2020, ഓഗസ്റ്റ് 25, ചൊവ്വാഴ്ച

സ്ബിഗ്നിയെഫ് ഹെർബെർട്ട് - റഷ്യൻ പ്രവാസികളുടെ ദൃഷ്ടാന്തകഥ



കൊല്ലം ഇരുപതായിരുന്നു
അതോ ഇരുപത്തൊന്നോ
റഷ്യൻ പ്രവാസികൾ
അന്നാണു ഞങ്ങളുടെ നാട്ടിലേക്കു വരുന്നത്

നല്ല ഉയരവും സ്വർണ്ണമുടിയുമുള്ളവർ
സ്വപ്നം കാണുന്ന കണ്ണുകൾ
സ്ത്രീകൾ സ്വപ്നം പോലെ

അങ്ങാടിയിലൂടവർ നടന്നുപോകുമ്പോൾ
ഞങ്ങൾ പറയാറുണ്ടായിരുന്നു- ദേശാടനപ്പക്ഷികൾ

ജന്മിഗൃഹങ്ങളിലെ സായാഹ്നവിരുന്നുകളിൽ
അവർ സംബന്ധിക്കാറുണ്ടായിരുന്നു
എല്ലാവരും അടക്കം പറയും-
ആ മുത്തുകൾ കണ്ടോ

നരച്ച നിറത്തിലുള്ള പത്രങ്ങൾ മൗനം തുടർന്നു
ഒറ്റയ്ക്കിരുന്നുള്ള ചീട്ടുകളി മാത്രം കരുണ കാണിച്ചു

പിന്നെ ജനാലകൾക്കപ്പുറത്തെ ഗിത്താറുകൾ നിശ്ശബ്ദമാകും
ഇരുണ്ട കണ്ണുകൾ പോലും മാഞ്ഞുപോകും

രാത്രിയിൽ ചൂളം കുത്തുന്ന ഒരു സമോവർ
തങ്ങളുടെ കുടുംബങ്ങളിലേക്കും റയിൽവേ സ്റ്റേഷനുകളിലേക്കും
അവരെ കൊണ്ടുപോകും

രണ്ടുകൊല്ലം കഴിഞ്ഞപ്പോൾ അവരിൽ മൂന്നുപേരെക്കുറിച്ചു മാത്രമായി
ആളുകൾ എന്തെങ്കിലും പറഞ്ഞിരുന്നത്
ഭ്രാന്തു പിടിച്ച ഒരാൾ
തൂങ്ങിച്ചത്ത ഒരാൾ
ആണുങ്ങൾ കാണാൻ പോയിരുന്ന ഒരു സ്ത്രീ

ശേഷിച്ചവർ പുറമെയ്ക്കു വെളിച്ചപ്പെടാതെ ജീവിച്ചു
അവർ സാവധാനം മണ്ണാവുകയായിരുന്നു

ചരിത്രത്തിന്റെ അനിവാര്യതകൾ മനസ്സിലാവുന്ന നിക്കോളാസ്
എന്നോടു പറഞ്ഞതാണ്‌ ഈ ദൃഷ്ടാന്തകഥ
എന്നെ പേടിപ്പെടുത്താൻ എന്നു പറഞ്ഞാൽ എനിക്കു ബോദ്ധ്യം വരാൻ

(1957)


അഭിപ്രായങ്ങളൊന്നുമില്ല: