2020, മേയ് 20, ബുധനാഴ്‌ച

ബോദ്‌ലേർ- ജനാലകൾ


തുറന്നുകിടക്കുന്ന ഒരു ജനാലയ്ക്കുള്ളിലേക്ക് പുറത്തു നിന്നു നോട്ടമയക്കുന്ന ഒരാൾ ഒരടഞ്ഞ ജനാലയിലേക്കു നോക്കുന്ന മറ്റൊരാൾ കാണുന്നത്രയും കാര്യങ്ങൾ ഒരിക്കലും കാണില്ല. ഒരേയൊരു മെഴുകുതിരി തിളക്കുന്ന ഒരു ജനാലയെക്കാൾ ഗഹനവും നിഗൂഢവും സമൃദ്ധവും നിഴലടഞ്ഞതും ഉജ്ജ്വലവുമായി മറ്റൊരു വസ്തുവില്ല. പകൽവെളിച്ചത്തിൽ കാണാവുന്നതിനെക്കാൾ എത്രയോ താല്പര്യമുണർത്തുന്നതാണ്‌ ഒരു ജനാലയ്ക്കു പിന്നിൽ നടക്കുന്നത്. ഇരുളടഞ്ഞതോ വെളിച്ചം നിറഞ്ഞതോ ആയ ആ പഴുതിനു പിന്നിൽ ജീവിതം ജീവിക്കുന്നു, ജീവിതം സ്വപ്നം കാണുന്നു, ജീവിതം യാതന തിന്നുന്നു.
മേല്ക്കൂരകളുടെ ഈ തിരമാലകൾക്കുമപ്പുറത്തു നിന്ന് ആകെ ചുക്കിച്ചുളിഞ്ഞ ഒരു പാവം വൃദ്ധയെ ഞാൻ കാണുന്നു; എപ്പോഴും എന്തോ ചെയ്തുകൊണ്ട് കുനിഞ്ഞുനില്ക്കുകയാണവർ, എപ്പോഴെങ്കിലും അവർ പുറത്തുപോകുന്നതായും ഞാൻ കാണാറില്ല- അവരുടെ മുഖത്തു നിന്ന്, അവരുടെ ഉടുവസ്ത്രത്തിൽ നിന്ന്, അവരുടെ ചേഷ്ടകളിൽ നിന്ന്, ഇതൊന്നുമില്ലാതെതന്നെ അവരുടെ ജീവിതകഥ, അല്ലെങ്കിൽ അവരുടെ പുരാവൃത്തം ഞാൻ മെനഞ്ഞെടുത്തു; മനസ്സു കൊണ്ടതൊന്നു വായിച്ചുനോക്കുമ്പോൾ ചിലപ്പോൾ ഞാൻ കരഞ്ഞുപോയിട്ടുണ്ട്.
ആ സ്ഥാനത്ത് ഇനിയൊരു പാവപ്പെട്ട വൃദ്ധനായാല്പോലും അത്ര അനായാസമായി എനിക്കതു പുനഃസൃഷ്ടിക്കാവുന്നതേയുള്ളു.
എന്നിട്ട് മറ്റൊരാളുടെ ജീവിതം ജീവിക്കുകയും അയാളുടെ വേദന അനുഭവിക്കുകയും ചെയ്തതിന്റെ ഒരുവക അഭിമാനവുമായി ഞാൻ ചെന്നു കിടക്കുകയും ചെയ്യുന്നു.
“നിങ്ങൾ മെനഞ്ഞെടുത്ത ആ പുരാവൃത്തം യഥാർത്ഥമാണോയെന്ന് നിങ്ങൾക്കു തീർച്ചയുണ്ടോ?” നിങ്ങൾ ചോദിച്ചേക്കാം. എനിക്കു ജീവനുണ്ടെന്നും ഞാൻ ആരാണെന്നും എന്നെ ഓർമ്മപ്പെടുത്താൻ അതുതകുമെങ്കിൽ എനിക്കു പുറത്തുള്ള യാഥാർത്ഥ്യവുമായി അത് കൃത്യമായി ഒത്തുപോകുന്നുണ്ടോയെന്ന് എന്തിനു ഞാൻ വേവലാതിപ്പെടണം?
(ഗദ്യകവിതകൾ- 35)

അഭിപ്രായങ്ങളൊന്നുമില്ല: