2020, ഓഗസ്റ്റ് 20, വ്യാഴാഴ്‌ച

സ്ബിഗ്നിയെഫ് ഹെർബെർട്ട് - നക്ഷത്രങ്ങളുടെ ഇഷ്ടജനങ്ങൾ



അതൊരു കവിയാണ്‌
മാലാഖയൊന്നുമല്ല

അയാൾക്കു ചിറകുകളില്ല
വലതുകൈ
തൂവലുള്ളതാണെന്നുമാത്രം

കൈ വായുവിൽ തുഴയുന്നു
ഒരു മൂന്നടി അയാൾ പറന്നുവെന്നുമാകുന്നു
പിന്നയാൾ താഴെ വീഴുകയും ചെയ്യുന്നു

താഴേക്കു പോരുവോളം
പാദങ്ങൾ കൊണ്ടയാൾ കുതിക്കുന്നുണ്ട്
തൂവല്ക്കൈ പറപ്പിച്ചുകൊണ്ട്
ഒരു നിമിഷം അയാൾ പൊന്തിനില്ക്കുന്നുമുണ്ട്

ഹാ കളിമണ്ണിന്റെ പ്രലോഭനത്തിൽ നിന്നു മുക്തനാവാനായെങ്കിൽ
ഒരു നക്ഷത്രക്കൂട്ടിൽ അയാൾക്കു താമസമാക്കാമായിരുന്നു
രശ്മിയിൽ നിന്നു രശ്മിയിലേക്കയാൾക്കു കുതിക്കാമായിരുന്നു
അയാൾക്കാകുമായിരുന്നു-

പക്ഷേ നക്ഷത്രങ്ങൾ
തങ്ങളയാളുടെ ഭൂമിയാകുമോയെന്ന 
ചിന്തയാൽത്തന്നെ
പേടിച്ചു പതിക്കുന്നു

കവി തന്റെ തൂവല്ക്കൈ കൊണ്ടു
കണ്ണുപൊത്തുന്നു
അയാളിപ്പോൾ സ്വപ്നം കാണുന്നതു പറക്കലല്ല
ഒരു പതനം മാത്രം
അനന്തതയുടെ നിഴൽരൂപത്തെ
ഒരു മിന്നല്പിണർ പോലടയാളപ്പെടുത്തുന്നത്
(1957)

അഭിപ്രായങ്ങളൊന്നുമില്ല: