2020, ഓഗസ്റ്റ് 17, തിങ്കളാഴ്‌ച

സ്ബിഗ്നിയെഫ് ഹെർബെർട്ട് - ഭൂമിയുടെ ഉപ്പ്




അതാ ഒരു സ്ത്രീ പോകുന്നു
പുൽത്തകിടി പോലെ പുള്ളിക്കുത്തുള്ള ഷാളും പുതച്ച്
ഒരു കടലാസ്സുപൊതി
നെഞ്ചിനോടു ചേർത്തുപിടിച്ച്

ഇതു നടക്കുന്നത്
ഉച്ചയ്ക്കു പന്ത്രണ്ടു മണിക്ക്
നഗരത്തിന്റെ ഏറ്റവും ഭംഗിയുള്ള ഭാഗത്ത്

ഇവിടെ ടൂറിസ്റ്റുകളെ 
അരയന്നങ്ങൾ നീന്തുന്ന ഉദ്യാനം കാണിച്ചുകൊടുക്കാറുണ്ട്
അതുപോലെ പൂന്തോട്ടങ്ങളും
പരിപ്രേക്ഷ്യങ്ങളും പനിനീർപ്പൂക്കളുമുള്ള ബംഗ്ലാവുകളും

അതാ ഒരു സ്ത്രീ പോകുന്നു
ഒരു വീർത്ത സഞ്ചിയുമായി
-അമ്മേ എന്താണടുക്കിപ്പിടിച്ചിരിക്കുന്നത്

അതാ അവരുടെ കാലിടറുന്നു
പഞ്ചാരത്തരികൾ
സഞ്ചിയിൽ നിന്നു പുറത്തേക്കു തെറിക്കുന്നു

അവർ കുനിഞ്ഞിരിക്കുന്നു
അവരുടെ കണ്ണുകളിലെ ആ ഭാവം പകർത്താൻ
ഉടഞ്ഞ ഭരണികൾ വരയ്ക്കുന്ന
ഒരു ചിത്രകാരനും ഒരിക്കലും കഴിയില്ല

അവരുടെ ഇരുണ്ട കൈ
തൂവിപ്പോയ നിധിയിൽ അള്ളിപ്പിടിക്കുന്നു
തിളങ്ങുന്ന തരികളും പൊടിയും
അവർ വാരിയെടുക്കുന്നു

എത്ര 
നേരമാണ്‌
അവർ 
മുട്ടുകുത്തി ഇരിക്കുന്നത്
മണ്ണിന്റെ മാധുര്യം
ഒരു തരിപോലും കളയാതെ
പെറുക്കിയെടുക്കാനെന്നപോലെ
(1956)

അഭിപ്രായങ്ങളൊന്നുമില്ല: