2020, മേയ് 22, വെള്ളിയാഴ്‌ച

ഫൈസ് അഹമ്മദ് ഫൈസ് - മരണമെത്തുന്ന നാൾ

മരണമെത്തുന്ന നാൾ, അതെത്തുന്നതെങ്ങനെ?
നിശാരംഭവേളയിൽ ചോദിക്കാതൊരുപഹാരമായി
ചുണ്ടുകളിൽ പതിഞ്ഞ പ്രഥമചുംബനം പോലെ?
മാന്ത്രികലോകങ്ങളിലേക്കു വാതിൽ തുറക്കുന്ന ചുംബനം,
അജ്ഞാതപുഷ്പങ്ങളുടെ വിദൂരപരിമളത്താൽ
നിലാവിന്റെ ഹൃദയത്തെ ത്രസിപ്പിക്കുന്ന ചുംബനം.

ഇനി,യല്ലെങ്കിലിങ്ങനെയോ: നിശാന്തവേളയിൽ
പാതി വിടർന്ന പൂമൊട്ടുകളുടെ പുതുമയൂറുന്ന പ്രഭാതം
കാമുകിയുടെ കിടപ്പറയിലലതല്ലിയെത്തുമ്പോലെ?
പിരിയാൻ വെമ്പുന്ന നക്ഷത്രങ്ങളുടെ തളകിലുക്കം
നിശബ്ദജാലകങ്ങളിൽ മാറ്റൊലിക്കുന്നപോലെ?

മരണമെത്തുന്ന നാൾ, അതെത്തുന്നതെങ്ങനെ?
ഒരു കത്തിമുനയിൽ വേദനയുടെ വരവറിയുമ്പോൾ
ആർത്തനാദം മുഴക്കുന്ന സിരകൾ പോലെ?
ലോകത്തിനു മേൽ കവച്ചുനില്ക്കുന്ന ഘാതകൻ
തന്റെ കഠാരയുടെ നിഴൽ വീഴ്ത്തുന്നപോലെ?

മരണമെത്തുന്ന നാൾ, അതെങ്ങനെയുമെത്തട്ടെ,
കൊലയാളിയായോ, കാമുകിയായോ വന്നുവെന്നാകട്ടെ,
ഇതൊന്നുതന്നെയാവും ഹൃദയത്തിന്റെ യാത്രാമൊഴി:
“ഈ യാതനാരാത്രിയൊടുങ്ങിയതിനു നന്ദി, ദൈവമേ,
ഞാൻ പരിചയിച്ച മധുരാധരത്തിനു സ്തുതിയും.”

(1972)

അഭിപ്രായങ്ങളൊന്നുമില്ല: