2020, മേയ് 25, തിങ്കളാഴ്‌ച

ടോൾസ്റ്റോയി - ഒരു സാരോപദേശകഥ

ഒരിക്കൽ ഒരു പാവപ്പെട്ടവൻ ഒരു ജന്മിയുടെ തോട്ടത്തിൽ വെള്ളരി കക്കാൻ കയറി. വെള്ളരിത്തടത്തിനടുത്തിരുന്ന് അയാൾ മനസ്സിൽ പറഞ്ഞു:
“ഒരു ചാക്കു നിറയെ വെള്ളരി ഞാനെടുക്കും; അതു വിറ്റ് ഞാനൊരു പിടക്കോഴിയെ വാങ്ങും; അതെന്നും എനിക്കു മുട്ടയിട്ടുതരും, അതിനടയിരിക്കും, ഒരുപാടു കോഴിക്കുഞ്ഞുങ്ങളെ കൊത്തിവിരിക്കുകയും ചെയ്യും. കോഴികളെയെല്ലാം തീറ്റ കൊടുത്തുവലുതാക്കി ഞാൻ വില്ക്കും; പിന്നെ ഞാനൊരു പെൺപന്നിയെ വാങ്ങും; അവളെനിക്കു കുറേ പന്നികളെ തരും. അവയെ വിറ്റു ഞാനൊരു പെൺകുതിരയെ വാങ്ങും; അവളുടെ കുതിരക്കുട്ടികളെ വളർത്തിവലുതാക്കി അവയേയും ഞാൻ വില്ക്കും. അങ്ങനെ ഞാനൊരു വീടു വാങ്ങും, വീടിനു തൊട്ടൊരു തോട്ടം വാങ്ങും, തോട്ടത്തിൽ ഞാൻ വെള്ളരിയിറക്കും, ആരും വെള്ളരി കട്ടുകൊണ്ടുപോകാതിരിക്കാൻ നല്ല കരുതൽ ഞാനെടുക്കും. ഞാൻ കാവലിനാളെ വയ്ക്കും; അവർ ശരിക്കു കാവൽ നില്ക്കുന്നുണ്ടോയെന്നു പരീക്ഷിക്കാൻ അവരറിയാതെ രാത്രിയിൽ ഞാൻ തോട്ടത്തിൽ ചെല്ലും; ”നല്ല കണ്ണു വേണേ!“ അവരെ ഞാൻ താക്കീതു ചെയ്യും.

ഇത്രയുമെത്തിയപ്പോൾ അയാൾ ആവുന്നത്ര ഉച്ചത്തിൽ ഒച്ചയെടുത്തു. കാവല്ക്കാർ ഓടിവന്ന് അയാളെ അടിച്ചോടിക്കുകയും ചെയ്തു.


അഭിപ്രായങ്ങളൊന്നുമില്ല: