2020, ജൂലൈ 8, ബുധനാഴ്‌ച

നെരൂദ - പ്രായത്തിനൊരു വാഴ്ത്ത് -

എനിക്കു പ്രായത്തിൽ വിശ്വാസമില്ല.
എല്ലാ വൃദ്ധരും
കണ്ണുകളിൽ
ഒരു കുട്ടിയെ
കൊണ്ടുനടക്കുന്നുണ്ട്.
കുട്ടികൾ
ചിലനേരം
നമ്മെ നിരീക്ഷിക്കുന്നതോ,
ജ്ഞാനവൃദ്ധന്മാരുടെ കണ്ണുകളോടെ.
ജീവിതത്തെ
നാമളക്കേണ്ടത്
മീറ്ററിലോ കിലോമീറ്ററിലോ
മാസങ്ങളിലോ ആണോ?
പിറവിയിൽ നിന്നുള്ള അകലം വച്ചാണോ?
ഇനിയുമെത്രകാലം
നിങ്ങളലയണം,
മറ്റെല്ലാവരെയും പോലെ,
ഭൂമിക്കു മുകളിലെ നടപ്പു നിർത്തി
അതിനടിയിൽ
ചെന്നുകിടന്നൊന്നു
വിശ്രമിക്കാൻ?
ഊർജ്ജം, നന്മ, ബലം,
രോഷം, പ്രണയം, ആർദ്രത
ഇതൊക്കെയെടുത്തു പെരുമാറിയ
സ്ത്രീകൾ, പുരുഷന്മാർ,
അസ്സലായി ജീവിച്ചുവായ്ച്ചവർ,
ഇന്ദ്രിയസുഖങ്ങളിൽ കായ്ച്ചവർ,
അവരെ നാം
കാലം കൊണ്ടളക്കാതിരിക്കുക,
കാലം മറ്റൊന്നുമാകാം,
ഒരു പുഷ്പം, ഒരു സൗരപ്പക്ഷി,
ഒരു ലോഹച്ചിറക്,
അതല്ലെങ്കിൽ മറ്റു ചിലത്,
എന്നാലും അതൊരളവല്ല.
കാലമേ,
ലോഹമോ
പക്ഷിയോ ആയതേ,
തണ്ടു നീണ്ട പൂവേ,
മനുഷ്യരുടെ ജീവിതങ്ങളിൽ
നീണ്ടുപടരുക,
തെളിനീരോ
പതിഞ്ഞ വെയിലോ
കൊണ്ടവരെ
കുളിപ്പിക്കുക.
ഞാൻ പ്രഖ്യാപിക്കുന്നു,
നീ ശവക്കോടിയല്ല,
പാതയത്രേ,
വായു കൊണ്ടു
പടവുകൾ വച്ച
നിർമ്മലമായ
കോണിപ്പടി,
ഓരോ വസന്തവും
നെയ്തെടുക്കുന്ന
കോടിപ്പുടവ.
ഇനി,
കാലമേ,
ഞാൻ നിന്നെ ചുരുട്ടിയെടുക്കുന്നു,
എന്റെ ചൂണ്ടപ്പെട്ടിയിൽ
നിന്നെ നിക്ഷേപിക്കുന്നു,
എന്നിട്ടു ഞാനിറങ്ങിപ്പോകുന്നു,
നിന്നെ ചൂണ്ടച്ചരടാക്കി
പുലരിയെന്ന മീനിനെ പിടിക്കാൻ!

അഭിപ്രായങ്ങളൊന്നുമില്ല: