2020, ഓഗസ്റ്റ് 31, തിങ്കളാഴ്‌ച

സ്ബിഗ്നിയെഫ് ഹെർബെർട്ട് - എന്തുകൊണ്ട് ക്ലാസ്സിക്കുകൾ

 

1
പെലോപ്പൊണേഷ്യൻ യുദ്ധത്തിന്റെ നാലാം പുസ്തകത്തിൽ
മറ്റു പലതിനുമിടയിൽ
ഫലം കാണാതെപോയ തന്റെ സമുദ്രയാത്രയെക്കുറിച്ചും
തൂസിഡിഡീസ് പറയുന്നുണ്ട്

സൈന്യാധിപന്മാരുടെ ദീർഘപ്രഭാഷണങ്ങൾക്കും
യുദ്ധങ്ങൾക്കും ഉപരോധങ്ങൾക്കും മഹാമാരികൾക്കും
നയതന്ത്രവ്യവഹാരങ്ങളുടെ കണ്ണി തിങ്ങിയ വലകൾക്കുമിടയിൽ
ഈ സംഭവം കാട്ടിനുള്ളിൽ ഒരു സൂചി പോലെയേയുള്ളു

തൂസിഡിഡീസ് സഹായമെത്തിക്കാൻ വൈകിയതു കാരണം
ആംഫിപ്പൊളീസ് എന്ന ഗ്രീക്ക് കോളണി
ബ്രസീഡോസിന്റെ കയ്യിലായി

ഇതിനു വിലയായി അയാൾ തന്റെ ജന്മനഗരത്തിനു നല്കിയത്
മരണം വരെ പ്രവാസമാണ്‌

അതെന്തുതരം വിലയാണെന്ന്
എല്ലാക്കാലത്തെയും പ്രവാസികൾക്കറിയാം

2
സമീപകാലയുദ്ധങ്ങളിലെ ജനറൽമാർക്കാണ്‌
ഇങ്ങനെയൊരു സംഗതി സംഭവിക്കുന്നതെങ്കിൽ
ഭാവിതലമുറയ്ക്കു മുന്നിൽ അവർ മുട്ടുകാലിൽ വീണു ചിണുങ്ങും
സ്വന്തം ധൈര്യത്തെയും നിരപരാധിത്വത്തെയും പുകഴ്ത്തും

തങ്ങളുടെ കീഴുദ്യോഗസ്ഥരെ
അസൂയാലുക്കളായ സഹപ്രവർത്തകരെ
പ്രതികൂലമായ കാറ്റുകളെ അവർ കുറ്റപ്പെടുത്തും

തൂസിഡിഡീസ് ഇത്രയേ പറയുന്നുള്ളു
തന്റെ വശം ഏഴു കപ്പലുകളുണ്ടായിരുന്നു
മഞ്ഞുകാലമായിരുന്നു
താൻ വേഗം കപ്പലോടിച്ചു

3
ഒരുടഞ്ഞ ഭരണിയും
ആത്മാനുകമ്പ കൂടിപ്പോയ
ഒരു ചെറിയ തകർന്ന ഹൃദയവുമാണ്‌
കലയ്ക്കു വിഷയമാകുന്നതെങ്കിൽ

നമുക്കു ശേഷം ബാക്കിയാകുന്നത്
വൃത്തികെട്ട ഒരു കൊച്ചു ഹോട്ടൽമുറിയിൽ
വാൾപേപ്പറിൽ ഉദയമാകുമ്പോൾ
കാമുകരുടെ മോങ്ങൽ പോലെ ചിലതാകും

(1969)

ഭൂതകാലത്തോട് ഹെർബെർട്ടിന്റെ സമീപനം നിഷ്ക്രിയമല്ല. അദ്ദേഹം ഭൂതകാലത്തെ ഉപയോഗപ്പെടുത്തുന്നത് വർത്തമാനകാലത്തെ പുനഃസൃഷ്ടിക്കാൻ വേണ്ടിയാണ്‌. അതേ സമയം കവിതയേക്കാൾ മുൻഗണന ചരിത്രത്തിനാണ്‌ അദ്ദേഹം നല്കുന്നതും. സത്യസന്ധതയേക്കാൾ പ്രധാനമല്ല കല. തൂസിഡിഡീസ് സത്യത്തിനു വേണ്ടി പ്രവാസം അനുഭവിച്ചപോലെ കലാകാരനും സത്യത്തിനു വേണ്ടി യാതന അനുഭവിക്കാൻ തയാറാവണം.

(from Bogdana Carpenter- "The Barbarian and the Garden: Zbigniew Herbert's Reevaluations") 


അഭിപ്രായങ്ങളൊന്നുമില്ല: