2020, മേയ് 25, തിങ്കളാഴ്‌ച

ബോദ്‌ലേർ- പിഴയ്ക്കാത്ത ഉന്നം



കാട്ടിലൂടെ കടന്നുപോകുന്നവഴി ഒരു ഷൂട്ടിങ്ങ് റേഞ്ചിനടുത്തു വണ്ടി നിർത്താൻ അയാൾ വണ്ടിക്കാരനോടു പറഞ്ഞു; വെറുതേ സമയം കൊല്ലാൻ ഒരവസരം കിട്ടിയതു പ്രയോജനപ്പെടുത്താമല്ലോ, അയാൾ പറഞ്ഞു. ആ ഭീകരജന്തുവിനെ കൊല്ലുക- അതല്ലേ,  ഏവരുടേയും സർവ്വസാധാരണവും ന്യായവുമായ വ്യവഹാരം? പിന്നെ തന്റെ പ്രിയപ്പെട്ട, സുന്ദരിയായ, വെറുക്കപ്പെട്ട ഭാര്യയുടെ നേർക്കയാൾ ഭവ്യമായി കൈ നീട്ടി; എത്രയോ സന്തോഷങ്ങൾക്ക്, എത്രയോ ദുഃഖങ്ങൾക്ക്, തന്റെ പ്രതിഭയുടെ വലിയൊരു പങ്കിനു തന്നെയും അയാൾ കടപ്പെട്ടിരിക്കുന്നത് നിഗൂഢയായ ആ സ്ത്രീയോടാണല്ലോ.

കുറേ വെടിയുണ്ടകൾ ലക്ഷ്യത്തിൽ നിന്നു വളരെയകലെച്ചെന്നു തറച്ചു; ഒന്നാകട്ടെ, മച്ചിൽക്കൊണ്ട് അവിടെ തറച്ചിരിക്കുകയും ചെയ്തു. ഭർത്താവിന്റെ വൈദഗ്ധ്യമില്ലായ്മയെ കളിയാക്കിക്കൊണ്ട് ആ സ്ത്രീ വശ്യമായി പൊട്ടിച്ചിരിച്ചപ്പോൾ അയാൾ വെട്ടിത്തിരിഞ്ഞ് അവളെ നോക്കിപ്പറഞ്ഞു: “അങ്ങവിടെ വലതുവശത്തായി നില്ക്കുന്ന ആ പാവയെ കണ്ടില്ലേ, തലയും വെട്ടിച്ച് ധാർഷ്ട്യത്തോടെ നില്ക്കുന്നതിനെ? എന്റെ പ്രിയപ്പെട്ട ദേവതേ, അതു നീയാണെന്നു ഞാൻ സങ്കല്പിക്കുകയാണ്‌.”എന്നിട്ടയാൾ: കണ്ണടച്ചും കൊണ്ട് കാഞ്ചി വലിച്ചു. പാവയുടെ തല കൃത്യമായി അറ്റുവീണു.

എന്നിട്ടയാൾ തന്റെ പ്രിയപ്പെട്ട, സുന്ദരിയായ, വെറുക്കപ്പെട്ട ഭാര്യയുടെ, തനിക്കനിവാര്യയായ, തന്നോടു നിർദ്ദയയായ ആ ദേവിയുടെ നേർക്കു കുനിഞ്ഞ്, ഭവ്യതയോടെ അവളുടെ കൈ പിടിച്ചു ചുംബിച്ചുകൊണ്ട് ഇങ്ങനെ കൂട്ടിച്ചേർത്തു: “എന്റെ നൈപുണ്യത്തിന്‌ ഞാൻ നിന്നോടെത്രമേൽ കടപ്പെട്ടിരിക്കുന്നുവെന്നോ!”

(ഗദ്യകവിതകൾ - 43)

അഭിപ്രായങ്ങളൊന്നുമില്ല: