2020, മേയ് 22, വെള്ളിയാഴ്‌ച

വീസ്‌വാവ ഷിംബോർസ്ക്ക - സംഗ്രഹം



ഇയ്യോബ്, തന്റെയുടലിലും സ്വത്തിലും ദാരുണമായി പരീക്ഷിക്കപ്പെട്ടവൻ, അവൻ മനുഷ്യന്റെ വിധിയെ പഴിക്കുന്നു. ഗംഭീരമായ കവിത തന്നെയത്. അയാളുടെ സ്നേഹിതന്മാർ വരുന്നു; തങ്ങളുടെ ഉടയാടകൾ ചീന്തിക്കൊണ്ട്, ദൈവത്തിനു മുന്നിൽ അവർ ഇയ്യോബിന്റെ അപരാധം തലനാരിഴ കീറി പരിശോധിക്കുന്നു. താൻ ധർമ്മിഷ്ടനായിരുന്നുവെന്ന് ഇയ്യോബ് കരഞ്ഞുപറയുന്നു. ദൈവം തന്നെ അടിച്ചുവീഴ്ത്തിയതെന്തിനെന്ന് ഇയ്യോബിനറിയുന്നില്ല. ഇയ്യോബിന്‌ അവരോടു സംസാരിക്കണമെന്നില്ല. ഇയ്യോബിന്‌ ദൈവത്തോടു സംസാരിച്ചാൽ മതി. കർത്താവായ ദൈവം ചണ്ഡവാതങ്ങളുടെ തേരിലേറി പ്രത്യക്ഷനാവുന്നു. എല്ലു പിളരുവോളം യാതനയേറ്റവനു മുന്നിൽ. അവൻ സ്വന്തം കൈകളുടെ സൃഷ്ടിപാടവത്തെ പുകഴ്ത്തുന്നു: ആകാശം, കടൽ, ഭൂമി, അതിലെ ജന്തുജാലം. വിശേഷിച്ചും ബെഹെമൊത്തും ലെവിയത്താനും: ദൈവത്തിനഭിമാനം തോന്നുന്ന സത്വങ്ങൾ. ഗംഭീരമായ കവിത തന്നെയിത്. ഇയ്യോബ് കാതോർത്തു കേൾക്കുന്നു. കർത്താവായ ദൈവം പൊന്തയിൽ തല്ലുകയാണ്‌; കർത്താവായ ദൈവത്തിനതാണിഷ്ടം. അതിനാൽ ഇയ്യോബ് എന്തു ചെയ്യുന്നു? അയാൾ തത്ക്ഷണം ദൈവത്തിനു മുന്നിൽ സാഷ്ടാംഗം വീഴുകയാണ്‌. പിന്നെ കാര്യങ്ങളൊക്കെ ദ്രുതഗതിയിലാവുന്നു: ഇയ്യോബിനു തന്റെ കഴുതകളെയും ഒട്ടകങ്ങളെയും, ആടുകളെയും കാളകളെയും രണ്ടിരട്ടിയായി തിരിച്ചുകിട്ടുന്നു; ഇളിച്ചുകാട്ടിയ തലയോട്ടിയ്ക്കു മേൽ മുടി വളരുന്നു. ഇയ്യോബും ഒപ്പം ചേർന്നഭിനയിക്കുന്നു. ഇയ്യോബിനു പ്രതിഷേധമില്ല. ഒരു മഹത്തായ കൃതി നശിച്ചുകാണാൻ ഇയ്യോബിനാഗ്രഹമില്ല.

അഭിപ്രായങ്ങളൊന്നുമില്ല: