2020, മേയ് 19, ചൊവ്വാഴ്ച

ലു ഷുൺ - നായയുടെ മറുപടി



സ്വപ്നത്തിൽ ഞാൻ കീറത്തുണിയുമിട്ട് ഒരു പിച്ചക്കാരനെപ്പോലെ ഒരിടവഴിയിലൂടെ നടക്കുകയായിരുന്നു.
ഒരു നായ എന്റെ പിന്നാലെ കുരച്ചുകൊണ്ടുവന്നു.
അവജ്ഞയോടെ തിരിഞ്ഞുനോക്കിയിട്ട് ഞാൻ ഇങ്ങനെ ഒച്ചയിട്ടു:
“ബ്ഭ! വായടയ്ക്കടാ! കാലുനക്കിപ്പട്ടീ!”
അവൻ അമർത്തിച്ചിരിച്ചു.
“അയ്യോ, ഇല്ലേ!” അവൻ പറഞ്ഞു, “അക്കാര്യത്തിൽ ഞാൻ മനുഷ്യനൊപ്പം എത്തിയിട്ടില്ല.”
“എന്ത്!” ഇതിലധികം അവനെന്നെ അപമാനിക്കാനില്ല എന്ന തോന്നലിൽ ഞാൻ കോപം കൊണ്ടു ജ്വലിച്ചു.
“പറയാൻ നാണക്കേടുണ്ടെങ്കിലും പറയട്ടെ,  ചെമ്പും വെള്ളിയും തമ്മിൽ, പട്ടും പരുത്തിയും തമ്മിൽ, ഉദ്യോഗസ്ഥരും സാധാരണക്കാരും തമ്മിൽ, യജമാനന്മാരും അവരുടെ അടിമകളും തമ്മിൽ എങ്ങനെ വേർതിരിച്ചറിയാമെന്ന് എനിക്കിപ്പോഴുമറിയില്ല,.”
ഞാൻ അവിടെ നിന്നു തിരിഞ്ഞോടി.
“നില്ക്ക്, നില്ക്ക്! നമുക്ക് കുറച്ചുനേരം കൂടി സംസാരിക്കാം...” പിന്നിൽ നിന്ന് അവൻ ഉറക്കെ വിളിച്ചുപറഞ്ഞു.
ഞാൻ തിരിഞ്ഞുനോക്കാതെ  കഴിയുന്നത്ര വേഗത്തിൽ മുന്നോട്ടോടി; ഓടിയോടി ഒടുവിൽ സ്വപ്നത്തിൽ നിന്നു പുറത്തുകടന്ന് എന്റെ കിടക്കയിൽ തിരിച്ചെത്തിയതിനു ശേഷമാണ്‌ എനിക്കു ശ്വാസം നേരേ വീണത്.

(1927)
-----------------------------------------------------------------------------------------------------------------------------

ബോദ്‌ലേറുടെ  “നായയും വാസനത്തൈലവും” എന്ന ഗദ്യകവിതയിൽ ഉത്തമസാഹിത്യം തിരിച്ചറിയാത്ത സാധാരണവായനക്കാരുടെ പ്രതിനിധിയാണ്‌ നായ. ജനപ്രിയസാഹിത്യാഭിരുചിയ്ക്കു മേലുള്ള ഒരു കുറ്റാരോപണമാണ്‌ ആ കവിത.  എന്നാൽ ലു ഷുൺന്റെ കവിത അങ്ങനെയൊരു കുറ്റാരോപണത്തിലേക്കു നയിക്കുന്ന വരേണ്യാഭിരുചിക്കു മേലുള്ള കുറ്റാരോപണമാണ്‌. (Gloria Bien - Baudelaire in China, A study in Literary Reception)

അഭിപ്രായങ്ങളൊന്നുമില്ല: