2020, മേയ് 20, ബുധനാഴ്‌ച

ബോദ്‌ലേർ - സൂപ്പും മേഘങ്ങളും



എന്റെ പ്രേമഭാജനം, തലയ്ക്കു തുമ്പു കെട്ട ആ കുറുമ്പുകാരി, എനിക്ക് അത്താഴം തയ്യാറാക്കുകയായിരുന്നു; ഞാനോ, തീന്മുറിയുടെ തുറന്നിട്ട ജനാലയിലൂടെ മേഘസഞ്ചാരം കണ്ടിരിക്കുകയും. നീരാവിയിൽ നിന്നു ദൈവം മെനഞ്ഞെടുത്ത ഒഴുകിനടക്കുന്ന ആ വാസ്തുശില്പങ്ങളെ, തൊട്ടറിയാനാകാത്ത ആ അത്ഭുതനിർമ്മിതികളെ നോക്കി ചിന്താധീനനാകവെ എന്റെ ആത്മഗതം അല്പമൊന്നുറക്കെയായിപ്പോയി: “ആ മായാരൂപങ്ങൾ പോലത്തെ മേഘങ്ങൾക്ക് എന്റെ പ്രിയപ്പെട്ട സുന്ദരിയുടെ, പച്ചക്കണ്ണുകാരിയായ എന്റെ കുഞ്ഞോമനയുടെ കണ്ണുകളോളം ഭംഗിയുണ്ടെന്നു പറയാം.”

പെട്ടെന്ന് കനത്തൊരു മുഷ്ടിപ്രഹരം എന്റെ മുതുകത്തു വന്നുപതിച്ചു; മുരത്തതും മയക്കുന്നതും ബ്രാണ്ടിയുടെ മത്തു പിടിച്ചു കാറിയതുമായ ഒരു സ്വരം ഇങ്ങനെ പറയുന്നതും ഞാൻ കേട്ടു: “ആ സൂപ്പെടുത്തു കുടിക്കാൻ നോക്ക്, മേഘം വില്ക്കാൻ നടക്കുന്ന കൂത്തിച്ചിമോനേ!”

(ഗദ്യകവിത - 44)

അഭിപ്രായങ്ങളൊന്നുമില്ല: