2020, ജൂലൈ 29, ബുധനാഴ്‌ച

ലോർക്ക - ഗസൽ: പലായനം



കടലിൽ പലവേളകളിൽ തുഴയറ്റു ഞാനലഞ്ഞു,
ഇറുത്ത പാടെ കാതിൽ ചൊരുകിയ പൂക്കളുമായി,
നാവു നിറയെ പ്രണയവും വേദനയുമായി.
കടലിൽ പലവേളകളിൽ തുഴയറ്റു ഞാനലഞ്ഞു,
ചില കുട്ടികളുടെ ഹൃദയങ്ങളിൽ ഞാനെന്നെത്തുലച്ചപോലെ.

ചുംബിക്കുമ്പോൾ ഓർമ്മവരാത്തൊരാളുമുണ്ടാവില്ല,
മുഖമില്ലാത്ത മനുഷ്യരുടെ മന്ദഹാസങ്ങൾ;
ഒരു ചോരക്കുഞ്ഞിനെത്തൊടുമ്പോളാരും മറക്കില്ല,
ചലനമറ്റ കുതിരകളുടെ കപാലങ്ങൾ.

അസ്ഥികളുടെ ശിലാകഠിനമായ ദേശമാണ്
പനിനീർപ്പൂക്കൾ നെറ്റിത്തടത്തിൽ തേടുന്നതെന്നതിനാൽ,
മണ്ണിനടിയിലെ വേരുകളെ അനുകരിക്കുക എന്നതല്ലാതെ
മറ്റൊരു ബോധമില്ല മനുഷ്യന്റെ കൈകൾക്കെന്നതിനാൽ.

ചില കുട്ടികളുടെ ഹൃദയങ്ങളിൽ ഞാനെന്നെത്തുലച്ചപോലെ
കടലിൽ പലവേളകളിൽ തുഴയറ്റു ഞാനലഞ്ഞു.
ജലത്തെയറിയില്ലെന്നതിനാൽ തേടിത്തേടി ഞാൻ നടക്കുന്നു,
എന്നെ ദഹിപ്പിക്കാൻ വെളിച്ചം നിറഞ്ഞൊരു മരണം.

അഭിപ്രായങ്ങളൊന്നുമില്ല: