2020, മേയ് 19, ചൊവ്വാഴ്ച

ബോദ്‌ലേർ - നായയും വാസനത്തൈലവും



“എന്റെ സുന്ദരനായ നായയല്ലേ, എന്റെ നല്ല നായയല്ലേ, എന്റെ പുന്നാരനായക്കുട്ടിയല്ലേ, ഇങ്ങടുത്തു വാ, ഈ ഒന്നാന്തരം വാസനത്തൈലമൊന്നു മണത്തുനോക്ക്; നഗരത്തിലെ ഏറ്റവും മുന്തിയ കടയിൽ നിന്നു വാങ്ങിയതാണെടോ, ഇത്.”

നായ ആകട്ടെ, വാലുമാട്ടി - ഈ പാവം ജന്തുക്കളുടെ കാര്യത്തിൽ ചിരിയുടേയോ പുഞ്ചിരിയുടേയോ ഒരടയാളമാണതെന്ന് എനിക്കു തോന്നുന്നു- അടുത്തുവന്ന്, ജിജ്ഞാസയോടെ തന്റെ നനഞ്ഞ മൂക്ക് കോർക്കു തുറന്ന കുപ്പിയോടടുപ്പിച്ചു; എന്നിട്ടുപിന്നെ വിരണ്ടു പിന്നിലേക്കു ചാടിക്കൊണ്ട് എന്നെ നോക്കി കുരയ്ക്കാൻ തുടങ്ങി: എന്നോടുള്ള നീരസത്തിന്റെ വ്യക്തമായ ലക്ഷണം.

“ഹൊ, നികൃഷ്ടനായ നായേ, ഒരു പൊതി മലവും കൊണ്ടാണ്‌ ഞാൻ നിന്നെ വിളിച്ചതെങ്കിൽ നീ അതു മണത്തിട്ട് സന്തോഷം കൊണ്ടു തുള്ളിച്ചാടിയേനെ, വേണമെങ്കിൽ അതു വെട്ടിവിഴുങ്ങുകയും ചെയ്തേനെ. എന്റെ ഈ ശപിക്കപ്പെട്ട ജീവിതത്തിൽ എനിക്കൊരു കൂട്ടായിരുന്ന നീയും ഇക്കാര്യത്തിൽ എന്നെ തോല്പിച്ചുകളഞ്ഞല്ലോ; നീയും പൊതുജനത്തെപ്പോലെയായല്ലോ: എത്രയും പ്രീതിദമായ പരിമളങ്ങൾ മുന്നിൽ കൊണ്ടുവച്ചാൽ അവർക്കു കലിയിളകും; നോക്കിത്തിരഞ്ഞെടുത്ത മാലിന്യമേ അവർക്കു വേണ്ടൂ.”

(ഗദ്യകവിതകൾ - 8)

അഭിപ്രായങ്ങളൊന്നുമില്ല: