2021, മാർച്ച് 6, ശനിയാഴ്‌ച

ബോദ്‌ലേർ - മഞ്ഞും മഴയും



ശരല്ക്കാലാന്ത്യമേ, ഹേമന്തമേ, ചെളിയിൽ കുളിച്ച വസന്തമേ,
ആത്മാവിനെ മയക്കിക്കിടത്തുന്ന ഋതുക്കളേ, നിങ്ങൾക്കു നന്ദി-
എന്റെ മനസ്സും ഹൃദയവുമൊരുപോലെ നിങ്ങൾ മൂടിയിട്ടുവല്ലോ,
മൂടല്മഞ്ഞിന്റെ ശവക്കോടിയിൽ, മഴയുടെ ശവമാടത്തിൽ.

തണുത്ത തെക്കൻ കാറ്റുകളലയുന്ന വിശാലമായ തുറസ്സുകളിൽ,
തുരുമ്പിച്ച കാറ്റുകാട്ടികൾ തൊണ്ട കാറിക്കരയുന്ന ദീർഘരാത്രികളിൽ,
പച്ചകൾ മുളയെടുക്കുന്ന വേനല്ക്കാലത്തെക്കാളുമുത്സുകമായി
ഒരു മലങ്കാക്കയെപ്പോലെന്റെയാത്മാവു ചിറകടുത്തുയരുന്നു.

രക്തപ്രസാദമില്ലാത്ത ഋതുക്കളേ, ഈ ദേശം വാഴുന്ന റാണിമാരേ,
മ്ളാനഹൃദയങ്ങളിൽ യുഗങ്ങളുടെ ഹിമപാതമടിഞ്ഞുകിടക്കുന്നവർ,
ഞങ്ങൾക്കിതിലും പ്രിയതരമായൊരനുഗ്രഹമിനിയെന്തു കിട്ടാൻ,

നിങ്ങളുടെ വിളർത്ത മുഖങ്ങൾ നോക്കിനോക്കിയിരിക്കുകയല്ലാതെ,
(നിലാവൊഴിഞ്ഞ രാത്രിയിൽ, ഒരു കിടക്കയുടെ ആകസ്മികതയിൽ,
ഒരു ചുംബനം കൊടുത്തുറക്കിക്കിടത്തുകയല്ല, ശോകത്തെ ഞങ്ങളെങ്കിൽ?)


അഭിപ്രായങ്ങളൊന്നുമില്ല: