2020, മേയ് 22, വെള്ളിയാഴ്‌ച

ഷൂൾ റെനാർഡ് - കിളിയില്ലാത്ത കിളിക്കൂട്‌




കിളികളെ കൂട്ടിലിട്ടടയ്ക്കാൻ ആളുകൾക്കു മനസ്സു വരുന്നതെങ്ങനെയെന്ന് എത്ര ആലോചിച്ചിട്ടും ഫെലിക്സിനു മനസ്സിലാവുന്നില്ല.

“അതൊരു കുറ്റകൃത്യമാണ്‌,” അയാൾ പറയുന്നു, “പൂ പറിക്കുന്നതുപോലെ. എന്റെ കാര്യം പറയുകയാണെങ്കിൽ, പൂക്കളെ തണ്ടിൽത്തന്നെ നിർത്തി മണപ്പിക്കാനാണ്‌ എനിക്കിഷ്ടം. കിളികളും അതുപോലെ പറന്നുനടക്കാനുള്ളവയാണ്‌.”

എന്നിട്ടു പക്ഷേ, അയാൾ പോയി ഒരു കിളിക്കൂടു വാങ്ങുന്നു, തന്റെ ജനാലയ്ക്കു മുന്നിൽ അത് തൂക്കിയിടുകയും ചെയ്യുന്നു. അയാൾ അതിനകം പഞ്ഞി കൊണ്ടു വിരിക്കുന്നു, ഒരു തളികയിൽ കുറേ ധാന്യമണികൾ ഇട്ടുവയ്ക്കുന്നു, വെള്ളമൊഴിക്കാൻ ഒരു കിണ്ണവും വയ്ക്കുന്നു. അതും പോരാഞ്ഞ് ഒരൂഞ്ഞാലും ഒരു കണ്ണാടിയും കൂടി അതിൽ തൂക്കുന്നു.

ആശ്ചര്യത്തോടെ കാര്യം ചോദിച്ചവരോട് അയാൾ പറഞ്ഞതിങ്ങനെ:

“ഓരോ തവണ ആ കൂടു കാണുന്തോറും എന്റെ വിശാലമനസ്കതയിൽ എനിക്കഭിമാനം തോന്നുന്നു. എനിക്കതിൽ ഒരു കിളിയെ ഇട്ടടയ്ക്കാവുന്നതേ ഉണ്ടായിരുന്നുള്ളു, പക്ഷേ ഞാനതു ചെയ്തില്ല. ഒന്നു മനസ്സു വച്ചിരുന്നെങ്കിൽ ഒരു ചൂളക്കാരൻ കിളിയേയോ പുറത്തു ചാടിനടക്കുന്ന തടിയനൊരു ബുൾഫിഞ്ചിനേയോ ഇവിടൊക്കെക്കാണുന്ന മറ്റേതെങ്കിലുമൊരു കിളിയേയോ എനിക്കതിൽ തടവുകാരനാക്കാമായിരുന്നു. പക്ഷേ എന്റെ സന്മനസ്സു കാരണം അതിൽ ഒരു കിളിയെങ്കിലും ഇപ്പോൾ സ്വതന്ത്രനായി നടക്കുന്നു. അതെപ്പോഴും...“

അഭിപ്രായങ്ങളൊന്നുമില്ല: