2020, മേയ് 21, വ്യാഴാഴ്‌ച

ബോദ്‌ലേർ- തുറമുഖം



ജീവിതസമരം കൊണ്ടു ക്ഷീണിച്ചുപോയ ഒരാത്മാവിനെ മോഹിപ്പിക്കുന്ന അഭയസങ്കേതമാണ്‌ തുറമുഖം. ആകാശത്തിന്റെ വൈപുല്യം, ചലിക്കുന്ന വാസ്തുശില്പങ്ങൾ പോലെ മേഘങ്ങൾ, കടലിന്റെ നിറപ്പകർച്ചകൾ, ദീപസ്തംഭങ്ങളിൽ നിന്നുള്ള ഒളിമിന്നലുകൾ- എത്ര കണ്ടാലും തളർച്ച തോന്നാതെ കണ്ണുകളെ രസിപ്പിക്കാൻ പര്യാപ്തമായ ഒരു മാന്ത്രികസ്ഫടികത്തിലെ കാഴ്ചകളാണവ. പായകളും പാമരങ്ങളും കമ്പച്ചുരുളുകളുമൊക്കെയായി, തിരപ്പെരുക്കത്തിന്റെ ആന്ദോലനമൊത്തുലയുന്ന നൗകകളുടെ കൃശരൂപങ്ങൾ താളത്തിനും സൗന്ദര്യത്തിനുമായുള്ള ആത്മാവിന്റെ ദാഹത്തെ ശമിപ്പിക്കാനുതകുന്നു. ഇതിനൊക്കെപ്പുറമേ, ജിജ്ഞാസകൾ അവസാനിച്ച, ആഗ്രഹങ്ങൾ അവസാനിച്ച ഒരു മനുഷ്യന്‌ നിഗൂഢവും അഭിജാതവുമായ ഒരാനന്ദം നല്കുന്നതൊന്നുണ്ട്- മട്ടുപ്പാവിൽ കിടന്നോ കടല്പാലത്തിൽ ചാരിനിന്നോ ആളുകളുടെ ചലനങ്ങൾ നോക്കി അയാൾക്കു ചിന്തയിൽ മുഴുകാം: യാത്രയ്ക്കു പോകുന്നവർ, യാത്ര കഴിഞ്ഞു വരുന്നവർ, ആഗ്രഹിക്കാനുള്ള കരുത്തു നശിക്കാത്തവർ, യാത്ര ചെയ്യാനോ സമ്പാദിക്കാനോ ഉള്ള മോഹം ബാക്കിയായവർ.

(ഗദ്യകവിതകൾ- 41)

അഭിപ്രായങ്ങളൊന്നുമില്ല: