2020, ജൂലൈ 3, വെള്ളിയാഴ്‌ച

വീസ്വാവ ഷിംബോർസ്ക - തിരക്കേറിയ തെരുവുകളിൽ വച്ച് എന്നെ പിടികൂടുന്ന ചിന്തകൾ

മുഖങ്ങൾ.ഭൂമിയുടെ പ്രതലത്തിൽ. കോടിക്കണക്കായ മുഖങ്ങൾ.
ഉണ്ടായിരുന്ന മുഖങ്ങളിൽ നിന്നും ഉണ്ടാവാനുള്ള മുഖങ്ങളിൽ നിന്നും
ഓരോ മുഖവും വ്യത്യസ്തമാണെന്നാണു വയ്പ്,.
പക്ഷേ പ്രകൃതി- വാസ്തവം ആരുകണ്ടു?-
എന്നും ഒരേതരം പ്രവൃത്തി നിരന്തരം ചെയ്തു മുഷിഞ്ഞപ്പോൾ
പഴയ ആശയങ്ങൾ ആവർത്തിച്ചുവെന്നു വരാം,
അണിഞ്ഞുമുഷിഞ്ഞ മുഖങ്ങൾ
നമുക്കെടുത്തു തന്നുവെന്നു വരാം.


ആ കടന്നുപോയത് ജീൻസിട്ട ആർക്കിമെഡീസാവാം,
പഴകിയ വേഷത്തിൽ ആ പോയത് കാതറൈൻ റാണിയാവാം,
കറുത്ത കണ്ണടയും വച്ച്, ബ്രീഫ് കേസുമായി നടന്നുപോയത് ഒരു ഫറവോനും.

ഇത്രയും വിപുലമാകാത്തൊരു വാഴ്സയിലെ
നഗ്നപാദനായ ചെരുപ്പുകുത്തിയുടെ വിധവയാവാം മറ്റേത്,
അൽറ്റാമിരായിലെ ഗുഹാചിത്രകാരനാവാം
പേരക്കുട്ടികളെയും കൊണ്ട് മൃഗശാലയിലേക്കു പോകുന്നത്,
കാഴ്ചബംഗ്ളാവിൽ സ്വയം മറന്നുനിൽക്കാൻ പോകുന്ന മറ്റേയാൾ
ഒരു വാൻഡൽ ആയിരിക്കണം.

ഇരുന്നൂറു നൂറ്റാണ്ടു മുമ്പ്,
അഞ്ചു നൂറ്റാണ്ടു മുമ്പ്,
അര നൂറ്റാണ്ടു മുമ്പ് മരിച്ചുപോയവർ.


സ്വർണ്ണരഥത്തിൽ വഹിച്ചുകൊണ്ടു പോയവർ,
കഴുമരത്തിലേക്ക് വണ്ടിയിലിട്ടുകൊണ്ടു പോയവർ.

മോണ്ടെസുമ, കൺഫൂഷ്യസ്, നെബുചദ്നെസ്സാർ,
അവരുടെ ആയമാർ, അവരുടെ അലക്കുകാരികൾ, ബാബിലോൺ റാണിമാർ,
എല്ലാവരും പക്ഷേ ഇംഗ്ളീഷ് മാത്രം  സംസാരിക്കുന്നവർ.

ഭൂമിയുടെ പ്രതലത്തിൽ.കോടിക്കണക്കായ മുഖങ്ങൾ.
നിങ്ങളുടെ, എന്റെ, ആരുടേതും-
ഏതു മുഖങ്ങളെന്നു നിങ്ങളറിയാൻ പോകുന്നില്ല.
കള്ളക്കളിയെടുക്കുകയാണു പ്രകൃതിയെന്നു വരാം,
ആളുകൾക്കനുസരിച്ചു മുഖങ്ങളില്ലാതെ വന്നപ്പോൾ
മറവിയുടെ കണ്ണാടിയിൽ മുങ്ങിത്താണ മുഖങ്ങളെ
പൊക്കിയെടുത്തുകൊണ്ടു വരികയാണവളെന്നു വരാം.

അഭിപ്രായങ്ങളൊന്നുമില്ല: