2021, മാർച്ച് 27, ശനിയാഴ്‌ച

ബോദ്‌ലേർ - ചോരയുടെ ജലധാര



ചോര കുത്തിയൊലിക്കുമ്പോലെ ചിലനേരമെനിക്കു തോന്നുന്നു,
തേങ്ങലിന്റെ താളത്തിലൊരു ജലധാര പോലെ;
ഒരു ദീർഘമർമ്മരത്തോടതൊഴുകുന്നതെനിക്കു കേൾക്കാം,
എന്നാലേതു മുറിവാണതിനുറവയെന്നറിയുന്നുമില്ല.

കുരുതിക്കളത്തിലൂടെന്നപോലെ നഗരത്തിലൂടതൊഴുകുന്നു,
പാതയിൽ പാകിയ കല്ലുകളിലതു തുരുത്തുകൾ തീർക്കുന്നു;
മൃഗവും മനുഷ്യനും പ്രാണിയുമതിൽ ദാഹം തീർക്കുന്നു,
സർവ്വപ്രപഞ്ചത്തെയുമതു ചെഞ്ചായം പൂശുന്നു.

ഒരു നാളെങ്കിലുമെന്റെയുൾക്കിടിലത്തെ പാടിയുറക്കാൻ
കുടിലമായ വീഞ്ഞുകുപ്പികളോടു ഞാനിരന്നു;
കണ്ണിനും കാതിനും പക്ഷേ, തെളിച്ചം കൂടിയതേയുള്ളു!

പ്രണയത്തിന്റെ വിസ്മൃതിയിൽ ഞാനഭയം തേടി;
പ്രണയവുമെനിക്കൊരു മുൾമെത്തയായതേയുള്ളു,
കനിവറ്റ വേശ്യകളതിൽ ദാഹം തീർത്തതേയുള്ളു.

അഭിപ്രായങ്ങളൊന്നുമില്ല: