങളിലഭിരമിക്കുന്നവളേ,
മഞ്ഞു പെയ്യുന്ന രാത്രികളിലിരുളടഞ്ഞ മനംമടുപ്പിൽ
ജനുവരിയതിന്റെ ശീതക്കാറ്റുകളെ കെട്ടഴിച്ചുവിടുമ്പോൾ,
ഒരു കനലുണ്ടാവുമോ, നിന്റെ തണുത്തനീലിച്ച കാലടികൾക്കു ചൂടു പകരാൻ?

വെളിയടയുടെ വിടവുകളിലൂടെ നിലാവരിച്ചിറങ്ങുമ്പോ-
ളതിന്റെ ചൂടിൽ തുടുക്കുമോ, നിന്റെ തണുത്തുനീലിച്ച ചുമലുകൾ?
മടിശ്ശീലയും തൊണ്ടയുമൊരുപോലെ വറ്റിയതാണെന്നറിഞ്ഞിരിക്കെ
നീലവാനക്കമാനങ്ങളിൽ നിന്നു നീ പൊന്നിറുത്തെടുക്കുമോ?

അന്നന്നത്തെയപ്പത്തിനായൾത്താരബാലകരെപ്പോലെ
മടുപ്പോടെ ധൂപപാത്രങ്ങൾ വീശി നീ നടക്കണം,
നിനക്കു വിശ്വാസമില്ലാത്ത ‘സ്വസ്തി ദൈവമേ’ നീയേറ്റുപാടണം,

അല്ലെങ്കിൽ, പട്ടിണിക്കലാകാരനെപ്പോലെ കലയെ നീ വിലയ്ക്കു വയ്ക്കണം,
മ്ളേച്ഛപ്പരിഷകൾക്കു സ്വയം മറന്നു കുലുങ്ങിച്ചിരിക്കാൻ
അന്യർ കാണാത്ത കണ്ണീരു കുടിച്ചിറക്കി നീ പൊട്ടിച്ചിരിക്കണം.


അഭിപ്രായങ്ങളൊന്നുമില്ല: