2020, ജൂലൈ 19, ഞായറാഴ്‌ച

ലോർക്ക - നിശ്ശബ്ദതയ്ക്ക് ഒരു വിലാപഗീതം

നിശ്ശബ്ദതേ,
നീ നിന്റെ ജനാലച്ചില്ലെവിടെക്കൊണ്ടുപോകുന്നു,

ചിരി കൊണ്ട്, വാക്കുകൾ കൊണ്ട്,
മരങ്ങളുടെ തേങ്ങലുകൾ കൊണ്ടു മങ്ങിയതിനെ? 

നിശ്ശബ്ദതേ, നീയെങ്ങനെയാണു കഴുകിക്കളയുക,
നിന്റെ മേലാടയുടെ പ്രശാന്തശുഭ്രതയിൽ നിന്നു
ഗാനങ്ങളുടെ മഞ്ഞുതുള്ളികൾ,
വിദൂരസാഗരങ്ങളുടെ മുഖരമായ പാടുകൾ?
പാടത്തു തേവുന്ന പഴയൊരു ചക്രം
നിന്റെ ചില്ലിലൂടെ

സാവധാനത്തിലൊരമ്പയക്കുമ്പോൾ
ആരാണാ മുറിവുണക്കുക?
അസ്തമയനേരത്തു
മണിനാദങ്ങൾ നിന്നെ മുറിപ്പെടുത്തിയാൽ,
പാട്ടുകളുടെ പറവപ്പറ്റങ്ങൾ കൊണ്ടു
നിന്റെ തടാകങ്ങൾ ശിഥിലമായാൽ,
നീലമലകളിൽ കണ്ണീർത്തുള്ളികളായി
സുവർണ്ണമർമ്മരങ്ങൾ പൊഴിഞ്ഞാൽ

നീ എങ്ങോട്ടാണു പോവുക?

ഹേമന്തവായു
നിൻ്റെ നീലിമയെ ചീളുകളാക്കുന്നു,
ഏതോ കുളിരരുവിയുടെ അമർന്ന വിലാപം
നിൻ്റെ തോപ്പുകളെ  ഛേദിച്ചുകൊണ്ടൊഴുകുന്നു.
എവിടെക്കൈ വച്ചാലും നീ കാണുന്നത്
ചിരിയുടെ മുള്ളുകൾ,
വികാരത്തിന്റെ പൊള്ളുന്ന മഴുപ്രഹരം.
നക്ഷത്രങ്ങൾക്കിടയിലേക്കാണു നീ 

പോകുന്നതെങ്കിലും
നീലക്കിളികളുടെ ഭവ്യമന്ത്രണം
നിന്റെ മുഖപടം മാറ്റുന്നുവല്ലോ.


ശബ്ദത്തെ വിട്ടു പാഞ്ഞാലും
ശബ്ദം തന്നെയാകുന്നു നീ:
സംഗീതത്തിന്റെ പ്രേതാത്മാവ്,
വിലാപത്തിന്റെ, ഗാനത്തിന്റെ പുകച്ചുരുൾ.
ഇരുണ്ട രാത്രികളിൽ
ഞങ്ങളെത്തേടി നീയെത്തുന്നു,
അനന്തതയെ ഞങ്ങളുടെ ചെവികളിലോതാൻ,
ശ്വാസമില്ലാതെ, ചുണ്ടുകളില്ലാതെ.


നക്ഷത്രങ്ങൾ കൊണ്ടു തുളഞ്ഞ,
സംഗീതം കൊണ്ടു നിറഞ്ഞ നിശ്ശബ്ദതേ,
പാവനമായ ഉറവകൾ വറ്റി,
ശ്രുതിമധുരമായ എട്ടുകാലിവലകളിൽ കുടുങ്ങിയ നീ,
നീ എവിടെയ്ക്കു  കൊണ്ടുപോകുന്നു,
മനുഷ്യാതീതമായ നിന്റെ ശോകത്തെ?


ചിന്തകളുടെ മേഘഛായ വീശിയ 
നിന്റെ തിരകളിൽ
ഇന്നു ശബ്ദങ്ങളുടെ ചാരവും
പ്രാക്തനശോകങ്ങളുമൊഴുകിപ്പോകുന്നു.
എന്നെന്നേക്കുമായി നിലച്ച

നിലവിളികളുടെ മാറ്റൊലികൾ,     
ജഡമായി മാറി
യൊരു കടലിന്റെ വിദൂരാരവം.

ഉറക്കത്തിലാണു  യഹോവയെങ്കിൽ
നിശ്ശബ്ദതേ,
നീയാ ദീപ്തസിംഹാസനമേറൂ,
അവന്റെ തലയ്ക്കു മേൽ
ഒരു പൊലിഞ്ഞ നക്ഷത്രമെടുത്തുവയ്ക്കൂ,
പ്രകാശത്തിന്റെ നിത്യസംഗീതത്തെ നിശ്ശബ്ദമാക്കൂ. 


പിന്നെ നീ മടങ്ങൂ,

ദൈവത്തിനും കാലത്തിനും മുമ്പത്തെ
നിത്യരാത്രിയിൽ
ശാന്തമായി നീയൊഴുകിയിറങ്ങിയ
ഉറവിലേക്ക്.

(1920 ജൂലൈ)

അഭിപ്രായങ്ങളൊന്നുമില്ല: