2020, മേയ് 22, വെള്ളിയാഴ്‌ച

കവാഫി - അവസാനം


ഭയന്നുവിറച്ചും സംശയിച്ചും
മനസ്സുലഞ്ഞും കണ്ണു വിരണ്ടും
അത്രമേൽ നമ്മെ ഭീഷണിപ്പെടുത്തുന്ന
സുനിശ്ചിതാപായത്തിൽ നിന്നു രക്ഷപ്പെടാൻ
വഴികളാലോചിച്ചു നാം ക്ഷയിക്കുന്നു.
നമുക്കു പക്ഷേ, തെറ്റിപ്പോയിരിക്കുന്നു;
നമ്മെ കാത്തിരിക്കുന്ന അപകടമതല്ല;
സൂചനകൾ തെറ്റായിരുന്നു
(ഒന്നുകിൽ നാമതു കേട്ടില്ല,
അല്ലെങ്കിൽ നാമതു ശരിയായി വായിച്ചില്ല).
നാം സ്വപ്നം പോലും കാണാത്ത മറ്റൊരത്യാഹിതം
ഓർത്തിരിക്കാതെ നമുക്കു മേൽ വന്നു വീഴുന്നു,
ഒരു തയാറെടുപ്പുമില്ലാതെ നിന്ന നമ്മെ
(അതിനിനി നേരവുമെവിടെ?)
ഒഴുക്കിയെടുത്തുകൊണ്ടു പായുന്നു.

അഭിപ്രായങ്ങളൊന്നുമില്ല: