2020, ഓഗസ്റ്റ് 18, ചൊവ്വാഴ്ച

സ്ബിഗ്നിയെഫ് ഹെർബെർട്ട് - ഒരു പഴങ്കഥ



കവി കിളിയൊച്ചകൾ അനുകരിക്കുന്നു
അയാൾ തന്റെ നീണ്ട കഴുത്തു നീട്ടുമ്പോൾ
ഉന്തിനില്ക്കുന്ന തൊണ്ടമുഴ
ഒരു ഗാനത്തിന്റെ ചിറകിൽ അചതുരമായ വിരൽ പോലെ

പാടുമ്പോൾ അയാൾക്കു സംശയമേതുമില്ല
സൂര്യോദയം നേരത്തേയാക്കുന്നതു താനാണെന്ന്
അയാളുടെ ഗാനം ഊഷമളമാകുന്നതതിനാൽ
മേൽസ്ഥായിയിൽ സ്വരശുദ്ധിക്കാശ്രയവുമത്

കവി നിദ്രാണശിലകളെ അനുകരിക്കുന്നു
അയാളുടെ ശിരസ്സ് ചുമലുകളിലേക്കു പിൻവലിഞ്ഞിരിക്കുന്നു
അപൂർവ്വമായും വേദനയോടെയും ശ്വസിക്കുന്ന
ഒരു പ്രതിമ പോലെയാണയാൾ

ഉറങ്ങുമ്പോൾ അയാൾ വിശ്വസിക്കുന്നു
അസ്തിത്വരഹസ്യത്തെ ഭേദിക്കാൻ താനൊരാളേയുള്ളുവെന്ന്
ദൈവശാസ്ത്രപണ്ഡിതന്മാരുടെ തുണയില്ലാതെതന്നെ
നിത്യതയുടെ രുചി താൻ നാവിലറിയുമെന്ന്

ഈ ലോകം എന്താകുമായേനെ
കിളികൾക്കും കല്ലുകൾക്കുമൊപ്പം
കവിയുടെ നിലയ്ക്കാത്ത കോലാഹലം കൊണ്ടും
നിറഞ്ഞതായിരുന്നില്ല അതെങ്കിൽ

(1957)


അഭിപ്രായങ്ങളൊന്നുമില്ല: