2020, മേയ് 22, വെള്ളിയാഴ്‌ച

ഫൈസ് അഹമ്മദ് ഫൈസ് - ഒരിക്കലെനിക്കു നിന്നോടുണ്ടായിരുന്ന പ്രണയം

ഒരിക്കലെനിക്കു നിന്നോടുണ്ടായിരുന്ന പ്രണയമിനിയുമെന്നോടു ചോദിക്കരുതേ.
ഞാൻ കരുതി, എന്റേതാണു നീയെന്നതിനാൽ കെടാത്ത പകലാണെന്റെ ജീവിതമെന്ന്,
നിന്റെ വേദനകളിരിക്കെ ലോകത്തിന്റെ യാതനകളെ ഞാനെന്തിനു ഗൌനിക്കണമെന്ന്,
നിന്റെയീ മുഖസൌന്ദര്യം കൊണ്ടുതന്നെ ലോകത്തു നിത്യവസന്തമുറപ്പായെന്ന്,
ഈ ലോകത്തു കാണുവാനർഹമായിട്ടൊന്നുണ്ടെങ്കിലതു നിന്റെ കണ്ണുകളല്ലേയെന്ന്,
നീയെനിക്കു സ്വന്തമായാൽ വിധി തന്നെയുമെനിക്കു മുന്നിലടിപണിയുകയില്ലേയെന്ന്.
അതങ്ങനെയായില്ല പക്ഷേ; അതങ്ങനെയായെങ്കിലെന്നൊരു വ്യാമോഹമായിരുന്നു.
പ്രണയനൊമ്പരമല്ലാതെ വേറെയും ഹൃദയവേദനകളെത്രയെങ്കിലും ലോകത്തില്ലേ?
കമിതാക്കളുടെ സംഗമമല്ലാതെ വേറെയും ഹൃദയാഹ്ളാദങ്ങൾ ലോകത്തില്ലേ?.
പൊന്നും പട്ടും സൂര്യപടവുമണിഞ്ഞു നൂറ്റാണ്ടുകൾ കടന്നുപോന്ന തമഃശക്തികളില്ലേ?
തെരുവുകളിൽ, ഇരുളടഞ്ഞ ഇടവഴികളിൽ വില്പനയ്ക്കു വച്ച ശരീരങ്ങളില്ലേ?
ചോര പൊട്ടിയൊലിക്കുന്ന മുറിവുകളുമായി പൊടിയിൽ കിടന്നിഴയുന്ന ദേഹങ്ങളില്ലേ?
രോഗങ്ങളുടെ തിളയ്ക്കുന്ന വട്ടളങ്ങളിൽ നിന്നു ചലമൊലിപ്പിച്ചു വരുന്ന ദേഹങ്ങളില്ലേ?
ആ ദിശയിലേക്കാണെന്റെ നോട്ടം തെന്നിപ്പോകുന്നതെങ്കിൽ ഞാനെന്തു ചെയ്യാൻ?
പ്രലോഭനീയമാണിപ്പോഴും നിന്റെ സൌന്ദര്യമെങ്കിലുമിതിൽ ഞാനെന്തു ചെയ്യാൻ?
പ്രണയനൊമ്പരമല്ലാതെ വേറെയും ഹൃദയവേദനകളെത്രയെങ്കിലും ലോകത്തില്ലേ?
കമിതാക്കളുടെ സംഗമമല്ലാതെ വേറെയും ഹൃദയാഹ്ളാദങ്ങൾ ലോകത്തില്ലേ?.
എങ്കിലൊരിക്കലെനിക്കു നിന്നോടുണ്ടായിരുന്ന പ്രണയമിനിയുമെന്നോടു ചോദിക്കരുതേ.

(1941)

അഭിപ്രായങ്ങളൊന്നുമില്ല: